നഗരം


ഇ ഹരികുമാര്‍

അന്തോണിച്ചേട്ടന്റെ തയ്യൽക്കടയുടെ മേൽപുര തകരം കൊണ്ടാണ്. ചുമരുകളും. പണ്ടത് ഒരു ബസ്സ് ഷെഡ്ഡായിരുന്നു. കമ്പനി പൊളിഞ്ഞപ്പോൾ അനാഥമായ ഒരു കരിബസ്സ് അതിൽ കുറേ കാലം കിടന്നിരുന്നു. ഒരു ദിവസം ആരോ വന്ന് ആ ബസ്സ് ഇരുമ്പുവിലയ്ക്ക് വാങ്ങിക്കൊണ്ടു പോയി. പിന്നെ കുറെക്കാലം അവിടെ ഒരു ചായക്കടയായിരുന്നു. നാരായണൻ നായരുടെ ചായക്കട. രാവിലെ അഞ്ചുമണി മുതൽ പലതരം പലഹാരത്തിന്റെയും വാസന വരാറുണ്ട്. ഏറ്റവും ആദ്യം വാസന ഉയരുന്നത് പുട്ടിന്റെതാണ്. കയറു വരിഞ്ഞ മുളംകുഴലിൽ സുലഭം ചേർത്ത നാളികേരം അരിപ്പൊടിയോടൊപ്പം വേവുന്ന വാസന. ഉടനെതന്നെ ചായയുടെ മണവും, രാവിലെ ആറുമണിക്കുതന്നെ വിശപ്പുണ്ടാക്കും. പിന്നെ ദോശയുണ്ടാക്കുന്ന മണം, ഉച്ചതിരിയുമ്പോൾ പരിപ്പുവട, പപ്പടവട എന്നിവ എണ്ണയിൽ മൊരിയുന്ന മണം. നാരായണൻ നായർ ഉണ്ടാക്കുന്ന എന്തിനും ഒരു ഗുണമേന്മയുണ്ടായിരുന്നു. മായം ചേർക്കൽ അന്നു കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. അതെല്ലാം മുപ്പതു വർഷം മുമ്പ് നടന്ന കാര്യങ്ങൾ. അയാൾ ആലോചിച്ചു. തനിയ്ക്ക് എട്ടു പത്തു വയസ്സുള്ളപ്പോൾ. ഇപ്പോൾ ഓർക്കുമ്പോൾ നേരിയ വേദന തോന്നുന്നു. ജീവിതം അന്ന് കുറെക്കൂടി മെച്ചപ്പെട്ടതായിരുന്നുവെന്ന തോന്നൽ.

നാരായണൻനായർ പെട്ടെന്നു മരിച്ചു. എങ്ങിനെയാണെന്നയാൾക്ക് ഓർമ്മയില്ല. പിന്നെ കുറെക്കാലം ആ പീടിക അടച്ചിട്ടു. അതിനുശേഷം പെട്ടെന്നാണ് കുന്നം കുളത്തുകാരൻ അന്തോണി ആ ഷെഡ്ഡിൽ സാർട്ടോറിയൽ ടൈലറിംഗ് തുടങ്ങിയത്. സാർട്ടോറിയൽ എന്നതിന്റെ അർത്ഥം രവീന്ദ്രന് അന്നറിയില്ലായിരുന്നു. തന്റെ കയ്യിലുള്ള പോക്കറ്റ് നിഘണ്ടുവിൽ ആ വാക്കില്ലായിരുന്നു. അത് പള്ളിയോടു ബന്ധപ്പെട്ട എന്തോ വാക്കാണെന്നയാൾ ധരിച്ചുവെച്ചു. കാരണം അന്തോണിച്ചേട്ടൻ കഴുത്തിൽ സ്വർണ്ണമാലയിൽ ഒരു സ്വർണ്ണക്കുരിശു ധരിച്ചിരുന്നു; ഞായറാഴ്ച പള്ളിയിൽ പോകാറുമുണ്ട്.

ഒന്നാംക്ലാസ്സിൽ പഠിപ്പിച്ച ചാക്കോ മാസ്റ്റർ കഴിഞ്ഞാൽ പിന്നെ അയാൾ കാണുന്ന ഒരേ ഒരു നസ്രാണി അന്തോണിച്ചേട്ടനായിരുന്നു. നസ്രാണികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കൃസ്ത്യാനികൾ വളരെ അകലെ ഏതോ നാട്ടിൽ നിന്നു വരുന്നവരാണെന്നായിരുന്നു അയാൾ അന്നു വിശ്വസിച്ചിരുന്നത്. പോർട്ടുഗീസുകാർ കോഴിക്കോട്ടിറങ്ങിയതുപോലെ അവർ ഒരു ദിവസം കപ്പലിറങ്ങി വന്നവരാണെന്നും, സ്ഥിരതാമസ സ്ഥലമില്ലാതെ ദേശാടനം ചെയ്തും കച്ചവടം ചെയ്തും കാലക്ഷേപം കഴിക്കുകയാണെന്നും അയാൾ കരുതിയിരുന്നു. ചാക്കോമാസ്റ്റർ ഒരു മുക്കാലിന് രണ്ടു ചോക്കാ പെൻസിലുകൾ വിറ്റിരുന്നു. ചോക്കാ പെൻസിലുകൾ പുതുമയാണ്. നഗരത്തിലെ കടകളിലൊന്നുമില്ല. ചാക്കോമാസ്റ്റർ കുന്നംകുളത്തുനിന്നാണ് ചോക്കാപെൻസിലുകൾ കൊണ്ടുവരുന്നത്. അങ്ങിനെയാണ് കുന്നംകുളം എന്ന സ്ഥലത്തെപ്പറ്റി അറിയുന്നത്. അനേകായിരം നാഴിക ദൂരെയുള്ള ഒരു സ്ഥലം. അവിടെ നിന്നാണ് കൃസ്ത്യാനികൾ വരുന്നത്.

അന്തോണിച്ചേട്ടൻ വന്നത് ഒരു പുതിയ 'ഉഷ', തയ്യൽ യന്ത്രവുമായാണ്. ക്രോമിയം പ്ലേറ്റ് ചെയ്ത ഭാഗങ്ങൾ തിളങ്ങുന്ന, ത്രീ ഇൻ വൺ എണ്ണയുടെ വാസനയുള്ള യന്ത്രം. ഷെഡ്ഡ് മാവിൻ പലകകൾ വെച്ച് രണ്ടായി വിഭജിച്ചു. ഉള്ളിൽ ട്രയൽറൂമും, അളവെടുക്കുന്ന സ്ഥലവും. മുമ്പിലുള്ള മുറിയിൽ തയ്യൽമെഷീൻ. മെഷീന്റെ പിന്നിൽ അന്തോണിച്ചേട്ടൻ ജോലി ചെയ്തു. കാൽ പെഡലിൽ അമരുന്ന താളത്തോടൊപ്പം അയാൾ കുലുങ്ങി. തല താളത്തോടെ മുന്നോട്ടും പിന്നോട്ടും ആടി. മുന്നോട്ടുള്ള ആട്ടത്തിൽ നെറ്റിയും, മെഷീന്റെ പൊങ്ങിത്താഴുന്ന ഹോൾഡറുമായി ഒരു തലനാരിഴയുടെ വ്യത്യാസമെ ഉണ്ടാവു. മുറിച്ചുകളഞ്ഞ ശീലക്കഷ്ണങ്ങൾക്കു വേണ്ടി ഷാപ്പിനു മുമ്പിൽ പരതുമ്പോൾ, അയാൾ അന്തോണിച്ചേട്ടൻ ജോലി ചെയ്യുന്നതു ഒരു മാസ്മരവിദ്യയാണെന്നപോലെ നോക്കിനിൽക്കാറുണ്ട്.

അന്തോണിച്ചേട്ടന് ധാരാളം ബിസിനസ്സ് കിട്ടി. നഗരത്തിൽ അതുവരെയുണ്ടായി രുന്ന ഒരേ ഒരു ടെയ്‌ലർ കുമാരനായിരുന്നു. അയാളുടെ തുരുമ്പു പിടിച്ച യന്ത്രം പലപ്പോഴും കേടായി കിടന്നു. അയാൾ ഉപയോഗിച്ചിരുന്നത് മോശം നൂലായിരുന്നു. അവ രണ്ടുമൂന്നാഴ്ചക്കുള്ളിൽ തന്നെ പൊടിഞ്ഞു പോയി. നിസ്സാരമായ ഒരു ജോലി കൊടുത്താൽ പോലും അയാൾ ആൾക്കാരെ കുറെ പ്രാവശ്യം നടത്തിച്ചു. കുമാരനെക്കൊണ്ട് മടുത്തിരിക്കുന്ന സമയത്താണ് അന്തോണിച്ചേട്ടന്റെ വരവ്. അദ്ദേഹമാവട്ടെ നഗരവാസികൾക്ക് ഒരു പുതിയ രൂപം തന്നെ കൊടുത്തു. സ്റ്റൈൽ എന്നാൽ എന്താണെന്ന് അവരെ മനസ്സിലാക്കിച്ചു. കൃത്യനിഷ്ഠ സൗകര്യമാണെന്ന് പട്ടണവാസികളെ ബോദ്ധ്യപ്പെടുത്തി. വസ്ത്രധാരണത്തിൽ ഒരു നവോത്ഥാനം തന്നെ അയാൾ ഉണ്ടാക്കിത്തീർത്തു. അന്തോണിച്ചേട്ടൻ വന്ന് ഒരു കൊല്ലത്തിനകം തന്നെ നഗരവാസികൾ കാണാൻ കൊള്ളാവുന്നവരായി. ചുരുങ്ങി, മേൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങളുമായി സാൻഫറൈസ്ഡ് പരസ്യത്തിലെ കഥാപാത്രങ്ങളെപ്പോലെ നടന്നവർ അപ്രത്യക്ഷരായി. തുന്നൽ വിട്ട ബ്ലൗസുകൾ സ്ത്രീകൾ കൂറഗുളികയുടെ മണമുള്ള ഇരുമ്പു പെട്ടികൾക്കടിയിൽ പൂഴ്ത്തി വെച്ചു. നീണ്ട് വായവട്ടമുള്ള പട്ടാള ട്രൗസറുകൾക്കു പകരം കുട്ടികൾ കുറച്ചുകൂടി നീളം കുറഞ്ഞ് തുടയുടെ ഭംഗി കാണിക്കുന്ന തരം ട്രൗസറുകൾ ഇട്ടു തുടങ്ങി. ഏറ്റവും വിപ്ലവാത്മകമായ പരിവർത്തനം ഷർട്ടിന്റെ കുടുക്കുകളായിരുന്നു. കുടുക്കുകൾ ഷർട്ടിന്മേൽ തന്നെ തയ്ച്ചു പിടിപ്പിക്കാമെന്ന് നഗരവാസികൾക്ക് മനസ്സിലാവുന്നത് അപ്പോഴാണ്. അതുവരെ ചെയ്തിരുന്നത് കുടുക്കുകൾ ഒരു ശീലപ്പട്ടമേൽ പിടിപ്പിക്കുകയാണ്. ആ പട്ട ഷർട്ടിനടിയിൽ വെച്ച് അതിലെ കുടുക്കുകൾ ഷർട്ടിന്റെ രണ്ടു ദ്വാരങ്ങൾക്കിടയിലൂടെ ഫിറ്റുചെയ്യുന്ന സങ്കീർണ്ണമായ പരിപാടി അവസാനിച്ചു. നഗരം നിശ്ശബ്ദമായി ഒരു മാർഗ്ഗദർശകന് നന്ദിപറഞ്ഞു.

ഈ പൂർവ്വ കഥകളെല്ലാം അമ്പതുകളുടെ രണ്ടാം ഭാഗത്ത് നടന്നവയാണ്. വളരെ പഴയ കഥകൾ. അതിനിടയ്ക്ക് രവീന്ദ്രൻ പത്താം ക്ലാസ് പാസ്സായി, ടൈപ് റൈറ്റിംഗും ഷോർട്ട് ഹാന്റും പഠിച്ച് ജോലിക്കായി ബോംബെയ്ക്കു വണ്ടി കയറി.

അയാളുടെ അഭാവത്തിൽ നഗരം വളരാൻ തുടങ്ങി. വളർച്ചയാകട്ടെ അഭൂതപൂർവ്വമായിരുന്നു. തന്റെ പതിനേഴു വയസ്സിനിടയിൽ ആ നഗരത്തിൽ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വല്ലപ്പോഴും ഒരു ഓലപ്പുര മാറ്റി ഓടാക്കുകയോ, പീടികകളിലൊന്നിന്റെ കേടുവന്ന നിരപ്പലക മാറ്റുകയോ അല്ലാതെ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ നഗരം ജീവിച്ചു. ഇപ്പോഴിതാ, പെട്ടെന്ന് ഉണർന്നെഴുന്നേറ്റ പോലെ നഗരം കർമ്മനിരതമായി. ഫലം അത്ഭുതാവഹമായിരുന്നു. കൊല്ലംതോറും ഒരു മാസത്തെ ലീവിൽ വരുമ്പോൾ നഗരത്തിന്റെ മുഖഛായ മാറി വരുന്നതയാൾ കണ്ടു. അതയാളിൽ സന്തോഷമുണ്ടാക്കി. ഒപ്പം തന്നെ നീരസവും. താൻ പുറത്തു പോകാൻ കാത്തിരുന്നപോലെയാണ് നഗരത്തിന്റെ വളർച്ച.

ആദ്യത്തെ കൊല്ലം ലീവിൽ വന്നപ്പോൾ റോഡിന്റെ ഒരു വശത്തായി ഇരുമ്പിന്റെ കാലുകൾ നാട്ടി കമ്പി വലിക്കുകയാണ്. വിദ്യുച്ഛക്തി വരുന്നു. മണ്ണെണ്ണ വിളക്കുകളുടെ കാലം കഴിഞ്ഞു. അടുത്ത കൊല്ലം ലീവിൽ വന്നപ്പോഴേയ്ക്ക് നഗരം മുഴുവൻ വൈദ്യുതവിളക്കുകളുടെ പ്രഭാവത്തിൽ തുടിച്ചു നില്ക്കുകയാണ്. ഓരോ പീടികകൾക്കും ബോർഡുണ്ടാക്കിയിരിക്കുന്നു. ബോർഡിനു മുകളിൽ വളഞ്ഞ ഒരു ബ്രാക്കറ്റിൽ കത്തി നിൽക്കുന്ന വിളക്കുകൾ. വിദ്യുച്ഛക്തി വന്നതോടെ ഇലക്ട്രിക് സ്റ്റോറുകളും വയർമാൻമാരുടെ പീടികകളും വന്നു.

അഞ്ചു ബസ്സുകൾക്ക് ഒരേ സമയം നില്ക്കാൻ ഉതകുന്ന ഒരു ബസ് സ്റ്റാന്റ് വന്നു. അതുവരെ ബസ്സുകൾ നിന്നിരുന്നത് സരസ്വതി വിലാസം കാപ്പി ക്ലബ്ബിനു മുമ്പിലായിരുന്നു.

ഗ്രാമീണവായനശാലയിൽ ഒരു റേഡിയോ സ്ഥാപിച്ചു. അതിന്റെ കോളാമ്പിയുടെ ആകൃതിയിലുള്ള ഉച്ചഭാഷിണി നിരത്തിന്റെ ബഹളത്തിലേയ്ക്ക് തിരിച്ചു വിട്ടു. വൈകുന്നേരം റേഡിയോ സിലോണിൽ കിട്ടുന്ന തമിഴ് പാട്ടുകൾ കേൾക്കാൻ ആളുകൾ തടിച്ചുകൂടി. റേഡിയോ അന്ന് ഒരു അപൂർവ്വ വസ്തുവായിരുന്നു. നഗരത്തിലെ ഹെഡ്‌പോസ്റ്റാഫീസിൽ ആകെ രജിസ്റ്റർ ചെയ്ത റേഡിയോകളുടെ എണ്ണം ഏഴായിരുന്നു. അതിൽ അഞ്ചെണ്ണം വന്നത് കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളിൽ.

നഗരത്തോടൊപ്പം അന്തോണിച്ചേട്ടനും വളർന്നു. അയാളുടെ പീടികയിൽ കണ്ണാടി വാതിലുകളും, ഉള്ളിൽ ചില്ലുവെച്ച ഷോകേസുകളും വന്നു. അവയിൽ നിറയെ വർണ്ണശബളമായ ബ്ലൗസുകളും. അന്തോണിച്ചേട്ടന്റെ തുന്നൽപ്പീടിക ഒരു ലേഡീസ് ഓൺ ടെയ്‌ലറിംഗ് ആയി മാറിയിരുന്നു. ആണുങ്ങളോട് ചെയ്ത ഒരു കൊടും ചതിയായിരുന്നു അത്. എങ്കിലും സംഭവിക്കേണ്ടത് സംഭവിച്ചു. പുറത്തു തൂക്കിയിട്ട ബോർഡിൽ ലേഡീസ് ഓൺ ടെയ്‌ലേഴ്‌സ് എന്ന് എഴുതിയതിന്നടിയിൽ കറുത്ത പെയിന്റടിച്ചു മായ്ച്ചു കളഞ്ഞ സാർറ്റോറിയൽ എന്ന വാക്ക് അവ്യക്തമായി കാണാം. ഷോകേസുകളിലും തട്ടിന്മേലുമായി അഞ്ചു ട്യൂബ് ലൈറ്റുകൾ. മുകളിൽ ഒരു മുപ്പത്താറ് ഇഞ്ച് സീലിംഗ് ഫാൻ. അതിനു താഴെ ലാമിനേറ്റ് പതിച്ച ഷോകേസിനു പിന്നിൽ അന്തോണിച്ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു.

ബ്ലൗസുകളും ഉടുപ്പുകളും അളവെടുത്തേ തുന്നു എന്ന വാശിക്കാരനാണ് അന്തോണിച്ചേട്ടൻ. പാകത്തിന് ബ്ലൗസു കൊടുത്താൽകൂടി അളവെടുത്തേ തുന്നാറുള്ളു. കൗണ്ടറിന്റെ പിന്നിലുള്ള ട്രയൽ റൂമിലാണ് അളവെടുക്കാറ്. അയാൾ ഒരു കലാകാരനായിരുന്നു. ഒരു സ്ത്രീയുടെ ദേഹം അയാൾക്ക് എന്നും ഒരു വെല്ലുവിളിയായിരുന്നു. അതിന്റെ നിമ്‌നോന്നതങ്ങൾ അയാളെ ഹരം പിടിപ്പിച്ചു. ഒരു സ്ത്രീയിൽ നിന്ന് വേറൊരു സ്ത്രീയിലേക്ക് വരുമ്പോഴുള്ള മാറ്റം. ആ നിമ്‌നോന്നതങ്ങളെ ഒതുക്കി നിർത്താനുള്ള കവചങ്ങൾ നിർമ്മിക്കുമ്പോൾ അയാൾ ആ വെല്ലുവിളി സ്വീകരിക്കുകയായിരുന്നു. ഒരു ചിത്രകാരന് കാൻവാസ്സുപോലെ, ശില്പിക്ക് കരിങ്കല്ലു പോലെ ഒന്നായിരുന്നു അന്തോണിച്ചേട്ടനു സ്ത്രീദേഹം. അതിനെ ഒരു ആകൃതിയിലാക്കാൻ അയാൾ കിണഞ്ഞു ശ്രമിച്ചു. അതിന്റെ ഫലം സ്വയം കണ്ട് സംതൃപ്തിയടഞ്ഞു. ഒരു സ്ത്രീ ശരീരം അയാൾക്ക് കാമോദ്ദീപകമായിരുന്നില്ല. അത് അയാളുടെ തപസ്യയായിരുന്നു. അതുകൊണ്ട് അന്തോണിച്ചേട്ടനെപ്പറ്റി യാതൊരു പരാതിയും ഒരു സ്ത്രീയും പറഞ്ഞിരുന്നുമില്ല. ഒരിക്കൽ മാത്രം അയാളുടെ മനസ്സ് അല്പം പതറി അതയാളെ ഒരു വഴിത്തിരിവിൽ എത്തിക്കുകയും ചെയ്തു.

അന്തോണിച്ചേട്ടന് ഉച്ചയ്ക്ക് ചോറു കൊണ്ടുവന്നിരുന്നത് മേരിക്കുട്ടിയായിരുന്നു. പതിനെട്ടു വയസ്സുകാരി മേരിക്കുട്ടി വളരെ സുന്ദരിയായിരുന്നു. സൗന്ദര്യവും ധനവും ഒന്നിച്ചിരിയ്ക്കാറില്ലല്ലൊ. അതുകൊണ്ട് അവൾ വളരെ പാവപ്പെട്ട ഒരു വീട്ടിലെയായിരുന്നു. കീറിയ ബ്ലൗസും പാവാടയും ഇട്ടു വരുന്ന മേരിക്കുട്ടിയെ നോക്കി അന്തോണിച്ചേട്ടൻ എന്നും പറയും.

നിനക്കൊരു ബ്ലൗസ് തുന്നിക്കാൻ മേലെ?

ഓ, ഞങ്ങളൊക്കെ പാവങ്ങളാണെ, അങ്ങിനെയൊക്കെ മതി.

അവളുടെ മറുപടിയുമുണ്ടാകും. വീണ്ടും വീണ്ടും ഈ അന്വേഷണം തുടർന്നപ്പോൾ ഒരു ദിവസം അവൾ ചോദിച്ചു.

ബ്ലൗസ് വെറുതെ തുന്നിത്തരുമോ?

ഓ തുന്നിത്തരാലോ തുണി കൊണ്ടു വാ.

അയാൾ ഊണു കഴിക്കുമ്പോൾ അവൾ പുറത്തു കാത്തു നിൽക്കുകയോ, അല്ലെങ്കിൽ അകത്ത് കൗണ്ടറിന്മേൽ കൈകുത്തി നിൽക്കുകയോ ചെയ്യും. ഷോകേസിൽ തൂക്കിയിട്ട ബ്ലൗസുകളും ഉടുപ്പുകളും അവൾ സശ്രദ്ധം പഠിക്കും.

അന്തോണിച്ചേട്ടൻ മേരിക്കുട്ടിയുടെ വെളുത്ത ശരീരം ശ്രദ്ധിക്കും. ബ്ലൗസിന്റെ കീറലിന്നടിയിൽ കാണുന്ന അവളുടെ ദേഹം അയാളിൽ വല്ലായ്മയുണ്ടാക്കും. അയാൾ അസ്വസ്ഥനാവും. അയാൾക്ക് 30 വയസ്സായിരുന്നു. വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.

ഒന്നാം തീയ്യതിയായിരുന്നു അയാൾ ഊണിന്റെ പണം കൊടുക്കാറ്. ഇരുപത്തഞ്ചു രൂപ. രണ്ടാം തീയ്യതി ചോറു കൊണ്ടുവരുമ്പോൾ മേരിക്കുട്ടിയുടെ കയ്യിൽ ഒരു ചെറിയ പൊതിയുണ്ടായിരുന്നു.

ഇതെന്താ ഒരു പൊതി? അന്തോണിച്ചേട്ടൻ ചോദിച്ചു.

ഒന്നുമില്ല. അവൾ പറഞ്ഞു. അവൾ അന്തോണിച്ചേട്ടൻ ഉണ്ണുന്നതും നോക്കി നിന്നു. പക്ഷെ അവൾക്ക് കുറച്ചു തിടുക്കമുണ്ടായിരുന്നു. അയാൾ ഊണുകഴിച്ച് കൗണ്ടറിൽ എത്തിയപ്പോൾ അവൾ ആ പൊതി അയാൾക്കു നേരെ നീട്ടി.

ഇതാ തുണി. പാകത്തിനുള്ള ബ്ലൗസും ഒപ്പമുണ്ട്. വെറുതെ തുന്നിത്തരാംന്ന് പറഞ്ഞില്ലെ?

അയാൾ പൊതി നിവർത്തി. ഒരു ചുവപ്പു ചീട്ടിത്തുണി. പാകത്തിനുവെച്ച ബ്ലൗസ് കീറിയതാണ്.

അയാൾ പെട്ടെന്ന് നിശ്ശബ്ദനായി. വിലകുറഞ്ഞ ആ ചുവപ്പു ചീട്ടിത്തുണി അയാളെ വേദനിപ്പിച്ചു. അവൾ പാവപ്പെട്ടവളാണ് എന്നതിൽ തനിയ്ക്കും ഒരു പങ്കുണ്ടെന്ന തോന്നൽ. സരസ്വതി വിലാസത്തിൽ ഒന്നേകാൽ ഉറുപ്പികക്കാണ് ബ്രാഹ്മണ ഭോജനം കിട്ടുന്നത്. ഇവൾ കൊണ്ടു വരുന്ന ഊണ് അതിനേക്കാൾ പതിന്മടങ്ങ് നല്ലതാണ്. എന്നിട്ടും അത് പീടികയിൽ കൊണ്ടുവരുവാനുള്ള കൂലിയടക്കം താൻ കൊടുക്കുന്നത് മാസം ഇരുപത്തഞ്ചു രൂപയാണ്. ദിവസവും മത്സ്യമുണ്ടാകും. ആഴ്ചയിൽ രണ്ടു ദിവസം മാട്ടിറച്ചിയും. താൻ ഇന്നലെ കൊടുത്ത പണത്തിൽ നിന്നു അമ്മയോടു ചോദിച്ചു വാങ്ങിയ പണം കൊണ്ടായിരിക്കണം അവൾ ഈ തുണി വാങ്ങിയത്. അയാൾ ടേപ്പ് കയ്യിലെടുത്തു പറഞ്ഞു.

വരൂ അളവെടുക്കാം.

ഉം, ഉം അളവെടുക്കണ്ട. ഈ ബ്ലൗസു മാതിരി തുന്നിയാൽ മതി.

അതു പറ്റില്ല. അളവെടുക്കണം.

വേണ്ട, എനിക്ക് നാണമാവും.

നാണിക്കാനെന്താണുള്ളത്? ഇതാ ഈ കാണുന്ന ബ്ലൗസുകളെല്ലാം അളവെടുത്തു തുന്നിയതാണ്. ഇതിൽ പതിനഞ്ചു വയസ്സുതൊട്ട് അമ്പതു വയസ്സുവരെയുള്ളവരുടെ ബ്ലൗസുകളുണ്ട്. അവർക്കൊക്കെ അളവു കൊടുക്കാൻ മടിയില്ലെങ്കിൽ നിനക്കെന്താണിത്ര നാണം?

എനിയ്ക്കു നാണമാവും. അവൾ വീണ്ടും പറഞ്ഞു.

അളവെടുക്കാതെ ഞാൻ തുന്നില്ല അയാൾ തീർത്തു പറഞ്ഞു. അവൾ കുറച്ചുനേരം കൗണ്ടറിനു മുന്നിൽ നിന്നു പിന്നെ ഒഴിഞ്ഞ ചോറിൻ പാത്രവുമായി തിരിച്ചുപോയി.

പിറ്റെ ദിവസം അവൾ ചോദിച്ചു. ബ്ലൗസ് തയ്യാറായോ?

അളവെടുക്കാതെ ഞാൻ തുന്നാറില്ല. അയാൾ പറഞ്ഞു.

പിറ്റേന്നും അതിനു പിറ്റേന്നും അവൾ ഒരേ ചോദ്യം ചോദിച്ചു. ഒരേ മറുപടി കിട്ടി.

പെരുന്നാളിന് ഇനി ഒരാഴ്ചയേ ഉള്ളു. അതിനുമുമ്പ് ബ്ലൗസ് കിട്ടിയാൽ നന്നായിരുന്നു.

അളവെടുക്കട്ടെ എന്നാൽ തുന്നാം. അവൾ കൊടുത്ത തുണിയും ബ്ലൗസും അയാൾ ചില്ലിട്ട അലമാരിയിൽ വെച്ചിരുന്നത് അവൾ എന്നും നോക്കും. പെരുന്നാളിന് മൂന്നു ദിവസമുള്ളപ്പോൾ അവൾ ചോദിച്ചു.

ബ്ലൗസ് തുന്നില്ലെ?

അളവെടുത്താൽ തുന്നാം.

എന്നാൽ വേണ്ട. ആ ശീല മടക്കിത്തന്നോളൂ. ഞാൻ കുമാരന്റെ തയ്യൽക്കടയിൽ കൊടുക്കാം.

ഉണ്ടുകൊണ്ടിരുന്ന അന്തോണിച്ചേട്ടൻ പെട്ടെന്ന് നിവർന്നിരുന്നു, ഊണു മതിയാക്കി, കൈകുടഞ്ഞെഴുന്നേറ്റു തൂക്കുപാത്രത്തിന്റെ തട്ടുകൾ ഓരോന്നായി അടുക്കി, കാതുമിട്ട് അവളുടെ മുമ്പിൽ വെച്ചു. കൈ കഴുകി തോർത്തു കൊണ്ടു തുടച്ച് അയാൾ പറഞ്ഞു.

അമ്മച്ചിയോടു പറയു നാളെതൊട്ട് എനിക്ക് ചോറ് വേണ്ടെന്ന്. മേരിക്കുട്ടിയുടെ ബ്ലൗസ്പീസും ബ്ലൗസും കടലാസിൽ പൊതിഞ്ഞ് അവളുടെ മുമ്പിൽ വെച്ചു.

അന്തോണിച്ചേട്ടന്റെ പ്രതികരണം ഇത്ര ക്രൂരമായിരിക്കുമെന്ന് മേരിക്കുട്ടി കരുതിയില്ല. അവൾ സ്തബ്ധയായി നിന്നു, പിന്നെ കണ്ണിൽ നിന്ന് നീർ ധാരയായി ഒഴുകാൻ തുടങ്ങി. തേങ്ങലിനിടയിൽ അവൾ വിക്കി വിക്കി പറഞ്ഞു.

അളവെടുത്തോളു.

വിജയശ്രീലാളിതനായ അന്തോണിച്ചേട്ടൻ ടേപ്പ് കഴുത്തിലൂടെ ഒരു മാല പോലെ ഇട്ട് പെൻസിലും പുസ്തകവുമായി ട്രയൽ മുറിയിലേക്കു നടന്നു. അവൾ പിന്നാലെ നടന്നു.

തേങ്ങലുകളും സാന്ത്വനങ്ങളും ഇടവിട്ട് വിങ്ങിനിന്ന ആ ട്രയൽ മുറിയിൽ എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. അന്തോണിച്ചേട്ടന്റെ അസിസ്റ്റന്റ് ഊണു കഴിക്കാൻ പോയിരുന്നു. അളവെടുക്കൽ അരമണിക്കൂറോളം നീണ്ടുനിന്നു പുറത്തു കടന്നപ്പോൾ മേരിക്കുട്ടിയുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. അവൾ തൂക്കു പാത്രവുമെടുത്ത് തല കുനിച്ച് വീട്ടിലേക്കു നടന്നു.

പിറ്റേന്ന് അവളുടെ അമ്മച്ചിയാണ് ചോറുകൊണ്ടുവന്നത്. അത് അന്തോണിച്ചേട്ടനെ തെല്ലു ഭയപ്പെടുത്തി.

മോള് സുഖല്ല്യാതെ കെടക്കാണ്.

എന്താണ് അസുഖം?

പന്യാണ്. ഇന്നലെ വരുമ്പോൾ തന്നെ സുഖല്ല്യാന്ന് പറഞ്ഞിരുന്നു.

അന്തോണിച്ചേട്ടന് ആശ്വാസമായി, പെണ്ണ് തന്നെ ഒറ്റിക്കൊടുത്തിട്ടില്ല. ഒപ്പം ഒരു കുറ്റബോധവും മനസ്സിൽ വളർന്നു. ഊണിന്നിടയിൽ അവളെ നോക്കിയിരിക്കുമ്പോൾ ഉണ്ടാവാറുള്ള തോന്നലെന്താണെന്നയാൾക്കു മനസ്സിലായി. അയാൾ നിശബ്ദനായി ഊണുകഴിച്ചു.

പിറ്റേന്നും അമ്മതന്നെയാണ് ചോറു കൊണ്ടുവന്നത്.

മോൾക്ക് എങ്ങിനെയുണ്ട്?

ഭേദമുണ്ട് അമ്മ പറഞ്ഞു. കെടക്ക്‌ന്യാണ് ഒന്നും കഴിക്കുന്നൂല്ല്യാ പാവം.

പിറ്റേന്ന് പെരുന്നാളാണ് അയാൾ മനസ്സിൽ കരുതി. അയാൾ അന്നുറങ്ങിയില്ല. തന്റെ തയ്യൽ യന്ത്രത്തിനു മുമ്പിൽ അയാൾ തപസ്സിരുന്നു. രാത്രി നീണ്ടു പോയി. ഭക്ഷണത്തിന്റെ കാര്യം അയാൾ മറന്നുപോയിരുന്നു. മനസ്സിൽ കീറിയ ബ്ലൗസിട്ട ഒരു പാവം പെൺകുട്ടിയുടെ ഓർമ്മ കടന്നുവന്നു. ചീട്ടിത്തുണിയുടെ ഒരു ബ്ലൗസും അയാൾക്ക് ഓർമ്മ വന്നു. അയാൾ കരയാൻ തുടങ്ങി.

തേങ്ങലുകൾക്ക് ശമനമുണ്ടായപ്പോൾ അയാൾ എഴുന്നേറ്റു. അലമാരി തുറന്ന് പുതിയ ടു ബൈ ടു ശീലകൾ പുറത്തെടുത്ത് മുറിക്കാൻ തുടങ്ങി. കത്തിരി വിശ്രമിക്കാൻ തുടങ്ങിയപ്പോൾ ജോലി തയ്യൽ മെഷിൻ ഏറ്റെടുത്തു.

പിറ്റേന്ന് കട മുടക്കമായിരുന്നു. പതിനൊന്നു മണിക്ക് മേരിക്കുട്ടിയുടെ വാതിൽപ്പടിയിൽ എത്തിയ അന്തോണിച്ചേട്ടന്റെ കയ്യിൽ ഒരു വലിയ പൊതിക്കു പുറമെ ഒരു കെട്ടു റോസാപൂക്കളുമുണ്ടായിരുന്നു.

നഗരത്തിൽ അപ്പോഴും ഒരു പൂക്കട തുടങ്ങിയിട്ടുണ്ടായിരുന്നില്ല; എന്നു വെച്ചാൽ പൂക്കട മുതലായ ആഡംബരങ്ങൾ ഉണ്ടാവാൻ മാത്രം നഗരം അന്നു വളർന്നിരുന്നില്ല. അപ്പോൾ അന്തോണിച്ചേട്ടന് ഒരു കെട്ടുണ്ടാക്കാൻ മാത്രം റോസാപ്പൂക്കൾ എവിടെ നിന്നു കിട്ടിയെന്നത് അജ്ഞാതമാണ്.

അയാൾ മേരിക്കുട്ടിയുടെ കട്ടിലിന്നരികിൽ കസേരയിൽ ഇരുന്ന് റോസാപ്പൂക്കൾ നീട്ടി. അവൾ അതു വാങ്ങി മുഖത്തോടടുപ്പിച്ചു. അവൾ സാധാരണത്തേക്കാൾ സുന്ദരിയായിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് അവൾ നാണിച്ചു മുഖമാകെ ചുവന്നു.

നീ തുന്നാൻ തന്ന ബ്ലൗസ് റെഡിയായിട്ടുണ്ട്.

വലിയപൊതി അവളുടെ നേരെ നീട്ടി അന്തോണിച്ചേട്ടൻ പറഞ്ഞു. അവൾ ഒരു സംശയത്തോടെ ആ പൊതി വാങ്ങി, ഒരു ചോദ്യഭാവത്തിൽ അതു തുറന്നു.

ആ പൊതിയിൽ മൂന്നു ബ്ലൗസുകൾ. ഒന്ന് അവൾ തുന്നാൻ കൊടുത്തതു തന്നെ പിന്നെ വേറെ ഒരു ഓറഞ്ചും ഒരു പച്ചയും. രണ്ടു സാരികൾ, ഓറഞ്ചും പച്ചയും, അതിനുയോജിച്ച രണ്ടു പാവാടകളും.

സാരികളും ബ്ലൗസുകളും ചിതറിക്കിടന്ന പൊതി മടിയിൽ വെച്ച് അവൾ അന്തോണിച്ചേട്ടനെ നോക്കി.

ഞാൻ ഈയൊരു ബ്ലൗസു മാത്രമല്ലെ തന്നിട്ടുള്ളു, പിന്നെന്തിനാണ് ഇതെല്ലാം കൊണ്ടു വന്നത്?

നിനക്കുവേണ്ടി വാങ്ങിയതാണ് ഇഷ്ടപ്പെട്ടോ?

അവൾ ഒന്നും പറഞ്ഞില്ല.

വാങ്ങിക്കോ മോളെ.

അമ്മ പറഞ്ഞു, അവർക്കതിന്റെ അർത്ഥം മനസ്സിലായി.

അമ്മച്ചീ ഞാൻ മേരിക്കുട്ടിയെ ഇന്നു വലിയ പള്ളിയില് പെരുന്നാളിന് കൊണ്ടു പോകട്ടെ?

പൊയ്‌ക്കൊ മക്കളെ അവർ പറഞ്ഞു. പിന്നെ തിരിഞ്ഞു നിന്ന് ആരും കാണാതെ കർത്താവിന് കുരിശു വരച്ചു.

മേരിക്കുട്ടി അന്തോണിച്ചേട്ടന്റെ ഒപ്പം വലിയ പള്ളിയില് പെരുന്നാളിന് പോകുക തന്നെ ചെയ്തു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് മേരിക്കുട്ടിയുടെ ബ്ലൗസിന്റെ ഫിറ്റിംഗിനെപ്പറ്റിയാണ്. ഇത്രയും നല്ല ഫിറ്റിംഗുള്ള ബ്ലൗസ് ഇതുവരെ ആരും കണ്ടിട്ടില്ല. അന്തോണിച്ചേട്ടന്റെ മാസ്റ്റർ പീസായിരുന്നു അത്.

ആയില്ലെങ്കിലല്ലെ അത്ഭുതമുള്ളു.

പിറ്റത്തെ ഞായറാഴ്ച കല്ല്യാണത്തിന് മേരിക്കുട്ടിയുടെ വെഡ്ഡിംഗ് ഡ്രസ്സും തൈച്ചത് അന്തോണിച്ചേട്ടൻ തന്നെയായിരുന്നു.

ഇതെല്ലാം പഴയ കഥകൾ. താൻ ബോംബെയിലായിരുന്ന കാലത്ത് നടന്ന സംഭവങ്ങൾ. നഗരത്തിന്റെ വളർച്ചയോടൊപ്പം അതാതു കാലത്ത് പ്രചരിച്ചിരുന്ന കഥകളിലൊന്ന് മാത്രം. ഗ്രാമീണവായനശാലയുടെ സെക്രട്ടറിയും, തന്റെ സുഹൃത്തുമായ രാഹുലൻ പറഞ്ഞു തന്ന കഥയാണിത്, അയാൾ ഒരു സാഹിത്യകാരനും കൂടി ആയിരുന്നു. അയാളുടെ മനോധർമ്മം ഇതിന് എത്രമാത്രം നിറം കൊടുത്തുവെന്നറിയില്ല.

ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു. അന്തോണിച്ചേട്ടന്റെ ലേഡീസ് ഓൺ ടെയ്‌ലറിംഗിനു എതിർവശത്തുള്ള തന്റെ വീട്ടിൽ ജനലിന്നടുത്തുള്ള കട്ടിലിൽ കിടന്നു കൊണ്ട് രവീന്ദ്രൻ ആലോചിച്ചു. ആ കാലമെല്ലാം മാറിയിരിക്കുന്നു. കഴിഞ്ഞ പത്തു കൊല്ലം അയാൾ നാട്ടിൽ വരലുണ്ടായില്ല. അതിനുശേഷം അയാൾ ജോലി രാജി വെച്ച് നാട്ടിലേയ്ക്കു വന്നതാണ്. മനസ്സിൽ താൻ താമസിച്ചിരുന്നതും, തിരിച്ചൊന്നും തരാതെ തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം അപഹരിച്ചതുമായ നഗരത്തോടുള്ള വെറുപ്പും, ശ്വാസകോശത്തിൽ അനുദിനം കാർന്നു തിന്നുന്ന രോഗവുമായി. സ്റ്റ്രെപ്‌റ്റോമൈസിൻ ഇൻജക്ഷനും ഒരു പറ്റം ഗുളികകളുമായി അയാൾക്ക് ചുരുങ്ങിയത് നാലു മാസമെങ്കിലും വിശ്രമിക്കണം. പകൽ മുഴുവൻ, ചിലപ്പോൾ രാത്രി വളരെ വൈകും വരെ അയാൾ ജനലിലൂടെ പുറത്തേയ്ക്കു നോക്കിക്കിടന്നു. അന്തോണിച്ചേട്ടനാണ് തൊട്ടുമുമ്പിൽ. അയാളെ നോക്കിയിരിക്കുമ്പോഴാണ് രവീന്ദ്രൻ ഒരമർഷത്തോടെ മനസ്സിലാക്കിയത്, നഗരത്തെ സംബന്ധിച്ചിട ത്തോളം ധീരോദാത്തയുടെയും പ്രണയ സൗരഭ്യങ്ങളുടെയും കാലം കഴിഞ്ഞിരിക്കുന്നു. താൻ തിരിച്ചുവരാൻ കാത്തിരിക്കുകയായിരുന്നു നഗരം ഇതിനു വേണ്ടി, അതിന്റെ വികൃതരൂപം കാണിച്ചുതരാനായി.

അമ്മ ഇടയ്ക്ക് മുകളിലേയ്ക്ക് കയറി വരും, കട്ടിലിൽ ഇരുന്ന് കിതപ്പിന്നിടയിൽ തന്റെ തല തലോടും.

മുടിയൊക്കെ പോയിത്തുടങ്ങി. അവർ പരാതിപ്പെടും. ഇനിയെന്നാ നീ കല്ല്യാണൊക്കെ കഴിക്കാൻ പോണത്? മുപ്പത്തെട്ടു വയസ്സായില്ലെ?

അയാൾ ചിരിച്ചു. അയാൾക്ക് നാല്പത് തികഞ്ഞിരുന്നു. രണ്ടുവർഷങ്ങൾ അമ്മയുടെ മനസ്സിൽ നിന്ന് എങ്ങിനെയോ ചോർന്നു പോയിരുന്നു. അവർക്ക് ഒരു മാതിരി നഷ്ടപ്പെട്ടുവെന്നു കരുതിയ മകനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമാണ്. രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളു. എല്ലാം ഭേദപ്പെട്ടാൽ ഒരു പുതിയ ജീവിതം തുടങ്ങാമല്ലൊ. മുമ്പെല്ലാം വളരെ കൃത്യമായി എല്ലാ വർഷവും ലീവിൽ വന്നിരുന്നതാണ്. കഴിഞ്ഞ പത്തു കൊല്ലമായി അതുണ്ടായില്ല. വേണമെന്ന് വെച്ചിട്ടല്ല. എന്താണുണ്ടായതെന്ന് അയാൾക്ക് ഓർമ്മയില്ല. മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യം, അസംതൃപ്തരായ മേലധികാരികൾ, തരം കിട്ടിയാൽ തന്നെ അപമാനിക്കുന്ന കമ്പനിയുടമ. ഇതിനെല്ലാമിടയിൽ പത്തുവർഷങ്ങൾ കഴിച്ചുകൂട്ടി. ഇപ്പോൾ അതെല്ലാം ഒരു മഞ്ഞിന്നിടയിലൂടെ കാണുന്ന പോലെയാണ്. ഒന്നിനും തെളിമയില്ല. താൻ അതിൽനിന്നെല്ലാം വളരെ അകലെയാണല്ലൊ എന്ന സമാധാനം. ശത്രുവിൽനിന്നോടി രക്ഷപ്പെട്ട ഇരയുടെ മനോഭാവം.

അന്തോണിച്ചേട്ടൻ ഇര പിടിക്കാൻ പതുങ്ങി നില്ക്കുകയാണ്. ഇടയ്ക്കിടയ്ക്ക് പീടികയിൽ നിന്നിറങ്ങി നിരത്തിന്റെ രണ്ടറ്റത്തേക്കും നോക്കും. ആരെങ്കിലും വരുന്നുണ്ടെന്നു കണ്ടാൽ ഉടനെ പീടികയിലേയ്ക്കു വലിയും. കണ്ണാടിച്ചില്ലില്ലൂടെ തുറുകണ്ണും പായിച്ച് നിൽക്കും. ആ നിർഭാഗ്യവാൻ അടുത്തെത്തിയാൽ ഒരു ചാട്ടമാണ്. സംശയിക്കാതെ നടന്നു പോകുന്ന വഴിയാത്രക്കാരൻ അന്തോണിച്ചേട്ടന്റെ കയ്യിൽപ്പെടുന്നു. പിന്നെ മോചനമില്ല. അന്തോണിച്ചേട്ടൻ ഇരയെ അകത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. അര മണിക്കൂറോളം അയാളെ പീഡിപ്പിക്കുന്നു. ഇര ഇടയ്ക്കിടയ്ക്ക് പിടഞ്ഞെഴുന്നേറ്റ് രക്ഷപ്പെടാൻ നോക്കുന്നു. ഒരു ബലമായ കൈ ഇരയെ വീണ്ടും തട്ടിതാഴ്ത്തിടുന്നു. വീണ്ടും പീഡനം തന്നെ. അന്തോണിച്ചേട്ടൻ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് റോഡിലേയ്ക്ക് പായിക്കുന്നു. പെട്ടെന്ന് പുതിയൊരു ഇരയെ കണ്ടാൽ ചാടിയെഴുന്നേല്ക്കുന്നു. റോഡിലേക്കു കുതിക്കുന്നു. ആ തക്കം നോക്കി പഴയ ഇര വേച്ച് വേച്ച് രക്ഷപ്പെടുന്നു. വേറെ ഇരയെ കിട്ടിയില്ലെങ്കിൽ വീണ്ടും പഴയ പടി കണ്ണാടിച്ചില്ലിനു പിറകിൽ തുറുകണ്ണും പായിച്ചു നിൽക്കുകയോ, അല്ലെങ്കിൽ നിരുപദ്രവിയെന്നു തോന്നും വിധം നിരത്തിൽ ഉലാത്തുകയോ ചെയ്യും. മറ്റൊരിരയെ കിട്ടും വരെ. രാത്രി വിളക്കുകാലിന്റെ വെളിച്ചത്തിൽ നിന്നും അകന്ന് നിഴലിൽ അയാൾ കാത്തു നിൽക്കുന്നു. വെളിച്ചത്തിൽ നടക്കുന്ന ഇരകൾ, പതുങ്ങി നിൽക്കുന്ന അന്തോണിച്ചേട്ടനെ കാണുന്നില്ല. പെട്ടെന്നാണ് ആക്രമണമുണ്ടാവുക.

എവിടെയോ എന്തോ പിശകുണ്ട്. അയാൾ ഓർത്തു. ഇങ്ങിനെയൊന്നുമായിരുന്നില്ല തന്റെ മനസ്സിലുണ്ടായിരുന്ന നഗരം. രണ്ടാഴ്ച കൂടുമ്പോൾ ക്ലിനിക്കിലേക്കു പോകണം. ഒന്നുകിൽ എക്‌സ്‌റേ എടുക്കാനോ, അല്ലെങ്കിൽ രക്തം പരിശോധിക്കാനോ. ആ യാത്രയിലാണ് നഗരത്തിന്റെ പൊടിപുരണ്ട മുഖം അയാൾ കാണുന്നത്. വർഷങ്ങൾക്കു മുമ്പ് താൻ ലീവിൽ വന്നിരുന്നപ്പോൾ ഒരു തരുണിയെപ്പോലെ കാത്തു നിന്ന നഗരം വാർദ്ധക്യലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു. വാതിലുകളുടെയും ജനലുകളുടെയും ചായം അടർന്നു മങ്ങിയിരുന്നു. പീടികകളുടെ പേരെഴുതിയ ബോർഡുകൾ തുരുമ്പു പിടിച്ചിരുന്നു. ഓടകളിൽ ചീഞ്ഞ വെള്ളം കെട്ടിനിന്നു നാറിത്തുടങ്ങിയിരുന്നു. എല്ലാറ്റിലും അസഹനീയമായത് നഗരവാസികളുടെ അവഗണനയായിരുന്നു. അതവരുടെ ഭാവത്തിലും, പ്രവൃത്തിയിലും, സംസാരത്തിലും നിഴലിച്ചുകണ്ടു. നഗരം പെട്ടെന്നവർക്ക് അന്യാധീനമായ പോലെ അവർ നഗരത്തെ സംശയത്തോടെ നോക്കി. പുതുതായി ഒരാളെക്കണ്ടാൽ അവർ വിചാരണ തുടങ്ങും. എന്താണ് പേര്? വീടെവിട്യാ? എന്താ ജോലി? ശമ്പളം? ലീവിൽ വന്നതാണോ, എത്ര ലീവുണ്ട്? അവർ നിങ്ങളെ നഗ്നരാക്കുന്നു. അരഞ്ഞാൺ ചരടും കൂടി പൊട്ടിച്ചെറിഞ്ഞാൽ സമാധാനമായി. നിങ്ങളെ പദവിയുടെ ഏതു തട്ടിലിടണമെന്നവർ ഗണിച്ചുണ്ടാക്കുന്നു. അയാളുടെ ഭാവിയിലുള്ള നീക്കങ്ങളെല്ലാം ഈ വിലയിരുത്തലിനെ ആധാരമാക്കിയായിരിക്കും. അയാൾ അഭ്യുദയകാംക്ഷികൾക്കെല്ലാം മുന്നറിയിപ്പും കൊടുക്കുന്നു.

ജോലി രാജിവെച്ച് വന്നിരിക്ക്യാണത്രെ. അല്ലെങ്കിലെന്തു കിട്ടാനാന്നെ ഈ ടൈപിംഗിന്റെ ജോലിക്ക്. ഇക്കാലത്തൊക്കെ ഒരു എഞ്ചിനീയറാവണം അല്ലെങ്കിൽ ഡോക്ടർ. അതുമല്ലെങ്കിൽ ഗവർമ്മെണ്ടിൽ വല്ലതും കിട്ടണം.

വാർത്ത പരക്കുന്നു. പ്രതിക്ക് ഭ്രഷ്ട് കല്പിക്കുന്നു. നേരെ വരുന്ന ആൾക്കാർ മുഖം തിരിച്ച് കണ്ടില്ലെന്ന് നടിച്ച് പോകുന്നു.

താൻ ജനിച്ചു വളർന്ന നഗരം തന്നെയാണോ ഇത്?

തിരിച്ച് വീട്ടിലെത്തുമ്പോൾ അയാൾ അലമാരിയിൽ പരതുന്നു. എവിടെയൊ പൊടിപിടിച്ച ആ ചെറിയ ആൽബം കാണണം. ക്ഷീണം വകവെയ്ക്കാതെ അയാൾ തിരച്ചിൽ തുടരുന്നു, ആ ആൽബം കിട്ടുംവരെ. അതിൽ ആദ്യത്തെ പേജിൽതന്നെ അയാളുടെ ഫോട്ടോ ഉണ്ട്. ഏകദേശം പത്തു വയസ്സു പ്രായമുള്ളപ്പോൾ എടുത്ത ഫോട്ടോ. മുറ്റത്ത് ആ പയ്യൻ കയ്യും തൂക്കിയിട്ട് സങ്കോചമുള്ള കണ്ണുകളോടെ നില്ക്കുന്നു. പിന്നിൽ വെയിലിൽ കുളിച്ചു നില്ക്കുന്ന പൂച്ചെടികൾ. ആ പൂച്ചെടികൾ നട്ടുപിടിപ്പിച്ചതയാൾക്ക് ഓർമ്മയുണ്ട്. ആ പൂച്ചെടികൾ നട്ടിരുന്നിടത്ത് ഇപ്പോൾ വെറും പുല്ലുകൾ മാത്രമേയുള്ളു എന്നയാൾ ഓർത്തു. ആൽബത്തിന്റെ മറ്റു പേജുകൾ മറിക്കാൻ അയാൾ അശക്തനായിരുന്നു. ആൽബം മടക്കി അലമാരിയിൽ തന്നെ വെച്ച് അയാൾ കട്ടിലിൽ പോയി കിടന്നു. പുറത്ത് അന്തോണിച്ചേട്ടൻ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ വെളുക്കെ ചിരിച്ചു നില്ക്കുകയാണ്.

കലാകൗമുദി - 1985