|| Novel

പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍

ഇ ഹരികുമാര്‍

- 7 -

'ഗുഡ് മോണിങ്.'

സുഭാഷ് കീബോർഡിൽ എഴുതി മറുപടിയും പ്രതീക്ഷിച്ചുകൊണ്ട് മോണിറ്ററിൽ നോക്കി. മറുപടി പെട്ടെന്നുതന്നെ വന്നു.

'ഈസിറ്റ്?'

'എന്തേ?'

'എന്റെ പ്രാതൽ മോശായിരുന്നു. ഐ ഹാഡെ ബാഡ് ബ്രെയ്ക്ഫാസ്റ്റ്.'

'വാട്ടെ പിറ്റി.....'

'താങ്ക്‌സ്.'

സുഭാഷ് കണക്ഷൻ വിഛേദിച്ചു. ഈ പെണ്ണിനോട് ചാറ്റ് ചെയ്തിരുന്നാൽ തന്റെ ജോലിയൊന്നും നടക്കില്ല. രാവിലെ പത്തരയ്ക്ക് ടീമിന്റെ മീറ്റിങ്ങുണ്ട്. അതിനുള്ള തയ്യാറെടുപ്പ് വേണം. അതൊരു പ്രഹസനമാണ്. എങ്കിലും തയ്യാറെടുത്തേ പറ്റൂ. അയാൾ തന്റെ ടീമിലുള്ളവരുടെ പ്രോഗ്രസ്സ് നോക്കി. ആരും മോശമില്ല. താനാണ് താരതമ്യേന പിന്നിൽ. രണ്ടു ദിവസത്തെ ഡിബഗ്ഗിങ് തന്നെ പിടിച്ച് പിന്നിലാക്കിയിരിക്കയാണ്. ഷിറ്റ്.

മീറ്റിങ് കഴിഞ്ഞപ്പോൾ സമയം പന്ത്രണ്ടര. ഇനി ലഞ്ചു കഴിഞ്ഞു വന്നിട്ട് ജോലി തുടങ്ങാം. സുഭാഷ് ഗ്രൗണ്ട് ഫ്‌ളോറിലേയ്ക്കു പോയി. ഇന്ന് സസ്യേതരനാവാം. ക്യൂ നിന്ന് ട്രേയിൽ ചിക്കൻ കറിയും തണ്ടൂരിറൊട്ടിയും സാലഡുമെടുത്ത് അയാൾ സ്ഥലമന്വേഷിച്ചു നടന്നു. ആൾക്കാർ വന്നുതുടങ്ങുന്നേയുള്ളൂ. ഒരൊഴിഞ്ഞ മേശ ലാക്കാക്കി നടക്കുമ്പോഴാണ് ഇടതുവശത്തുനിന്ന് വിളിയുണ്ടായത്. 'ഹായ്.'

അവൾതന്നെ. ശരിയ്ക്കു പറഞ്ഞാൽ സുഭാഷ് അഞ്ജലിയെ സസ്യേതരവിഭാഗത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. അവൾ സസ്യഭുക്കാണെന്ന തോന്നലാണുണ്ടായിരുന്നത്. അവൾ രണ്ടുപേർക്കിരിക്കാവുന്ന മേശക്കു പിന്നിൽ.....

'നീയൊരു മാംസഭുക്കാണെന്ന് ഞാൻ കരുതിയിരുന്നില്ല.'

'അദ്ഭുതങ്ങൾ സംഭവിക്കുന്നു അല്ലെ?'

'വലിയ അദ്ഭുതമൊന്നുമില്ല.' സ്വന്തം ട്രേ മേശമേൽ വച്ചുകൊണ്ട് സുഭാഷ് പറഞ്ഞു. 'ഞാനത് ഇന്നലെത്തന്നെ മനസ്സിലാക്കേണ്ടതായിരുന്നു.'

'എങ്ങിനെ?'

'യു വേർ ലുക്കിങ് ലൈക്കെ ഫിഷ് ഔട്ടാ വാട്ടർ ഇൻ ദ വെജിറ്റേറിയൻ ഹാൾ.'

'ഡിഡ്യു സേ ഫിഷ്?' അവൾ അവളുടെ ട്രേ പരതുകയായിരുന്നു. 'ഞാനൊരു ഫിഷ് ഫ്രൈ എടുത്തിരുന്നു. എവിടെപ്പോയി അത്?'

'മുമ്പിലുള്ള കാട്ടിൽനിന്ന് ഒരു ചെറിയ സാധനം കിട്ടാൻ കുറച്ചു പാടുപെടും.'

'കിട്ടി.' അവൾ ഒരു മീൻ വറുത്തതിന്റെ വട്ടത്തിലുള്ള കഷ്ണം എടുത്തു പൊന്തിച്ചു കാണിച്ചു.

'ഇന്നലെ ഞാൻ അമ്മയോട് സംസാരിച്ചു. ഐ ഗേവ് ഹേർ എ പീസോഫ് മൈ മൈന്റ്.'

'എന്തിന്?'

'എന്നോടു ചോദിക്കാതെ മട്രിമോണിയലിൽ കൊടുത്തതിന്.'

'ഓ....'

'ഇന്നു രാവിലെ അച്ഛന്റെ ഫോണുണ്ടായിരുന്നു. കുറേ പ്രൊപോസലുണ്ടായിരുന്നെന്ന്.'

'എന്റെ പ്രൊപോസലുണ്ടാവാൻ വഴിയില്ല, കാരണം ഞാൻ അയച്ചിട്ടില്ല.'

'ഞാൻ പ്രതീക്ഷിക്കുന്നുമില്ല.'

അഞ്ജലി നേരത്തെ വീട്ടിലെത്തി. അവൾക്ക് അമ്മയോട് ദേഷ്യം പിടിച്ചിരുന്നു. എല്ലാ കുഴപ്പവും തുടങ്ങിവച്ച് നാട്ടിൽ സുഖമായി ഇരിക്കുന്നു. ഏഴുമണിയ്ക്ക് ആദ്യത്തെ പിക്കപ്പ് ബസ്സിൽ വീട്ടിൽ എത്തിയപ്പോൾ ചെറിയചെറിയ ജോലികളൊക്കെ തീർക്കാമെന്നു കരുതി. ജോലിദിവസങ്ങളിൽ ഇങ്ങിനെ കിട്ടുന്ന സമയങ്ങളിൽ ആ വക ജോലി തീർത്താൽ ശനിയും ഞായറും കൂടുതൽ സമയം പാട്ടുകേട്ട് ആസ്വദിക്കാം. അല്ലെങ്കിൽ വെറുതെ കിടന്ന് ഉറങ്ങുകയെങ്കിലും ചെയ്യാം. പക്ഷേ വീട്ടിലെത്തിയപ്പോൾ അതിനുള്ള മൂഡൊന്നുമുണ്ടായില്ല. അവൾക്ക് സുഭാഷിനോടും ദേഷ്യം തോന്നി. പക്ഷേ ദേഷ്യം പെട്ടെന്നുതന്നെ തണുത്തു. പാവം മനുഷ്യൻ. അമ്മ പറഞ്ഞതുകൊണ്ടാണ് ഇന്റർനെറ്റിൽ പോയി പരതിയത്. അവിടെ ഇങ്ങിനെ അപകടം പതിയിരിക്കുന്നുണ്ടാവും എന്നൊന്നും കരുതിയിട്ടുണ്ടാവില്ല. ഒരുപക്ഷേ ഇതോടെ കല്യാണാലോചനകളെല്ലാം തൽക്കാലം നിർത്തിവെച്ചിട്ടുമുണ്ടാവും. വീട്ടിൽ ആരൊക്കെയുണ്ട് എന്നു ചോദിച്ചതിന് പറഞ്ഞ മറുപടി ഇതായിരുന്നു.

'ഒരാൾ മാത്രം. അമ്മ. അമ്മയ്ക്ക് ഞാനും.'

'അച്ഛൻ?'

'അച്ഛൻ മരിച്ചു. അഞ്ചുകൊല്ലം മുമ്പ്. എന്നെ ഒരു സ്ഥിതിയിലാക്കാനുള്ള അദ്ധ്വാനം കാരണമാവണം മുപ്പര് നേരത്തെ മരിച്ചത്. വല്ലാത്ത അദ്ധ്വാനം തന്നെയായിരുന്നു.'

അയാൾ കുറേ നേരം എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അഞ്ജലി പറഞ്ഞു.

'നിങ്ങൾ ഭക്ഷണം മറന്നുപോയോ?'

ലാന്റ്‌ഫോണിന്റെ സംഗീതം കേട്ടപ്പോൾ അഞ്ജലി വീണ്ടും അവളുടെ ഫ്‌ളാറ്റിൽ തിരിച്ചെത്തി. വീട്ടിലെ നമ്പർ തന്നെയാണ്. അമ്മയാവാനെ തരമുള്ളു. അച്ഛൻ അങ്ങിനെ വിളിക്കാറില്ല. താൻ വീട്ടിലെത്തിയിട്ടുണ്ടെങ്കിൽ സംസാരിക്കാമെന്നു വച്ച് വിളിക്കുന്നതായിരിക്കും.

'മോളെ, അമ്മയാണ്?'

'അത്യോ?' അവൾ അദ്ഭുതം പ്രകടിപ്പിച്ചു.

'എന്നെ കളിപ്പിക്ക്യാണല്ലെ. ഇപ്പഴും നെനക്ക് ദേഷ്യംണ്ടോ എന്നോട്? നീ വീട്ടിലെത്തിയോ?'

'ഇല്ല, ഞാൻ ലാന്റ്‌ഫോണുംകൊണ്ടാണ് ഓഫീസിൽ പോണത്.'

'നെന്നോട് ഒന്നും സംസാരിക്കാൻ വയ്യാന്നായിരിക്കുണു. അതു പോട്ടെ. ഇന്നലെ വന്ന ജാതകങ്ങളില് രണ്ടെണ്ണം നന്നായി ചേരുന്നുണ്ട്.'

'ഇനിയെന്താണ് വേണ്ടത്? കല്യാണം ഒറപ്പിക്ക്യന്ന്യല്ലെ?'

'ഔ ഈ പെണ്ണിന്റെ ദേഷ്യം മാറാൻ ഞാനെന്താണ് വേണ്ടത്? ആ പയ്യനെ കാണാറുണ്ടോ?'

'അമ്മേ ആ പയ്യന്റെ കാര്യം ഇനി ഒന്നും പറയണ്ട. ഞാനത് ഉപേക്ഷിച്ചു.'

'കഷ്ടായി.......'

'അമ്മേ ഞാനിപ്പൊ എത്തിയിട്ടേ ഉള്ളു. ഒന്ന് കുളിക്കണം, കുറച്ചു ജോലിയെടുക്കണം. ആദ്യംതന്നെ ഒരു ചായ കുടിക്കണം...'

'ശരി, നീ അതൊക്കെ ചെയ്യ്, ഞാൻ വെറുതെ വിളിച്ചതാ.'

ടാപ്പിൽ വരുന്ന വെള്ളത്തിന് നേരിയ ചൂടുണ്ട്. പകൽ മുഴുവൻ ടെറസ്സിലുള്ള ടാങ്കുകൾ പൊള്ളുന്ന വെയിലത്താവും. വിന്ററിൽ ഈ ചൂടു കിട്ടിയാൽ ഗെയ്‌സർ ഓണാക്കാതെ കഴിക്കാം. പക്ഷേ തണുപ്പുകാലത്ത് വെള്ളം ഇങ്ങിനെ ചൂടാവുകയുമില്ല.

ഒമ്പതു മണിയ്ക്ക് ചപ്പാത്തിയും കുറുമയും കഴിച്ച്, സി.ഡി. പ്ലെയറിന്റെ ഫോണുകൾ ചെവിയിൽ തിരുകി സൈമൻ ഏന്റ് ഗാർഫങ്കലിന്റെ ബ്രിഡ്ജ് ഓവർ ട്രബ്ൾഡ് വാട്ടേഴ്‌സ് കേട്ടുകൊണ്ട് അവൾ ലാപ്‌ടോപ്പുമെടുത്ത് കിടയ്ക്കയിൽ ഇരുന്നു. ജോലി തുടങ്ങുന്നതിനു മുമ്പ് മെയിൽ ചെക് ചെയ്യാം. ഭാഗ്യത്തിന് ഡിലീറ്റ് ചെയ്തു കളയേണ്ട ജങ്ക് മെയിൽ ഒന്നുംതന്നെ ഇല്ല, അമ്മയുടെ കത്തുകളൊഴികെ. അവ വായിക്കാൻ മെനക്കെടാതെ ഡിലീറ്റു ചെയ്യാൻ നോക്കുമ്പോഴാണ് കണ്ടത്, അതിനോടൊപ്പം അറ്റാച്ച്‌മെന്റുമുണ്ട്. ജിജ്ഞാസ ഒതുക്കാനാവാതെ അവൾ ആ കത്ത് തുറന്നു.

രാവിലെ കിട്ടിയ രണ്ടു ആലോചനകളുടെ വിവരങ്ങളാണ്. ചെന്നൈയ്യിൽനിന്നുള്ള ആലോചന നോക്കുന്നില്ല. രണ്ടു പയ്യന്മാരുടെയും ഫോട്ടോ ഒപ്പം അയയ്ക്കുന്നു. അഭിപ്രായം അറിയിക്കൂ. രണ്ട് പേര്‌ടേം ജാതകം നന്നായി ചേരുന്നുണ്ട്.

അഞ്ജലി അറ്റാച്ച്‌മെന്റ് തുറന്നു. രണ്ടു ഫോട്ടോകൾ. നല്ല പയ്യന്മാർ. ഒരാൾക്ക് മീശയുണ്ട്. സാരമില്ല, അതെടുത്തുകളയാൻ പറയാം. രണ്ടുപേരും സുഭാഷിനെക്കാൾ സുന്ദരന്മാരാണ്. സൗന്ദര്യം ഒട്ടും ചോർന്നുപോകാതിരിക്കാൻ വളരെ സൂക്ഷിച്ചാണ് രണ്ടുപേരും ക്യാമറയുടെ മുമ്പിൽ നില്ക്കുന്നത്. നന്നായി വസ്ത്രം ധരിച്ച് ഇല്ലാത്ത ചിരി ഉണ്ടാക്കുന്ന തിരക്കിൽ അല്പം നെർവ്വസ്സായി രണ്ടും നിൽക്കുന്നു. ഇവരുമായി നോക്കുമ്പോൾ സുഭാഷിന്റെ വസ്ത്രധാരണം വളരെ അശ്രദ്ധമായിട്ടാണ്. താൻ ധരിക്കുന്ന വസ്ത്രത്തെപ്പറ്റി അയാൾ തീരെ ബോധവാനല്ല എന്നു തോന്നും. അമേരിക്കൻ കമ്പനിയിൽ ഇതു നടക്കുമായിരിക്കും.

അവൾ രണ്ടു കത്തുകളും മുഴുവൻ വായിക്കുകകൂടി ചെയ്യാതെ ഡിലീറ്റുചെയ്തു. ഇനി ജോലി തുടങ്ങാം.

ഓഫീസിൽ പോകുന്നത് നല്ല ലഞ്ചു കഴിക്കാനാണെന്ന ബോധം അഞ്ജലിയ്ക്കുണ്ട്. അവൾ ആദ്യത്തെ കമ്പനി മാറാനുള്ള കാരണംതന്നെ അതാണ്. ഒന്നാമത് അവിടെ കാന്റീനുണ്ടായിരുന്നില്ല. രണ്ടാമത് ശനിയാഴ്ച ഒഴിവുദിനമല്ല. ഇതു രണ്ടും തന്റെ ജീവിതരീതിയുമായി പൊരുത്തപ്പെടുന്നതല്ല. ഇത്ര സമയം കൃത്യമായി ജോലി ചെയ്യണമെന്നൊന്നും ആരും പറയുന്നില്ല. നേരത്തെ പോകണമെങ്കിൽ പോകാം. പക്ഷേ നിങ്ങളുടെ ജോലി നിങ്ങൾതന്നെ തീർക്കേണ്ടതുകൊണ്ട് പിന്നെ കഷ്ടപ്പെടാതിരിക്കണമെങ്കിൽ ജോലിയെടുത്തേ തീരൂ. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു വലിയ സോഫ്റ്റ്‌വെയറിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. പക്ഷെ നിസ്സാരമെന്നു തോന്നുന്ന ആ ഭാഗംകൂടി കിട്ടാതെ ആ സോഫ്റ്റ്‌വെയർ പൂർണ്ണമാകുന്നില്ല. വലിയൊരു ചങ്ങലയുടെ ഏറ്റവും ബലഹീനമായ കണ്ണിയാവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കും. മറ്റൊരു കാര്യമുള്ളത് ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിർത്താൻ പറ്റില്ലെന്നതാണ്. ഒരുവരി കഴിഞ്ഞാൽ അടുത്തത് സ്വാഭാവികമായും വരുന്നു. അതിനിടയിൽ ജോലി നിർത്താനും കമ്പ്യൂട്ടർ ഓഫാക്കാനൊന്നും ഓർമ്മയുണ്ടാവില്ല. ഇടയ്ക്ക് പ്രശ്‌നങ്ങളുണ്ടായാൽ കഴിഞ്ഞു. പിന്നെ അതിന്റെ പിന്നാലെയായി. സമയം പോകുന്നതറിയില്ല. സമയം എട്ടായിയെന്ന് ആരെങ്കിലും പറയുമ്പോഴാണ് മോണിറ്ററിൽനിന്ന് മുഖമുയർത്തുക. പെട്ടെന്ന് എല്ലാം ഓഫാക്കി എഴുന്നേൽക്കും. വൈകിയതൊന്നും കൂസാതെ അപ്പോഴും ജോലിയെടുക്കുന്ന മററുള്ളവരുടെ ഇടയിലൂടെ, ലിഫ്റ്റിനുവേണ്ടി ഓടുന്നു. അവസാനത്തെ ബസ്സ് സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ടാവും.

സുഭാഷിനെ കണ്ടിട്ട് നാലഞ്ചു ദിവസമായി, അതായത് കാന്റീനിൽ. ഓഫീസിൽ വല്ലപ്പോഴും കാണും. അയാൾക്ക് ഓരോ മണിക്കൂർകൂടുമ്പോൾ കാപ്പി കുടിക്കാനൊരു പോക്കുണ്ട്. ഓരോ ഫ്‌ളോറിലും ഒരു കോഫിവെന്റിങ് മെഷിനും പെപ്‌സി വെന്റിങ് മെഷിനുമുണ്ട്. കമ്പനിവക സൗജന്യമാണ്. കാപ്പി തന്റെ ഇഷ്ടപാനീയമല്ല. കാപ്പിക്കു പകരം താൻ പോകാറ് മറുവശത്തുള്ള പെപ്‌സി കുടിക്കാനാണ്. അതുകൊണ്ട് ആ നേരത്തും സുഭാഷിനെ കാണാൻ വഴിയില്ല. അല്ലെങ്കിൽ കണ്ടിട്ടെന്തു വേണം?

സുഭാഷും ചിന്തിച്ചിരുന്നത് ഇതേ മട്ടിലായിരുന്നു. ഇന്നലെയും അമ്മയുടെ കത്തുണ്ടായിരുന്നു. എന്തായി നിന്റെ അന്വേഷണം? ഞാനിവിടെ ഒറ്റയ്ക്കാണ്. ആകെള്ളത് ഒരമ്മാവനാണ്. എട്ടന്റെ മകളെ കല്യാണം കഴിക്കാൻ നിനക്ക് താല്പര്യല്ല എന്നറിഞ്ഞതിൽപ്പിന്നെ മുപ്പരും അങ്ങിനെ തിരിഞ്ഞുനോക്കാറൊന്നുമില്ല. അങ്ങിനത്തെ ഒരാളോട് എങ്ങിന്യാ ഈ കാര്യം പറയ്യാ? അപ്പൊ നീതന്നെ അന്വേഷിക്കണം. വല്ല ജാതകും കിട്ട്യാല് എനിക്കയച്ചുതന്നാ മതി. നമ്മടെ കുട്ടികൃഷ്ണപ്പണിക്കരോട് ചോദിക്കാം.........

ഇന്റർനെറ്റിൽ രജിസ്റ്റർ ചെയ്തിട്ടാലോ? സുഭാഷ് നാരായണൻ. 27 വയസ്സ്. 5 അടി 10 ഇഞ്ച് ഉയരം. രോഹിണി നക്ഷത്രം. വടക്കാഞ്ചേരി ദേശം. ബാംഗളൂരിൽ എം.എൻ.സിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഒരു ഫോട്ടോ കൊടുക്കാം. അതുതന്നെ വലുതാക്കാനുള്ള ലിങ്ക് കൊടുക്കുകയും ചെയ്യാം. തന്റെ വെബ് ക്യാമറകൊണ്ട് നല്ലൊരു ഫോട്ടോ എടുക്കണം. ഇഷ്ടാനിഷ്ടങ്ങളുടെ കോളത്തിൽ എന്തൊക്കെയാണ് എഴുതേണ്ടത്?

ഒന്ന്: പെണ്ണ് തൊട്ടാവാടിയാകരുത്.

രണ്ട്: കാര്യങ്ങളൊക്കെ സ്വന്തം ചെയ്യാൻ കഴിവുള്ളവളായിരിക്കണം. (എന്തിനും ഭർത്താവിനെ ആശ്രയിക്കരുത് എന്നർത്ഥം.)

മൂന്ന്: ജോലി വേണം, കഴിയുന്നതും സോഫ്റ്റ്‌വെയർ രംഗത്തുതന്നെ. (ജോലിയില്ലെങ്കിൽ വീട്ടിനുള്ളിലിരുന്ന് ഓരോന്ന് ആലോചിച്ചുണ്ടാക്കും. ക്രമേണ അയൽക്കാരികളുമായി ചേർന്ന് പരദൂഷണം തൊഴിലാക്കും. നല്ല ജോലിയായിരിക്കണം, കാരണം നമ്മുടെ സമയം മറ്റൊരാൾക്കുവേണ്ടി ചെലവാക്കുമ്പോൾ അതിന് കിട്ടാവുന്നതിൽ പരമാവധി പ്രതിഫലവും വേണം.)

സുഭാഷ് ചിരിച്ചു. ഇങ്ങിനെയൊക്കെ നിബന്ധനകൾ വെച്ചാൽ പെൺകുട്ടികളെ കിട്ടിയില്ലെന്നേ വരൂ. കിട്ടിയില്ലെങ്കിൽ വേണ്ട, കല്യാണം കഴിക്കണമെന്ന് ആർക്കാണ് ഇത്ര നിർബ്ബന്ധം?

ഉച്ചയ്ക്ക് കാന്റീനിൽവച്ച് അഞ്ജലിയെ കണ്ടു. അവൾ താനിരിക്കുന്നിടത്തേയ്ക്ക് വരികയാണുണ്ടായത്.

'ഇത്ര ദിവസം എവിടെയായിരുന്നു?' ട്രേ മേശപ്പുറത്ത് വെച്ചുകൊണ്ട് അവൾ ചോദിച്ചു. സുഭാഷ് ചിരിച്ചു.

'രണ്ടു ദിവസം മീറ്റിങ്ങുണ്ടായിരുന്നു. മാനേജരുടെ വകയായിരുന്നു ലഞ്ച്. മൂന്നാം ദിവസവും മീറ്റിങ്ങുണ്ടായിരുന്നു. പക്ഷേ പിശുക്കൻ തന്ത്രപൂർവ്വം മീറ്റിങ്ങ് ഒന്നേകാലിനു നിർത്തി, ഒരു അപ്പോയ്ന്റ്‌മെന്റ് ഉണ്ടെന്നു പറഞ്ഞ് ഒഴിവായി. ഇവിടെ എത്തിയപ്പോഴേയ്ക്ക് കാന്റീനിലെ വിഭവങ്ങളൊക്കെ തീർന്നിരിക്കുന്നു.'

'അയ്യോ പാവം.'

'എന്താ ചെയ്യാ? ആദ്യം വന്ന് തട്ടുന്നവർക്ക് ഇനിയും ആളുകൾ കഴിക്കാനുണ്ടെന്ന ബോധം ഇല്ലെങ്കിൽ?'

'എന്നിട്ട്, ഒന്നും കഴിച്ചില്ല്യേ?'

'ഹേയ്, ഞാൻ പുറത്തുപോയി ഇന്റിജോവിൽനിന്ന് ബുഫെ ലഞ്ച് കഴിച്ചു.'

'അത് ശരി, വില്ലൻ!'

അഞ്ജലി ഒന്നും പറയാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷെ അവളുടെ മുഖം വാടിയിരുന്നു. സുഭാഷ് ചോദിച്ചു.

'എന്താണ് പെട്ടെന്ന് മൂഡോഫായത്?'

'ഒന്നുംല്ല്യ.' അവൾ പ്ലെയ്റ്റിൽനിന്ന് സ്പൂൺകൊണ്ട് ചിക്കൻ മയോനീസ് കഴിക്കുകയാണ്.

ചിക്കൻ മയോനീസ് അവളുടെ മൂഡ് അല്പം നന്നാക്കിയെന്നു തോന്നുന്നു. സ്പൂൺ പ്ലെയ്റ്റിൽ വച്ച് അവൾ പറഞ്ഞു.

'അച്ഛനുള്ളപ്പോൾ ഞങ്ങൾ മുന്നു തവണ ഇന്റിജോവിൽ പോയിട്ട്ണ്ട്.'

'അച്ഛനെ ഓർമ്മ വന്നതുകൊണ്ടാണോ മൂഡോഫായത്?'

'അല്ല അന്നെല്ലാം കഴിച്ച സാധനങ്ങൾ ഇനി അടുത്തൊന്നും കിട്ടില്ലല്ലോന്ന് ഓർത്തിട്ട്.'

ഇവൾ ആള് കൊള്ളാമല്ലൊ. സുഭാഷ് ആലോചിക്കുകയാണ്. ഇന്റർ നെറ്റിൽ കല്യാണക്കുറിപ്പു കൊടുക്കുമ്പോൾ ഇഷ്ടാനിഷ്ടങ്ങളുടെ കോളത്തിൽ നാലാമതൊരിനംകൂടി കൊടുക്കണമെന്നയാൾ തീർച്ചയാക്കി.

4. പെൺകുട്ടി തീറ്റപ്പണ്ടാരമാവരുത്.

'അഞ്ജലിയുടെ ഹോബികൾ എന്തൊക്കെയാണ്?........ ഐ മീൻ അപാർട് ഫ്രം ഗ്ലട്ടണി.'

'ആർ യു സീരിയസ് എബൗട്ട് മൈ ഈറ്റിങ്? എന്റെ ഹോബികൾ...... ഞാൻ പാട്ടു കേൾക്കാറുണ്ട്.'

'ഏതൊക്കെ?'

'പഴയ ഇംഗ്ലീഷു പാട്ടുകൾ. സൈമൺ ആന്റ് ഗാർഫങ്കൽ.....'

'ഉം, പിന്നെ?'

'പിന്നെ ഒന്നുമില്ല. ഈ സി.ഡി. എന്റെ ഒരു ഫ്രന്റ് ബർത്‌ഡേ ഗിഫ്റ്റായി തന്നതാണ്.'

'വേറെ ഒന്നുംല്യേ?'

'ഉം, ഉം...' അല്പം വല്ലായ്മയോടെ അഞ്ജലി പറഞ്ഞു.

'ഗാർഫങ്കൽ അറുപത്, എഴുപതുകളിൽ പാടിയിട്ടുള്ളതാണ്. ഒപ്പമുള്ളവരാണ് ടോം ജോൺസ്, എങ്കൽബർട്ട് ഹംബർഡിങ്ക്ട്, കാർപന്റേഴ്‌സ്, ബീജീസ്, നീൽ ഡയമണ്ട്..... അവരുടെ പാട്ടുകളൊന്നും?....'

അവൾ നിശ്ശബ്ദയായി. ഇവൾ ഒരു ഭയങ്കര തട്ടിപ്പുകാരിയാണ്. സുഭാഷ് മനസ്സിൽ കരുതി. പാട്ടു കേൾക്കലാണ് അവളുടെ ഹോബി എന്നു പറയുന്നു. ആകെ കേൾക്കുന്നത് സൈമൺ ഏന്റ് ഗാർഫങ്കലിന്റെ ഒരു സി.ഡി. മാത്രം. മറ്റൊരു പാട്ടുകാരനെപ്പറ്റിയും അവൾ കേട്ടിട്ടുപോലുമില്ല.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പ് - 2005 ല്‍ പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 23

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍