ലൈംഗികത എന്റെ നോവലുകളില്‍

സ്ത്രീ ലൈംഗികത ഏറ്റവും ശക്തമായി അവതരിപ്പിച്ചിട്ടുള്ളത് എന്റെ 'ആസക്തിയുടെ അഗ്നിനാളങ്ങൾ' എന്ന നോവലിലാണ്. സരള എന്ന പ്രധാന കഥാപാത്രത്തെ ചുറ്റിയാണ് കഥ നീങ്ങുന്നത്. ഒരു കൃഷിക്കാരനായ ഭർത്താവ് ഗോപി നല്ലവനായിരുന്നു. നല്ല മനുഷ്യൻ എന്നതിന് നല്ല ഭർത്താവ് എന്ന അർത്ഥമുണ്ടാവണമെന്നില്ലല്ലൊ. രാത്രി ഒരനുഷ്ഠാനംപോലെ ഗോപി ഭാര്യയെ പ്രാപിച്ചു. തന്റെ ആവശ്യങ്ങളെപ്പറ്റി സംസാരിക്കാൻ അയാൾക്കു മടിയായിരുന്നു. പറയാതെ തന്നെ ഭാര്യ അതെല്ലാം മനസ്സിലാക്കണമെന്ന് അയാൾക്കു നിഷ്‌കർഷയുണ്ടായിരുന്നു. അതുകൊണ്ട് ഗോപി കിടന്നാൽ അവൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ തുടങ്ങും. സാരി അഴിച്ചുമാറ്റി ഒരു കസേലയിൽ ഇടും. പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞ് ബ്ലൗസും അടിവസ്ത്രങ്ങളും അഴിച്ചു മാറ്റും, ഒരു ചടങ്ങുപോലെ. ഗോപി അതിഷ്ടപ്പെട്ടു. എല്ലാം അഴിച്ചുമാറ്റി, അവൾ അയാളുടെ അടുത്തു ചേർന്നു കിടക്കും.

മുറുക്കാന്റെ വാസനയുള്ള നിശ്വാസം ദ്രുതമാകുന്നതു ശ്രദ്ധിച്ചുകൊണ്ട്, ഉണരാത്ത സ്വന്തം വികാരങ്ങളെ മോഹിച്ച് സരള കിടക്കും. ഭാര്യയുടെ വികാരങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് അയാൾ ഓർത്തില്ല. ചിതം വരുത്തിയ കണ്ടത്തിൽ വിത്തെറിയുന്ന കർഷകന്റെ നിസ്സംഗതയോടെ അയാൾ സുരതത്തിലേർപ്പെട്ടു.

വിത്തെറിയുന്നതിനുമുമ്പ് കണ്ടം ചിതം വരുത്തണമെന്ന നാട്ടറിവ് ആ മനുഷ്യന് വ്യക്തിജീവിതത്തിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. സ്നേഹരാഹിത്യമല്ല കാര്യം, ആ മനുഷ്യൻ സരളയെ വളരെയധികം സ്നേഹിച്ചിരുന്നു. പക്ഷെ അവളുടെ ദേഹം ചിതപ്പെടാതെ കിടന്നു.

ഗോപി ഉച്ചക്ക് താഴെയൊരു മുറിയിലാണ് ഉറങ്ങാറ്.

ഒരു ദിവസം ഇരുന്നുറങ്ങുന്നതു കണ്ട് അമ്മ പറഞ്ഞു. 'മോള് പോയി കിടന്നോ.'

അതിനുശേഷം ഉച്ചയുറക്കത്തിന് അവൾ മുകളിൽ പോയി. വാർണിഷ് ഇട്ട തട്ടിൽ ഒരു മൂലയിൽ തൂക്കിയിട്ട നിറങ്ങളുള്ള സ്ഫടികഗോളങ്ങളിൽ കണ്ണുംനട്ട് അവൾ ഒറ്റയ്ക്കു കിടക്കും. അതു നോക്കിയിരിക്കെ അവൾ വികാരഭരിതയാവും. ബ്ലൗസിന്റെ കുടുക്കുകളഴിക്കും. സ്വതന്ത്രമാക്കപ്പെട്ട മാറിൽ അവളുടെ നേരിയ വിരലുകൾ തലോടും. വിരൽത്തുമ്പിൽ പൊട്ടിവിരിയുന്ന രസബിന്ദുക്കളുടെ സാന്ത്വനത്തിൽ അവൾ കണ്ണടച്ചു കിടക്കും. സ്തനതടങ്ങളിൽ ഉരുണ്ടുകൂടുന്ന സ്വേദകണങ്ങൾ നെൽചെടികളുടെ ഗന്ധവുമായി വയലിൽനിന്നെത്തുന്ന കാറ്റ് സാവധാനത്തിൽ ഒപ്പിയെടുക്കും. ഗോപിയേട്ടൻ മുകളിൽ കയറിവന്നെങ്കിലെന്ന് അവൾ ആശിക്കും, വരില്ലെന്ന അറിവോടെത്തന്നെ.

ഭർത്താവിന്റെ അവഗണനയ്‌ക്കെതിരെ കലാപമായിട്ടൊന്നുമല്ല അവൾ ഗോപിയുടെ അനുജൻ വിനോദുമായി അടുക്കുന്നത്. ഒരു കലാപം നടത്താനുള്ള ബൗദ്ധിക പശ്ചാത്തലമൊന്നും ആ നാട്ടിൻപുറത്തുകാരിയ്ക്കില്ല. സാന്ദർഭികമായി അങ്ങിനെ സംഭവിച്ചുവെന്നു മാത്രം. അതിന്റെ ഫലം ദൂരവ്യാപകമായിരുന്നു. പിന്നീടു സംഭവിക്കുന്നതെല്ലാം സരളയുടെ, ഒരു പരിധിവരെ വായനക്കാരന്റെയും ഗ്രാഹ്യത്തിനുമപ്പുറത്തായിരുന്നു.

അവൾ ഒരൊറ്റക്കാളവണ്ടിയിൽ ഒരാശ്രമത്തിലെത്തുന്നതും അവിടുത്തെ ഗുരുവിന്റെ ചെറുപ്പക്കാരനായ ശിഷ്യൻ ജ്ഞാനാനന്ദനെ കാണുന്നതും അവനിൽ വിനോദിന്റെ നിഴൽ ദർശിക്കുന്നതും വീണ്ടും പഴയ മനോവികാരങ്ങൾക്കടിമപ്പെടുന്നതും അവളുടെ ശക്തമായ ലൈംഗികതയെ കാണിക്കുന്നു. ഈ നോവലിൽ ടൈം വാർപ്പും പുനർജ്ജന്മവും വന്നിരിയ്ക്കുന്നത് തികച്ചും യാദൃശ്ചികമാണ്, എന്നാൽ ഒരു പരിധിവരെ ആവശ്യവുമാണ്. പക്ഷെ അത് നോവലിന്റെ ഇഴയിൽ മുഴച്ചുനിൽക്കാതെ ചേർക്കാൻ പറ്റിയതിൽ ഞാൻ വിജയിച്ചുവെന്നാണ് കരുതുന്നത്.

പെട്ടെന്ന് ഒരു തീരുമാനമെടുത്തപോലെ അവൾ എഴുന്നേറ്റു പാറക്കെട്ടിനു നടുവിൽ വന്നുനിന്നു. ഒരനുഷ്ഠാനകർമ്മം പോലെ അവൾ പുടവ അഴിക്കാൻ തുടങ്ങി. പുടവ അഴിച്ചു വലിച്ചെറിഞ്ഞശേഷം അവൾ ബ്ലൗസിന്റെ കുടുക്കുകൾ വിടുവിച്ച് അഴിച്ചുമാറ്റി. അടിവസ്ത്രങ്ങൾ പാറകളിൽ ചിതറിക്കിടന്നു.
തുമ്പിക്കൈ വണ്ണത്തിലുള്ള നീർച്ചാലിനു താഴെ അവൾ നിന്നു. പുനർജനിതീർത്ഥത്തിന്റെ ശാപത്തെപ്പറ്റി അവൾ ആലോചിച്ചില്ല. തപ്തമായ മനസ്സും ദേഹവും തണുക്കുന്നതുവരെ അവൾ ജലധാരയ്ക്കു കീഴിൽ നിന്നു. പിന്നെ തോർത്തുകകൂടി ചെയ്യാതെ തിരിച്ചു പാറമേൽ വന്നു ചമ്രംപടിഞ്ഞിരുന്നു കണ്ണുകളടച്ചു.
ജന്മാന്തരങ്ങളുടെ നോവ് ഒരു കിനാവായി അവളുടെ കൺമുമ്പിലൂടെ കടന്നുപോയി. അനാദിയായ ദുഃഖത്തിന്റെ അനന്തമായ പരമ്പരകൾ, ശാപമോക്ഷം കിട്ടാതിരുന്ന സ്മൃതികൾ.
സരളയെ അന്വേഷിച്ച് ജ്ഞാനാനന്ദൻ വരികതന്നെ ചെയ്തു. അവളുടെ സ്വയം പീഡനം അവന് സഹിക്കാൻ പറ്റുന്നില്ല.
സരളയുടെ കണ്ണിൽനിന്നു നീർ ധാരയായൊഴുകി. അവൾ അനാസക്തയായി ഇരുന്നു. ജ്ഞാനാനന്ദൻ അവളുടെ മുഖം കൈകളിലെടുത്തു വിറയ്ക്കുന്ന ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു.

ആസക്തിയുടെ പരുക്കൻ പാറമേൽ വീണുരുളുമ്പോൾ ജ്ഞാനാനന്ദൻ ഓർത്തത് കഴുത്തിലെ രുദ്രാക്ഷമാലയെപ്പറ്റിയായിരുന്നു. കൈ സ്വതന്ത്രമായ ഒരു നിമിഷത്തിൽ അവൻ ആ മാല പൊട്ടിച്ചു കാട്ടിലേയ്‌ക്കെറിഞ്ഞു.

രാത്രി വളർന്നു. രതിമൂർച്ഛയുടെ നിമിഷങ്ങളിൽ, രജനിയുടെ ഗന്ധങ്ങൾ, ഭാവങ്ങൾ ആവാഹിക്കുന്ന ആകാശത്തിനു താഴെ പാറക്കെട്ട് ഒരു കിടപ്പറയായും, മലനിരകൾ നാലുകെട്ടായും മാറി. പാതിയടഞ്ഞ കണ്ണുകളോടെ കിടക്കുന്ന സരളയുടെ മുഖം ജ്ഞാനാനന്ദനിൽ ജന്മാന്തര സ്മരണകളുണർത്തി.

ഈ നോവലിന് ചെറുതാണെങ്കിലും നല്ലൊരു പഠനം ശ്രീ. പി. കൃഷ്ണവാരിയർ എഴുതിയത് (കലാകൗമുദി വാരിക 1999) എന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. പ്രൊഫ. എം.കെ. സാനു ഈ നോവലിന് സാമാന്യം ദീർഘമായൊരു പഠനം എഴുതിയിട്ടുള്ളതും വെബ്ബിൽ കൊടുത്തിട്ടുണ്ട്. ലേഖനത്തിന്റെ അവസാനത്തെ ഖണ്ഡിക താഴെ ഉദ്ധരിക്കുന്നു:
'ആസക്തിയുടെ അഗ്നിനാളങ്ങൾ' തീർച്ചയായും അസാധാരണ ലാവണ്യം തുളുമ്പുന്ന കഥയാണ്. ഭാഷ ലളിതമാണെങ്കിലും ആ ലാളിത്യത്തിൽ ഗഹനതയുടെ സാന്ദ്രതയുണ്ട്. അതിൽ കാവ്യബിംബങ്ങൾ സമുചിതമായി സ്ഥാനം നേടിയിരിയ്ക്കുന്നു. ഉദ്ദിഷ്ടഭാവം ഉദ്ദീപിപ്പിക്കുന്നതിൽ അവ വഹിക്കുന്ന പങ്ക് ചെറുതല്ല.കഥാരംഗങ്ങൾ ലൗകികവും അലൗകികവുമായി ഇടകലർന്നാണ് കാണപ്പെടുന്നത്. പുണ്യപാപങ്ങളുടെ വൈരുദ്ധ്യം പല രംഗങ്ങളെയും സംഘർഷഭരിതമാക്കുന്നു.ചെറിയ ചെറിയ കഥാഭാഗങ്ങൾ ഒന്നിടവിട്ട് വിഭിന്ന നാദങ്ങളുയർത്തുകയും, ആകത്തുകയിൽ ആ നാദവിശേഷങ്ങൾ ഒരേ ലയത്തിൽ അലിഞ്ഞു ചേരുകയും ചെയ്യുന്നതായി അനുവാചകർക്കനുഭവപ്പെടുന്നു. ആകെക്കൂടി ഒരു വാദ്യസംഗീതത്തിന്റെ സ്വഭാവം ഈ കഥ അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളുന്നു എന്നു പറയാം. ഐഹികവും പാരത്രികവുമായ വിഭിന്നനാദങ്ങൾ ഒന്നായി ചേർന്ന് മനുഷ്യജന്മം എന്ന ദുരൂഹവിസ്മയത്തിലേക്ക് എത്തിനോക്കാനുള്ള ജാലകത്തിൽ നമ്മെ നയിക്കുന്നു. (പ്രൊഫ. എം.കെ. സാനു, കുങ്കുമം വാരിക, 1.4.2001)

'ആസക്തിയുടെ അഗ്നിനാളങ്ങൾ'ക്കു ശേഷം സ്ത്രീലൈംഗികത മറനീക്കി വരുന്ന മറ്റൊരു നോവലാണ് 'കൊച്ചമ്പ്രാട്ടി'. അതിന്റെ ആമുഖത്തിൽ നിന്ന് പ്രസക്തമായ ഒരു ഭാഗം താഴെ കൊടുക്കുന്നു.

സ്ത്രീ അവളുടെ ശരീരം പുരുഷമേൽക്കോയ്മയ്‌ക്കെതിരെയുള്ള ആയുധമാക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട് ഈ നോവലിൽ. പുറമെനിന്ന് നോക്കുമ്പോൾ സ്ത്രീപീഡനമെന്നു തോന്നാവുന്ന സംഭവങ്ങൾ ശരിക്കും അവസാനത്തെ അപഗ്രഥനത്തിൽ പുരുഷപീഡനമായി കലാശിക്കുന്നതാണ് കാണുന്നത്. ശാരീരികമായി ദുർബ്ബലമായൊരു വിഭാഗം പലപ്പോഴും നിലനില്പിന്റെ ഭാഗമായി, അല്ലെങ്കിൽ ഭൗതികലാഭത്തിനായി പുരുഷന്റെ ദൗർബ്ബല്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ. മനുഷ്യനെന്ന ജന്തു വർഗ്ഗത്തിന്റെ ഉദയം മുതൽ അതിജീവനത്തിന്റെ ശാസ്ത്രം തന്നെ വികസിപ്പിച്ചെടുക്കുന്നതിൽ സ്ത്രീവർഗ്ഗം വിജയിച്ചിരുന്നു. അതു കാലാകാലമായി പരിഷ്‌കരിക്കുന്നതിലും അവർ അസാമാന്യ കഴിവും മികവും കാണിച്ചു. സ്ത്രീയ്ക്കും ലൈംഗികതയുണ്ട്, അവളുടെതായ രുചിഭേദങ്ങളുണ്ട്, അവ കാലഹരണപ്പെട്ട സദാചാരബോധങ്ങൾക്കും പുരുഷമേധാവിത്വത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കും അടിച്ചമർത്താൻ കഴിയാത്തവിധം വളരെ ശക്തമാണ് എന്ന് മലയാളത്തിൽ ആദ്യമായി പറഞ്ഞത് സ്ത്രീകൾക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് നടിക്കുന്ന പെണ്ണെഴുത്തുകാരോ സ്ത്രീ സംഘാടകരോ അല്ല, മറിച്ച് പെണ്ണെഴുത്തുകാരി എന്ന് വിളിക്കാൻ ആഗ്രഹിക്കാത്ത, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാണ് എന്ന് ഓർക്കണം.

എന്റെ കഥകൾ പൊതുവെ സ്ത്രീപക്ഷകഥകളാണ്. ആ ചായ്‌വ് ഈ നോവലിലും കാണാം. പക്ഷേ പെണ്ണെഴുത്തുകാർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്ത്രീപ്രതികരണമാവണമെന്നില്ല ഇവിടെ. അതായത് പുരുഷൻ തൊടുമ്പോഴേയ്ക്ക് പുഴയിൽപോയി ചകിരിയെടുത്ത് ഉരച്ച് തോലുവരെ കളയുന്ന കക്ഷിയല്ല അവളെന്നർത്ഥം. മറിച്ച് ലൈംഗികകാര്യങ്ങളിൽ കുറേക്കൂടി പക്വത വന്നവൾ. അത്ര പെട്ടെന്ന് വാടി വീഴുന്നവരല്ല ഈ നോവലിലെ സ്ത്രീകൾ. അവൾ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളെപ്പറ്റി ബോധവതിയാണ്. സ്ഥാപനവൽക്കരിക്കപ്പെട്ട കുടുംബബന്ധങ്ങളോ ഇറക്കുമതി ചെയ്ത പാപബോധമോ അതു നേടിയെടുക്കുന്നതിൽനിന്ന് അവളെ പിൻതിരിപ്പിക്കുന്നില്ല. സ്വന്തം സ്വത്വം അംഗീകരിക്കപ്പെടണമെന്ന നിർബ്ബന്ധമുള്ളവൾ. ചൂലെടുത്തുയർത്തി മുദ്രാവാക്യങ്ങൾ വിളിക്കുക എളുപ്പമാണ്, പ്രത്യേകിച്ചും നാം സത്യത്തിൽനിന്ന് അകന്നു നിൽക്കുമ്പോൾ. ഒരു കാലഘട്ടത്തിന്റെ കഥയാണ് ഞാൻ എഴുതുന്നത്. അത് ചരിത്രമായതുകൊണ്ട് എത്രത്തോളം സത്യസന്ധമാകാമോ അത്രയും ആകണമെന്ന് എനിക്ക് നിർബ്ബന്ധമുണ്ട്. അതിനെ വൈരുദ്ധ്യാത്മകഭൗതികവാദത്തിനോ സ്ത്രീസ്വത്വവാദത്തിനോ വേണ്ടി വളച്ചൊടിച്ചാൽ നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ലെന്നേ പറയാനുള്ളൂ. തത്വശാസ്ത്രങ്ങൾ മുരട്ടുവാദങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോഴും ചരിത്രം മുന്നോട്ടു കുതിക്കുകയാണ്.

തലമുറകളായി സ്വന്തം ലൈംഗികത തിരിച്ചറിയാതെ, ഒരിക്കൽപ്പോലും രതിസംതൃപ്തി എന്തെന്നറിയാതെ, പുരുഷന്റെ അടിമയായി, വിവാഹമെന്ന വ്യവസ്ഥാപിത ലൈംഗികചൂഷണത്തിന്റെ ഇരകളായി മാത്രം ജീവിച്ചു മരിച്ചുപോയ കേരളത്തിലെ സതി-സാവിത്രിമാർക്ക് സാനുകമ്പം ഞാൻ ഈ നോവൽ സമർപ്പിക്കുന്നു. ലൈംഗികത എന്തെന്ന് മനസ്സിലാവാതെ ഭർത്താവുമൊത്ത് ജീവിച്ച്, കുട്ടികളെ പ്രസവിച്ചുണ്ടാക്കിയ എത്രയോ സ്ത്രീകളുണ്ട്. അതിലൊന്നാണ് 'കൊച്ചമ്പ്രാട്ടി'യിലെ ദേവകി എന്ന അത്രതന്നെ പ്രധാനമല്ലാത്ത കഥാപാത്രം. വിജയൻ മേനോനുമായുള്ള ബന്ധം തുടങ്ങുന്നതുവരെ അവൾക്കതു മനസ്സിലായിരുന്നില്ല.

അവൾ അയാളുടെ കൈകളിലായി. അവൾ ഇപ്പോൾ ഇരിക്കുകയല്ല അയാളോട് ചേർന്ന് പാതി കിടക്കുകയാണ്. അയാൾ അവളുടെ ഇടത്തെ തുടകൾ പിടിച്ച് കിടക്കയിലേയ്ക്കു കയറ്റി. അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ ആർത്തിയോടെ പരതി. ദേവകി കണ്ണടച്ചു കിടക്കുകയാണ്. തനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു. എന്താണെന്ന് വ്യക്തമല്ല. പക്ഷേ അവൾക്കത് ഇഷ്ടമാകുന്നുണ്ട്. ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുന്ന വിരലുകൾ തടയാൻ അവളാഗ്രഹിച്ചു. പക്ഷേ കഴിയുന്നില്ല. അവളുടെ കൈകളയാളുടെ പുറത്ത് വിശ്രമിക്കുകയാണ്. ബ്ലൗസിന്റെ കുടുക്കുകൾ മുഴുവൻ വിടുവിച്ച കൈകൾ ബോഡീസിന്റെ കെട്ടഴിക്കുകയാണ്. അവൾ ഒന്നുകൂടി ചേർന്നു കിടന്നു. അവളുടെ കൈകൾ അയാളുടെ പുറത്ത് അള്ളിപ്പിടിക്കുകയാണ്. വിജയൻമേനോന്റെ കൈകൾ വീണ്ടും താഴേയ്ക്ക് സഞ്ചരിച്ചു. മുണ്ടിന്റെ കുത്ത് അഴിയാൻ ധൃതിയായി അയഞ്ഞു കിടന്നു.

ലൈംഗികമായി ഭർത്താവിൽനിന്നു കിട്ടുന്നതിലധികം താൻ അർഹിക്കുന്നില്ലെ, എന്ന് തോന്നാത്ത സ്ത്രീകൾ കുറവാണ്. അതല്ലെങ്കിൽ സ്ത്രീ ലൈംഗികതയെക്കുറിച്ചു നല്ല ബോധമുള്ള ഭർത്താവായിരിയ്ക്കണം. അതൊരു അപൂർവ്വതയാണ്.

ഭർത്താവ് ഗോപാലൻ വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് അകത്തേയ്ക്കു വരും. ആദ്യത്തെ രണ്ടു ദിവസത്തെ ഓർമ്മയിൽ അവൾതന്നെ ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കും. ധൃതി കാരണം കുടുക്കുകൾ അഴിച്ചുമാറ്റാനുള്ള ക്ഷമയൊന്നും അയാൾക്കില്ല. ചിന്നന്റെ കടയുടെ മേശക്കുമുമ്പിൽ നിന്ന് എഴുന്നേറ്റാൽ അഴിച്ചു വിടുന്ന ഭാവനയുടെ അന്ത്യമാണ്. അകത്തുചെന്ന സാധനം ഈ ചിന്തയ്ക്ക് വളം വച്ചുകൊടുക്കുന്നതോടെ നടത്തം ധൃതിയിലാവുന്നു. കുളിയും ഊണും കഴിഞ്ഞ് ഭാര്യയെ കയ്യിൽ കിട്ടാൻ തിരക്കാവുന്നതുകൊണ്ട് ദേവകി അടുത്തു കിടന്നാൽ അവതരണമൊന്നും കൂടാതെ നേരെ വിഷയത്തിലേയ്ക്കു കടക്കും.

ദേവകി ബ്ലൗസിന്റെ കുടുക്കുകളിട്ട് മുണ്ടുടുത്ത് കിടക്കുമ്പോഴേയ്ക്കും ഗോപാലൻ ഉറക്കം തുടങ്ങിയിട്ടുണ്ടാവും. ആദ്യത്തെ ഏതാനും ദിവസങ്ങളിലുണ്ടായ സ്വന്തം വികാരത്തള്ളിച്ച കുറഞ്ഞുവരുന്നത് ദേവകിയ്ക്ക് അനുഭവപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിൽ വികാരങ്ങൾ ഉണർന്നെഴുന്നേൽ ക്കുമ്പോഴേയ്ക്ക് ഭർത്താവ് നിർത്തിയിട്ടുണ്ടാവും. അങ്ങിനെയൊക്കെയായിരിക്കും കാര്യങ്ങൾ എന്നവൾ സമാധാനിച്ചു. അവൾ ജോലിയ്ക്കു പോകാതിരുന്നതുകൊണ്ട് തന്റെ സ്വകാര്യങ്ങൾ പങ്കുവയ്ക്കാൻ, കാര്യങ്ങൾ ഒത്തുനോക്കാൻ പറ്റിയ കൂട്ടുകാരികളും അവൾക്കുണ്ടായിരുന്നില്ല. ഇന്ന് തമ്പ്രാൻ അവളുടെ ദീർഘനിദ്രയിലായിരുന്ന വികാരങ്ങളെ തൊട്ടുണർത്തിയപ്പോഴാണ് അവൾക്ക് ഒന്നൊത്തുനോക്കാനുള്ള അവസരം കിട്ടിയത്. അപ്പോഴാണ് ഭർത്താവിൽനിന്ന് ലഭിക്കുന്നതിലധികം താൻ അർഹിക്കുന്നില്ലേ എന്നവൾ ആലോചിച്ചത്. ഇന്ന് പക്ഷെ തമ്പ്രാന് കൊടുക്കുന്നതിലധികം തനിക്ക് ലഭിക്കുന്നു എന്ന തോന്നൽ കലശലായപ്പോൾ അവൾ പറഞ്ഞു.

'മതി, ഇമ്പ്രാ.'

എന്റെ 'ഉറങ്ങുന്ന സർപ്പങ്ങൾ' എന്ന നോവലിൽ സ്ത്രീലൈംഗികത കുറേക്കൂടി സൂക്ഷ്മമാണ്. അതിലെ സ്ത്രീകഥാപാത്രം ഒരു ചിത്രകാരിയാണ്. മനോഹരൻ എന്ന കലാപ്രേമിയുമായുള്ള അവളുടെ ബന്ധം വളരെ തീവ്രമായിരുന്നു.

'തടാകതീരത്ത്' എന്ന നോവലിലാണ് സ്ത്രീലൈംഗികത അതിന്റെ എല്ലാ നിറങ്ങളോടും മനോഹാരിതയോടുംകൂടി പുറത്തു വരുന്നത്. അറുപതുകളിലെ കൽക്കത്തയിൽ ഒരു ജോലി അന്വേഷിച്ച് എത്തിയ മലയാളി ചെറുപ്പക്കാരൻ രമേശന്റെ കഥയാണത്. അയാൾ താമസിക്കുന്ന മുറിയുടെ വീട്ടുടമസ്ഥയും അവരുടെ മകളും ഒരേ സമയത്ത് അന്യോന്യമറിയാതെ അയാളുടെ സ്‌നേഹത്തിനു വേണ്ടി ശ്രമിക്കയാണ്. രണ്ടുപേരും അതിൽ വിജയിക്കുന്നുവെന്നത് രമേശന്റെ പ്രശ്‌നമാവുകയാണ്. അയാളുടെ ലൈംഗികത ആവശ്യപ്പെടുന്നത് തരാൻ മകൾക്കല്ല അമ്മയ്ക്കാണ് കഴിയുന്നത് എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

എന്താണ് പറയേണ്ടത്? അതു കഴിഞ്ഞാൽ താൻ പോകുമെന്നും അവൾക്ക് വിഷമമാവുമെന്നും ആണോ? അവളെ കല്യാണം കഴിക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ല എന്നോ? അയാൾ ഒന്നും പറഞ്ഞില്ല. വാക്കുകൾ തൊടുത്തുവിട്ട ബാണം പോലെയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ജീബ്രാനാണോ? അതു തിരിച്ചെടുക്കാൻ പറ്റില്ല. ചില വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നവയാണ്. പക്ഷേ പറയാതിരുന്നാൽ പിന്നീടത് ഒരു വൻ ദുരന്തത്തിലാണ് എത്തുന്നതെങ്കിൽ ഇപ്പോൾ തന്നെ പറയുകയല്ലേ നല്ലത്?

'രൊമേശ്ദാ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. ഞാൻ ഒന്നും കണ്ടിട്ടല്ല നീയുമായി അടുക്കണത്. നിന്റെ സ്‌നേഹം, അതു കിട്ടാവുന്നത്ര ദിവസങ്ങൾ എനിക്ക് സ്വീകരിച്ചുകൂടെ. നോക്കു, ഞാൻ ദിവസങ്ങൾ എന്നാണ് പറഞ്ഞത്, ആഴ്ചകൾ എന്നുകൂടിയല്ല. അത്രയ്ക്കുപോലും ശുഭാപ്തിവിശ്വാസമില്ല എനിക്ക്.'

നേരിയ തണുത്ത കാറ്റ് സ്വറ്ററിന്നുള്ളിലേയ്ക്കു തുളച്ചു കയറുന്നു. രമേശന് സ്വയം ചെറുതായി തോന്നി.

രമേശിന് സ്വയം ചെറുതായി തോന്നുന്നുണ്ടെങ്കിലും അതിൽ കാര്യമായി ഒന്നും ചെയ്യാനില്ല, കാരണം അയാളുടെ മനസ്സ് മറ്റൊരാൾക്ക് കടം കൊടുത്തു കഴിഞ്ഞു. തടാകത്തിലേയ്ക്കു നടക്കുമ്പോൾ രമേശൻ ആ ലോചിച്ചു. കാമുകിയുടെ ആദ്യചുംബനം ലഭിച്ച ഒരു കാമുകന്റെ സന്തോഷമോ ഉത്സാഹത്തള്ളിച്ചയോ തനിക്കില്ല. താൻ ഇപ്പോഴും ഒരു കാമുകനായിട്ടില്ലെന്നു തന്നെയാണ് അതു കാണിക്കുന്നത്. മായയുടെ സ്‌നേഹം തന്നിലേയ്ക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നു വരികയാണ് ചെയ്യുന്നത്. താൻ അതു സ്വീകരിക്കാൻ തയ്യാറായിട്ടില്ല.

ഇതാണ് നോവൽ കഴിയുംവരെ രമേശന്റെ മാനസികാവസ്ഥ. പക്ഷെ ആനന്ദമയീദേവിയുമായുള്ള ബന്ധം അങ്ങിനെയുള്ളതല്ല. അത് കൂടുതൽ ആഴത്തിലുള്ളതാണ്. അതു നിർത്താനുള്ള ഓരോ ശ്രമവും തുടക്കത്തിലേ പരാജയപ്പെടുകയാണ്.

'ദീദി, നമ്മൾ ചെയ്യുന്നത് ശരിയല്ല.'

അറിവിന്റെ കനി തിന്ന ഹൗവ്വയെ നോക്കുന്ന ആദമിനെപ്പോലെ അവർ രമേശനെ നോക്കി.

'നീ എന്താണ് പറയണത്?'

'നമ്മൾ ചെയ്യുന്നത് ശരിയല്ല എന്നുതന്നെ.' അവരപ്പോഴും അയാളുടെ കരവലയത്തിലായിരുന്നു. അവരുടെ ദേഹത്തിന്റെ മുഴുപ്പ് അവൻ ഇഷ്ടപ്പെട്ടു. ആ സമൃദ്ധിയാണ് അയാൾ എപ്പോഴും കാംക്ഷിച്ചിരുന്നത്.

'എന്താ നിനക്ക് ഇഷ്ടല്ലെ?'

'ഇഷ്ടാണ്, പക്ഷേ......'

'നിനക്ക് വിഷമാവുച്ചാൽ ഇനി ഞാൻ വര്ണ്ല്ല, പോരെ?'

അതു രമേശൻ പ്രതീക്ഷിച്ചില്ല. എന്തെങ്കിലും പറഞ്ഞ് അവർ തന്നെ ആശ്വസിപ്പിക്കുമെന്നേ കരുതിയിരുന്നുള്ളു. മനസ്സാക്ഷിയുടെ കുത്തിന്നിടയിലും, ഈ ബന്ധം ഇങ്ങിനെത്തന്നെ കൊണ്ടു നടത്താനുള്ള ന്യായങ്ങളായിരുന്നു അയാൾക്കാവശ്യം.

രമേശൻ ആ മുറി ഒഴിഞ്ഞ് പോകുകയാണെന്നറിഞ്ഞപ്പോൾ ആനന്ദമയീദേവിയ്ക്ക് സഹിയ്ക്കാനായില്ല. അന്നു രാത്രി.....

സുഖകരമായ ഒരാലിംഗനം സ്വപ്നമല്ലെന്നു മനസ്സിലാക്കാൻ രമേശന് അധികം സമയം വേണ്ടിവന്നില്ല. മുറി ഇരുട്ടായിരുന്നു. പുതക്കാതെ കിടന്നതുകാരണം ദേഹം തണുത്തിരുന്നു. ആനന്ദമയീദേവിയുടെ ദേഹം ചൂടുണ്ട്. അതിന്റെ സ്പർശംതന്നെ രമേശനെ ചൂടുപിടിപ്പിച്ചു. അയാൾ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ചുണ്ടുകൾ അവരുടെ കവിളിൽ തട്ടിയപ്പോഴാണ് മനസ്സിലായത്. ആനന്ദമയീദേവി കരയുകയായിരുന്നു. അയാൾ അവരുടെ മുഖം കൈ കൊണ്ട് തപ്പിനോക്കി. അതെ, അവർ കരയുകയാണ്, നിശ്ശബ്ദയായി, തന്നെ അറിയിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട്.

'ദീദി കരയ്യാണ്.' അയാൾ അവരുടെ ചുണ്ടിൽ അമർത്തിച്ചുംബിച്ചുകൊണ്ട് ചോദിച്ചു. 'എന്തിനാ ദീദി കരേണത്?'

അവരുടെ തേങ്ങൽ കൂടി വന്നു. അവരുടെ മാറിടം തേങ്ങൽ വന്ന് വിങ്ങുന്നതയാൾ അറിഞ്ഞു. അയാൾ ഒന്നുകൂടി അമർത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു.

'ദീദി കരയണ്ട.'

'ഞാൻ കരയില്യ, നീ പോവില്ലാന്ന് പറയ്.'

എന്റെ ഏറ്റവും നല്ല കഥയായി ഞാൻ കണക്കാക്കുന്നത് 'കറുത്ത തമ്പ്രാട്ടി'യാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവല്ലൊ. അതുപോലെ ഏറ്റവും നല്ല സമാഹാരമായി കരുതുന്നതും അതേ പേരിലുള്ള പുസ്തകമാണ് (കറന്റ് ബുക്‌സ്, തൃശ്ശൂർ). എന്റെ ഏറ്റവും നല്ല നോവലേതാണെന്ന ചോദ്യത്തിനും എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട. അത് 'തടാകതീരത്ത്' ആണ്, കാരണം അതിൽ എന്റെ പ്രത്യാശയുണ്ട് നൈരാശ്യവും, ആസക്തിയുണ്ട് അഭിലാഷങ്ങളും, എന്റെ താഴ്ന്ന നിലയുണ്ട്, അതിൽനിന്നുള്ള പടിപടിയായ ഉയർച്ചയും. അതിൽ രണ്ടു സ്ത്രീകളുടെ ലൈംഗികതയുണ്ട്, ആസക്തിയുണ്ട്, അതിൽ എരിഞ്ഞമരാനുള്ള ആഗ്രഹവും. പിന്നെ ഇവയെയെല്ലാം നിസ്സാരമാക്കുന്ന, ചെറുതാക്കുന്ന ഒരു മഹത്തായ സമാന്തര കഥയുമുണ്ട്. രമേശിന്റെ കഥയോടൊപ്പം പറഞ്ഞുപോകുന്ന ഈ കഥ ഒരു ആംഗ്ലോ ഇന്ത്യന്റേതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഒരിംഗ്ലീഷുകാരന് ബംഗാളിയിലുണ്ടായ സന്താനം. അയാളുടെ ക്ഷോഭകരമായ ജീവിതകഥ പ്രധാനകഥയോടൊപ്പം ഇടകലർത്തി പറഞ്ഞുപോകുകയാണിവിടെ. പതിനാലാം വയസ്സിൽ, പട്ടിണി കിടക്കുന്ന സ്വന്തം അമ്മയ്ക്ക് വേണ്ടി അവരുടെ കൂട്ടിക്കൊടുപ്പുകാരനും പുരുഷവേശ്യയുമായി ജീവിതം തുടങ്ങുന്ന ഫ്രാങ്കിന്റെ വല്ലാത്തൊരു ജീവിതം. നോവൽ തുടങ്ങുമ്പോൾ ഫ്രാങ്കിന് വളരെ വയസ്സായിരിയ്ക്കുന്നു. ഫ്‌ളാഷ് ബാക്കിലൂടേയും, രമേശന് പറഞ്ഞുകൊടുക്കുന്ന വിധത്തിലുമാണ് അയാളുടെ ജീവിതം നമുക്കു മുമ്പിൽ വികസിയ്ക്കുന്നത്. ഈ നോവലിൽ പ്രതിപാദിച്ചിട്ടുള്ള ഓരോ കാര്യങ്ങളെപ്പറ്റിയും എനിയ്ക്ക് നല്ല അറിവുണ്ട്. അതിൽ പറഞ്ഞ സ്ഥലങ്ങളും സ്ഥാപനങ്ങളും ശരിയ്ക്കുള്ളവ തന്നെ. അത് ചൗറങ്കി റോഡായാലും ശരി, ഡൽഹൗസി സ്‌ക്വയറോ ബെന്റിങ്ക് സ്റ്റ്രീറ്റോ ആയാലും ശരി, മെട്രോ സിനിമയായാലും അമേരിക്കൻ ലൈബ്രറിയായാലും ശരി. റെസ്റ്റോറണ്ടുകളുടെയും ഹോട്ടലുകളുടെയും പേരുകൾകൂടി ശരിയ്ക്കുള്ളതാണ്. രമേശൻ നടന്നുപോകുന്ന നിരത്തുകളുടെ പേരുകളും തടാകതീരവും എല്ലാം ശരിയ്ക്കുള്ളവ തന്നെ. അതുകൊണ്ട് കൽക്കത്തയെപ്പറ്റി അറിയുന്ന ഒരു വായനക്കാരന് ഈ നോവൽ വായിക്കുമ്പോൾ ഒരു ത്രിമാനക്കാഴ്ചതന്നെ ലഭ്യമാകുന്നു. ഈ നോവൽ വായിക്കുന്ന ഒരാൾക്കും വഴിതടഞ്ഞ് വീഴാൻ പോകുന്ന പ്രതീതിയുണ്ടാവില്ല. വായന വളരെ സുഗമമാണ്. അറുപതുകളിലെ കൽക്കത്തയെ അറിയുന്നവർക്ക് ഓർമ്മയുടെ രാജവീഥികളിൽക്കൂടി അനായാസേന യാത്ര ചെയ്യുന്നതായനുഭവപ്പെടുകയും ചെയ്യും (ട്രാഫിക്ജാമൊന്നും ഇല്ലാതെത്തന്നെ).

നോവലിൽ രമേശന്റെ ഓഫീസും ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ളതെല്ലാം എന്റെയും കഥയാണ്. ഇതിൽ പക്ഷെ രമേശന് ബംഗാളിസ്ത്രീയുമായുണ്ടായിട്ടുള്ള ലൈംഗികബന്ധം സാങ്കല്പികമാണ്. തികച്ചും സാങ്കല്പികമെന്നു പറഞ്ഞുകൂടാ. ഈ അനുഭവം എന്റെ ഒരു സ്‌നേഹിതന് ഉണ്ടായിട്ടുള്ളതാണ്. പക്ഷെ അയാൾക്കും ഒരേ സമയം രണ്ടു പേരോട്, അതും അമ്മയും മകളുമായിട്ടുള്ള രണ്ടു പേരോട് ഉണ്ടായിട്ടില്ല. അത് തികച്ചും സാങ്കല്പികമാണ്.

അതുപോലെ ആംഗ്ലോ ഇന്ത്യന്റെ കഥയും സാങ്കല്പികമാണ്. പക്ഷെ ആ കഥയ്ക്ക്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി, ശരിയ്ക്കു പറഞ്ഞാൽ അറുപതുകൾ വരെയുള്ള ബംഗാൾ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ സത്യസന്ധമായി നെയ്‌തെടുത്തതായതുകൊണ്ട്, യാഥാർത്ഥ്യത്തിന്റെ പരിവേഷം കിട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ എനിയ്ക്ക് സുപരിചിതമായ വഴിയിൽക്കൂടിയേ ഈ നോവലിൽ ഞാൻ നടന്നിട്ടുള്ളു. അതിന്റെ ഗുണഭോക്താക്കൾ വായനക്കാരായിരിയ്ക്കും.

എന്റെ സ്ത്രീകള്‍ എന്ന സമാഹാരത്തിലെ ലേഖനം