അറിയപ്പെടാത്ത ഒരു പൊന്നാനിക്കാരന്‍

ഈ പുസ്തകം ഒരു സ്വയം വിമർശനമാണ്. എഴുത്തു തുടങ്ങുമ്പോൾ എന്തെഴുതാൻ ഉദ്ദേശിച്ചു; അവസാനം അമ്പതു വർഷത്തെ സാഹിത്യരചനയുടെ അന്ത്യത്തിൽ ഞാനെവിടെ നിൽക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലുണ്ടായ അന്തർസംഘർഷങ്ങളുടെ കഥ. ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളുടെ കഥ, അവരെ എവിടെനിന്നെല്ലാമാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്, ഒരു കഥ എങ്ങിനെ ജന്മമെടുത്തു, ഈ കഥകൾകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നീ കാര്യങ്ങൾ ഒരു വിമർശന ബുദ്ധിയോടെ സമീപിയ്ക്കുന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചേടത്തോളം വിഷമമുള്ള കാര്യമാണ്.

എന്റെ കഥകളുടെ റീഡബിലിറ്റി, അതായത് രസത്തോടെ ഒഴുക്കൻ മട്ടിൽ വായിച്ചു പോകാൻ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകൾക്കുതന്നെ വിനയാവുകയാണുണ്ടായത്. വായനക്കാർ രസതലത്തിൽ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസാക്കി പുസ്തകമടച്ചു വയ്ക്കുകയും ചെയ്യുന്നു. ആ കഥകൾക്ക് മറ്റു പല തലങ്ങളുമുണ്ടെന്ന കാര്യം നോക്കാനേ ശ്രമിയ്ക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്. എന്റെ കഥകൾ പലരും എടുത്തു പെരുമാറിയ വിധം കണ്ടപ്പോഴാണ് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് എനിയ്ക്കു തന്നെ തോന്നിത്തുടങ്ങിയത്.

എന്റെ കഥകൾക്കും നോവലുകൾക്കും വിമർശനം ഉണ്ടായിട്ടില്ല. വെറും ആസ്വാദനങ്ങളെയും പുസ്തകാഭിപ്രായങ്ങളെയും വിമർശനങ്ങളായി കണക്കാക്കാൻ പറ്റില്ല. ഇതുവരെ ഒരു ഖണ്ഡനവിമർശനം ഉണ്ടായിട്ടില്ല. കർശനമായ ചട്ടക്കൂടുകൾക്കുള്ളിലെ വിമർശനങ്ങൾക്ക് അതീതമാണ് എന്റെ സാഹിത്യമെന്ന മിഥ്യാബോധമൊന്നും എനിയ്ക്കില്ല. ധാരാളം പാളിച്ചകളുള്ള ഒരു സാഹിത്യമാണ് എന്റേത്. സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളുടെ അപാകതകൾ പെട്ടെന്ന് മനസ്സിലാവും. ദൈവത്തിന് സ്വന്തം സൃഷ്ടികളുടെ കോപ്പ് എന്താണെന്നറിയാഞ്ഞിട്ടാണോ ഇങ്ങിനെ ശാന്തനായി ഇരിയ്ക്കുന്നത്. കണ്ടില്ലെന്നു നടിക്കുകയാണ്. ഞാനുമതെ.

അപ്പോൾ എന്റെ സാഹിത്യത്തെ സംബന്ധിച്ചേടത്തോളം രണ്ടു കാര്യങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഒന്നാമത്തേത് ഉപരിതലസ്പർശിയായ വായനമൂലം ആസ്വാദനത്തിലുണ്ടായിട്ടുള്ള അപര്യാപ്തത. വായനക്കാർ എന്നതുകൊണ്ട് ഞാൻ ഭൂരിപക്ഷം വായനക്കാർ എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പലപ്പോഴും ചില വായനക്കാർ ഞാൻ തന്നെ കണ്ടിട്ടില്ലാത്ത ഊടുവഴികളും നിഗൂഢസങ്കേതങ്ങളും എന്റെ കഥകളിൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതൊക്കെ എനിക്കറിയാമായിരുന്നു എന്ന മട്ടിൽ തലകുലുക്കുമ്പോഴും എനിയ്ക്ക് കഥയെഴുത്തിൽ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളായിരുന്നു അവ. അവർ ശരാശരിയ്ക്കു മുകളിൽ നിൽക്കുന്ന വായനക്കാരാണ്. അവർ നിരൂപകരായിരുന്നെങ്കിൽ എനിയ്ക്ക് കുറേക്കൂടി നീതി ലഭിച്ചേനേ.

രണ്ടാമത്തേത് ആഴം കുറഞ്ഞ വിമർശനം. ഇവിടെ പെർസെപ്ഷന്റെ പ്രശ്‌നമുദിയ്ക്കുന്നു, ബിംബങ്ങളെ തിരിച്ചറിയലിന്റെയും. ആസ്വാദനത്തിലും തുടർന്ന് വിമർശനത്തിലും അവശ്യം വേണ്ട രണ്ടു കാര്യങ്ങളാണ് ഇവ. ആസ്വാദനവിഷയത്തിന്റെ ഗൗരവമനുസരിച്ച് ഇവയുടെ തോതിൽ വ്യത്യാസം വരുമെന്നുമാത്രം. എന്റെ കഥകൾ ആസ്വദിക്കുന്ന, അല്ലെങ്കിൽ വിമർശനം ചെയ്യുന്ന കാര്യത്തിൽ ഇവ രണ്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. ഈ ബോധത്തിൽനിന്നാണ് ഇങ്ങിനെയൊരു പുസ്തകത്തിന്റെ ജനനം.

മറ്റൊരു കാര്യമുള്ളത് എന്റെ കഥാപാത്ര നിർമ്മിതിയാണ്. കഥാപാത്രങ്ങളെല്ലാം നിത്യജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളവരാണോ. അതോ വെറും ഭാവനാസൃഷ്ടികളാണോ? രണ്ടും ആണ്. എന്റെ, അത്രതന്നെ സുഗമമല്ലാത്ത ജീവിതത്തിൽ വേദനിപ്പിച്ചവരും സ്‌നേഹം തന്നവരും എല്ലാം എന്റെ കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. അങ്ങിനെയുള്ളവരെ കഥാപാത്രങ്ങളാക്കി വല്ല കഥകളും എഴുതപ്പെടാതെ പോയിട്ടുണ്ടെങ്കിൽ അതിനു കാരണം കുടുംബവ്യക്തിബന്ധങ്ങൾ തകർക്കാൻ ഉദ്ദേശമില്ലാതിരുന്നതുകൊണ്ടാണ്. അപൂർവ്വം കഥകളിലെ തിരിച്ചറിയലിന്റെ തിക്തഫലം ഞാൻ അനുഭവിച്ചിട്ടുമുണ്ട്.

ഇത്രയും എന്റെ ജീവിതത്തിൽ എങ്ങനെയോ എത്തിപ്പെട്ട കഥാപാത്രങ്ങളാണ്. എന്നാൽ തികച്ചും ഭാവനയിൽ രൂപപ്പെട്ടുവന്ന കഥാപാത്രങ്ങളുമുണ്ട്. പലപ്പോഴും എഴുത്തു തുടങ്ങിയാൽ അവ പരിചയമുള്ള കഥാപാത്രങ്ങളാണോ ഭാവനാസൃഷ്ടികളാണോ എന്ന അറിവ് മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നു. രണ്ടും തമ്മിലുള്ള നേരിയ അതിർവരമ്പ് ഇല്ലാതാവുന്നതു കൊണ്ട് രണ്ടിനും ഒരേ പരിചരണം നല്കുകയാണ് ചെയ്യുന്നത്. രണ്ടുതരം കഥാപാത്രങ്ങളായാലും എഴുത്തു തുടങ്ങിയാൽ, അതായത് ഒരു കഥാപാത്രമായി കഥയിൽ പ്രത്യക്ഷപ്പെട്ട് ജീവിതം തുടങ്ങിയാൽ അവർക്ക് സ്വന്തമായ വ്യക്തിത്വം ലഭിക്കുന്നു. സ്വന്തമായ സ്വഭാവം ഉണ്ടാവുന്നു. പിന്നെ അവരുടെ വളർച്ചയിൽ എഴുത്തുകാരന് വലിയ ഉത്തരവാദിത്വമോ, കൈകടത്താനുള്ള സ്വാതന്ത്ര്യമോ ലഭിക്കുന്നില്ല. കഥാപാത്രങ്ങളുടെ ഗതി മാറ്റിക്കൊണ്ടുപോകാൻ എനിയ്ക്കു കഴിയാറില്ല. അതിന് അതിന്റേതായ ഇഷ്ടാനിഷ്ടങ്ങളുണ്ട്, പോരാത്തതിന് അതിന്റേതായ വിധിവ്യവസ്ഥകളുമുണ്ട്. ജ്യോതിഷത്തിൽ കണ്ടിട്ടില്ലെ. ഇന്ന ദിവസം ഇത്രാം നാഴികയിൽ, വിനാഴികയിൽ ജനിച്ച കുട്ടിയുടെ ഭാവി ഇന്ന വിധത്തിലേ ആവൂ. അതായത് അതിന്റെ വിധിയനുസരിച്ചേ ജീവിതം നീങ്ങൂ. ഇത് എത്രത്തോളം ശരിയാണെന്ന് തർക്കവിഷയമാണ്. ചുരുങ്ങിയത് എന്റെ ജീവിതത്തിൽ അങ്ങിനെയൊക്കെയേ സംഭവിച്ചിട്ടുള്ളു. മറിച്ചാക്കാൻ ഞാൻ തലകുത്തി ശ്രമിച്ചതാണ്. ഈ വിഷയം മറ്റൊരദ്ധ്യായത്തിൽ ഞാൻ കൂടുതൽ വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്. ഈ പുസ്തകം എന്തായാലും ഒരു തർക്കത്തിൽ തുടങ്ങേണ്ട.

അപ്പോൾ എവിടെയാണ് നിർത്തിയത്? ഞാൻ എന്തായാലും എന്റെ കഥാപാത്രങ്ങളെ തെളിച്ചു നടക്കുന്ന ഒരിടയനല്ല, മറിച്ച് അവരുടെ ജീവിതം, അതാരംഭിയ്ക്കുന്നതുമുതൽ ജീവിച്ചു തീരുന്നതുവരെയുള്ളത്, അല്ലെങ്കിൽ അവരുടെ ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ഒരു ഭാഗം രേഖപ്പെടുത്തുന്ന ഒരാൾ മാത്രമാണ്. എന്റെ കഥകളും നോവലുകളും വിമർശനവിധേയമാക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണിത്. കഥാപാത്രങ്ങളുടെ ഗതിവിഗതികളിൽ എനിയ്ക്കു സാരമായ പങ്കില്ല, മറിച്ച് അത് അവതരിപ്പിയ്ക്കുന്നതിൽ വന്നുചേരാവുന്ന പാളിച്ചകൾക്ക് എന്നെ കുറ്റപ്പെടുത്തുകയും ചെയ്യാം.

ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം. 1958-59. ഈ പതിനൊന്നാം ക്ലാസ്സെന്നു പറയുന്നത് കുറച്ച് ആശയക്കുഴപ്പമുണ്ടാക്കും. പഴയ എസ്.എസ്.എൽ.സി. തന്നെയാണത്. അന്നെല്ലാം അഞ്ചു കൊല്ലം എലമെന്ററി സ്‌കൂളിൽ പഠിച്ച് ഹൈസ്‌കൂളിൽ ചേരുന്നത് ഫസ്റ്റ് ഫോമിലാണ്. അതു പടിപടിയായി എസ്.എസ്.എൽ.സി.യിലെത്തുന്നത് സിക്‌സ്ത്ത് ഫോമിലാണ്. അപ്പോൾ ശരിയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ ഒന്നാം ക്ലാസ്സുതൊട്ട് 11 കൊല്ലം വേണം. ഞാൻ പറയാൻ പോകുന്നത് അതല്ല. എന്റെ കഥയെഴുത്ത് തുടങ്ങിയത് ഞാൻ ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോഴാണ്, 14-ാം വയസ്സിൽ. എനിയ്ക്ക് പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോൾ ഒരിയ്ക്കൽ ജ്യോതിഷി ശ്രീ. തലമുണ്ട വാരിയത്ത് ശൂലപാണി വാരിയർ വീട്ടിൽ വന്നു. അച്ഛന്റെ വളരെ അടുത്ത സ്‌നേഹിതനായ അദ്ദേഹം ഇട്‌യ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ട്. കവിതാ സംവാദത്തിനോ, വ്യവഹാരസംബന്ധമായോ, പൊതുകാര്യങ്ങൾക്കോ ആയി. അന്നു വന്നത് വീട്ടിൽ ആരുടേയോ ജാതകം നോക്കാനായിരുന്നു. ഉമ്മറത്ത് പുല്ലായയിൽ ചമ്രം പടിഞ്ഞിരുന്ന് മുമ്പിൽ കറുത്ത സിമന്റ് നിലത്ത് ചോക്കുകൊണ്ട് വരച്ച കള്ളികളിൽ അതിന്റെ ഉടമസ്ഥരായ ഗ്രഹങ്ങളെ പാർപ്പിച്ച് കണ്ണടച്ചുകൊണ്ട് മനസ്സിൽ കണക്കുകൂട്ടും. കണ്ണു തുറന്ന് അവരെ വീടു മാറ്റി പാർപ്പിയ്ക്കും. വീണ്ടും കണക്കുകൂട്ടൽതന്നെ. അവസാനം കണ്ണു തുറന്ന് അച്ഛന്റെയോ അമ്മയുടെയോ നേരെ നോക്കി ചിരിയ്ക്കും, അവരുടെ ചോദ്യങ്ങൾക്ക് ഒരു ചിരിയോടെത്തന്നെ മറുപടിയും നൽകും, അത് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും. അദ്ദേഹത്തിന്റെ മുഖത്ത് ഈ ചിരി സ്ഥായിയായി ഉണ്ടായിരുന്നു.

ഒരിയ്ക്കൽ അച്ഛൻ എന്റെ ജാതകം കയ്യിൽ കൊടുത്ത് പരിശോധിക്കാനായി വാരരമ്മാമനോട് ആവശ്യപ്പെട്ടു. അച്ഛന് അറിയേണ്ടത് അപ്പോഴേയ്ക്കും നാലഞ്ച് കഥകളെഴുതി വീട്ടിനുള്ളിൽ സഹോദരങ്ങളുടെ ആദരവും അല്പസ്വല്പം കളിപ്പിയ്ക്കലും നേടിയ എനിയ്ക്ക് സാഹിത്യത്തിൽ പേരെടുക്കാൻ പറ്റുമോ എന്നാണ്. എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ പോകുമ്പോഴാണ് അച്ഛൻ ഇതും കൂടി എന്നു പറഞ്ഞ് എന്റെ ജാതകം ഏല്പിച്ചത്. യാതൊരു ധൃതിയും കൂടാതെ അദ്ദേഹമത് പരിശോധിയ്ക്കാൻ തുടങ്ങി. കണക്കു കൂട്ടലുകളുടെയും അച്ഛന്റെ അക്ഷമമായ കാത്തുനിൽപിന്റെയും അന്ത്യത്തിൽ വാരരമ്മാമൻ പറഞ്ഞു.

'ഹരിയ്ക്ക് സാഹിത്യത്തിൽ വലിയ പേരൊന്നും ഇതിൽ കാണുന്നില്ല. എന്തേ വല്ലതും എഴുതാൻ തുടങ്ങീട്ട്‌ണ്ടോ?'

സ്വയം ഒരു കവിയും സാഹിത്യലോകത്തെ സഹവാസവും കാരണം ശ്രീ ശൂലപാണി വാരിയർക്ക്, ഒരു പയ്യൻ, അതും ഇടശ്ശേരിയുടെ മകൻ സാഹിത്യരചന നടത്തുന്നുവെന്നു കേൾക്കുമ്പോൾ വലിയ അദ്ഭുതമൊന്നുമുണ്ടാകാൻ വഴിയില്ല. അച്ഛൻ പറഞ്ഞു.

'എഴുതുന്നുണ്ട്, തരക്കേടില്ല.........'

വാരരമ്മാമൻ ഒരിക്കൽക്കൂടി ക്ഷമയോടെ ഇരുന്ന് കണക്കുകൂട്ടി, പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇല്ല്യല്ലൊ, ഞാനൊന്നും കാണുന്നില്ല. വയസ്സാകുമ്പോൾ നേരിയ തോതിൽ പേര് കിട്ടിയെന്നു വരാം. അല്ലാതെ ഒന്നുംല്ല്യ.' അച്ഛൻ സ്വാഭാവികമായും നിരാശനായിട്ടുണ്ടാകണം. സ്വന്തം സാഹിത്യ ജീവിതത്തിലുണ്ടായിട്ടുള്ള ഇഛാഭംഗങ്ങളും നൈരാശ്യങ്ങളും അവഗണനകളും അച്ഛന്റെ മനസ്സിൽക്കൂടി കടന്നുപോയിട്ടുണ്ടാകും. അന്ന് അച്ഛന് അമ്പത്തൊന്നു വയസ്സായിരുന്നു.

വാരരമ്മാമന്റെ പ്രവചനം എത്ര ശരിയായിരുന്നു എന്ന് എന്റെ ജീവിതത്തിൽ ഓരോ മുഹൂർത്തത്തിലും എനിയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മലയാള ചെറുകഥകളെപ്പറ്റിയുള്ള ഒരു ലേഖനത്തിലും എന്റെ പേർ പ്രതീക്ഷിക്കരുത്. ഓരോ ലേഖനം വായിക്കുമ്പോഴും ഞാൻ ആലോചിക്കാറുണ്ട് എന്താണ് ഒന്നോ രണ്ടോ കഥകൾ മാത്രമെഴുതിയ തുടക്കക്കാരായ കഥാകൃത്തുക്കളുടെ പേർ കൂടി ഉൾപ്പെടുത്തുമ്പോൾ എന്റെ പേർ ഒഴിവാക്കപ്പെടുന്നത്? ഞാൻ അത്ര മോശക്കാരനാണോ?

'പൊന്നാനിക്കളരി തലമുറകളിലൂടെ' എന്ന പ്രമേയത്തിൽ മഹാകവി അക്കിത്തം ഒരു ലേഖനമെഴുതിയിരുന്നു. (അത് പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.) അതിൽ തുഞ്ചത്തെഴുത്തച്ഛൻ മുതൽ ഇന്നോളം നിളയുടെ തീരത്തു ജനിച്ച എല്ലാ സാഹിത്യകാരന്മാരുടേയും പേർ എടുത്തു പറഞ്ഞിരുന്നു. ഒരു പേരൊഴിച്ച്. ഞാൻ വാരരമ്മാമന്റെ പ്രവചനം ഓർക്കുകയും വളരെയധികം ദുഃഖിതനാവുകയും ചെയ്തു. എന്നെ അറിയാത്ത ആളല്ല മഹാകവി അക്കിത്തം. ഞാൻ വള്ളിട്രൗസറിട്ടു നടന്നിരുന്ന കാലം മുതൽ അദ്ദേഹത്തിന് എന്നെ അറിയാം.

മറ്റൊരു പൊന്നാനിക്കാരനായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ 'അറിയപ്പെടുന്ന പൊന്നാനി സാഹിത്യകാരന്മാ'രെപ്പറ്റി എഴുതിയ ലേഖനത്തിലും ഇതുപോലെ ഇന്നലെ എഴുതിത്തുടങ്ങിയവരുടെ പേരുകൾകൂടി ചേർത്തിട്ടുണ്ട്. പിന്നീടാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്, തൃശ്ശൂരിൽ വച്ച് ഒരു വിവാഹത്തിൽ സംബന്ധിക്കാനെത്തിയപ്പോഴാണ്. ഞാൻ നേരിട്ടു ചെന്നു പരിചയപ്പെട്ടു, 'ഞാൻ, ഇ. ഹരികുമാർ, അറിയപ്പെടാത്ത ഒരു പൊന്നാനിക്കാരൻ.'

ലീലാകൃഷ്ണൻ എന്നേക്കാൾ എത്രയോ വയസ്സിന് വളരെ താഴെയാണ്. 'താങ്കൾ വളരെയധികം അറിയപ്പെടുന്ന പൊന്നാനിക്കാരനാണ്.......' എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ലേഖനത്തിൽ എന്നെപ്പറ്റി ഒരു പരാമർശവുമുണ്ടായില്ല എന്ന് പറഞ്ഞില്ല. അതിനൊക്കെ മുമ്പേ എനിക്ക് 'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

ലേഖനത്തിലോ പ്രസംഗത്തിലോ എന്നെ ഓർക്കുന്ന ഒരേയൊരു സാഹിത്യകാരനുണ്ട്. ശ്രീ. ടി. പദ്മനാഭൻ. അദ്ദേഹം എനിയ്ക്ക് ഗുരുതുല്യനാണ്. എന്റെ ചെറുകഥാ വായന തുടങ്ങിയത് ടി. പദ്മനാഭനിൽനിന്നും പി.സി.കുട്ടിക്കൃഷ്ണനിൽ നിന്നും എസ്.കെ. പൊറ്റെക്കാട്ടിൽനിന്നുമായിരുന്നു. ടി. പദ്മനാഭന്റെ പ്രസംഗങ്ങൾ വഴിയാണ് ഭാരതപ്പുഴയ്ക്ക് വടക്കുഭാഗത്തുള്ള യുവസാഹിത്യകാരന്മാർ എന്നെക്കുറിച്ച് അറിയുന്നതുതന്നെ. എന്റെ 'ശ്രീപാർവ്വതിയുടെ പാദം', 'വടക്കുനിന്നൊരു സ്ത്രീ' എന്നീ കഥകളെക്കുറിച്ച് അദ്ദേഹം എപ്പോഴും പ്രസംഗങ്ങളിലും സാഹിത്യക്യാമ്പുകളിലും പരാമർശിക്കാറുണ്ട്. മലയാള മനോരമയുടെ വാർഷികാവലോകനത്തിൽ 1988 ലെ ഏറ്റവും നല്ല 10 കഥകളിലൊന്നായി 'ശ്രീപാർവ്വതിയുടെ പാദം' ഉൾപ്പെടുത്തുകയും ചെയ്തു. പ്രസംഗങ്ങളിലും ലേഖനങ്ങളിലും എന്നെ പരാമർശിക്കുന്നില്ലെങ്കിൽപ്പോലും എന്നെ ഇപ്പോഴും ഓർക്കുന്ന മറ്റൊരു സാഹിത്യകാരൻ ശ്രീ. എം.ടി. വാസുദേവൻ നായരാണ്. അടുത്ത കാലത്ത് ദൂരദർശൻ എതാനും മലയാള ചെറുകഥകൾ ദൃശ്യവത്കരിക്കാനായി തെരഞ്ഞെടുക്കാൻ ഏല്പിച്ചത് എം.ടി. യെയായിരുന്നു. എട്ടു കഥാകൃത്തുക്കളുടെ പേരുകളാണ് അദ്ദേഹം നിർദ്ദേശിച്ചത്. അതിൽത്തന്നെ മൂന്നു പേരുടെ മാത്രമാണ് ഇന്നിന്ന കഥകൾ വേണമെന്ന് നിർബ്ബന്ധിച്ചത്. എന്റെ 'കൂറകൾ' തന്നെ വേണമെന്ന് നിർദ്ദേശിച്ച എം.ടി. നാല്പതു കൊല്ലം മുമ്പ് ഞാനെഴുതിയ കഥ ഇപ്പോഴുമോർത്തിരിക്കുകയായിരുന്നു.

ഞാൻ പറയാനുദ്ദേശിച്ചതിൽ നിന്നും വഴിവിട്ട് വളരെയധികം മാറിപ്പോയി. പറയാനുദ്ദേശിച്ചത് എന്റെ സാഹിത്യരചനയെപ്പറ്റിയായിരുന്നു. എന്റെ കഥകളെപ്പറ്റിയുള്ള ഒരു സ്വയം വിമർശനം, കഥാപാത്രങ്ങളെ കണ്ടുമുട്ടിയത്, പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളെ. എന്റെ കഥകൾ സ്ത്രീപക്ഷപാതപരമാണെന്ന് പൊതുവേ പറയുന്നുണ്ട്. സ്ത്രീ വായനക്കാർ പലപ്പോഴും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്, 'എങ്ങിനെയാണ് ഒരു സ്ത്രീയുടെ മനസ്സിലേയ്ക്ക് ഇത്ര അനായാസമായി കടന്നുചെല്ലാൻ കഴിയുന്നത്?' ഏറ്റവും അവസാനം ഈ ചോദ്യം ചോദിച്ചത് ഡോ. മിനി നായരാണ്. അവർ കൈരളി ചാനലിനുവേണ്ടി എന്റെ 'കറുത്ത തമ്പ്രാട്ടി' എന്ന ചെറുകഥാസമാഹാരം റിവ്യു ചെയ്യുകയായിരുന്നു. അതിനിടയ്ക്കാണ് അവർ ഇതു ചോദിച്ചത്. 'കറുത്ത തമ്പ്രാട്ടി'യ്ക്ക് വളരെ നല്ല അഭിപ്രായം പ്രൊഫ. എം. കൃഷ്ണൻ നായരിൽ നിന്ന് നേരത്തെ കിട്ടിയിട്ടുണ്ട്. അതു ഞാൻ ആ കഥയെപ്പറ്റി പറയുമ്പോൾ ഉദ്ധരിയ്ക്കാം.

ഈ പുസ്തകം എഴുതാനുള്ള 'പ്രചോദനം' ഡോ. മിനി പ്രസാദ് ആണ്. (നേരത്തെ സൂചിപ്പിച്ച ഡോ. മിനി നായരല്ല കേട്ടോ.) പുതുതായി പ്രസിദ്ധീകരിച്ച ഒരു കനപ്പെട്ട ലേഖനസമാഹാരമാണ് 'സ്ത്രീ, പരിസ്ഥിതി, ആത്മീയത.' മലയാള ചെറുകഥയിലെ സ്ത്രീകളും കുട്ടികളുമാണ് അവരുടെ ഇഷ്ടപ്പെട്ട വിഷയം. ഈ ഗ്രന്ഥത്തിൽ സ്ത്രീകളെപ്പറ്റിയാണ് പ്രതിപാദിയ്ക്കുന്നത്. വളരെയധികം ചെറുകഥാകൃത്തുക്കളുടെയും നോവലിസ്റ്റുകളുടെയും കൃതികൾ അതിൽ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടുവിധത്തിലും; അവരുടെ വിഷയത്തിന്നനുകൂലമായ സൃഷ്ടികളും അങ്ങിനെയല്ലാത്ത സൃഷ്ടികളും അതിന്റെയെല്ലാം കർത്താക്കളും. മിനിയുടെ വിഷയത്തിന് യോജിക്കുന്ന തരത്തിൽ അനേകം കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. 'ഒരു ദിവസത്തിന്റെ മരണം', 'ബസ്സ് തെറ്റാതിരിക്കാൻ', 'തീപ്പെട്ടികൊള്ളി തുമ്പിലെ ജീവിതം', 'ലോഡ്ജിൽ ഒരു ഞായറാഴ്ച', 'സാന്ത്വനത്തിന്റെ താക്കോൽ', 'തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം', 'കറുത്ത തമ്പ്രാട്ടി' എന്നീ കഥകൾ മിനിയുടെ പുസ്തകത്തിലെ ആദ്യലേഖനമായ 'സ്ത്രീ സ്വത്വാവിഷ്‌കാരങ്ങൾ ആധുനികതയ്ക്കു ശേഷം' എന്ന ലേഖനത്തിൽ അപഗ്രഥനത്തിനു വിഷയമാക്കേണ്ടതായിരുന്നു. പുസ്തകത്തിലെ മറ്റു ലേഖനങ്ങളിലും എന്റെ കഥകൾ പരാമർശിക്കേണ്ടതാണ്. സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ട് സ്ത്രീപക്ഷ കഥകൾ രചിച്ച പുരുഷന്മാർ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. മിനി പ്രസാദാണെങ്കിൽ എന്റെ അഞ്ചു പുസ്തകങ്ങൾക്ക് റിവ്യുവുമെഴുതിയിട്ടുണ്ട്, കഥകളപ്പറ്റിയുള്ള പഠനങ്ങൾ വേറെയും. വളരെ അനുകൂലമായ റിവ്യു. ലേഖനമെഴുതുമ്പോൾ ഏതേതു കഥകൾ തെരഞ്ഞെടുക്കണം, ഏതേതു കഥാകൃത്തുക്കളെ പരാമർശിക്കണം, ഏതേതു പേരെ തള്ളിക്കളയണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഗ്രന്ഥകർത്താവാണ്. ഇങ്ങിനെയുള്ള ഒരു ഗ്രന്ഥത്തിൽനിന്ന് പുറംതള്ളപ്പെട്ടു എന്നു കണ്ടപ്പോൾ ഞാൻ വാരരമ്മാമന്റെ പ്രവചനങ്ങൾ ഓർത്തു, ദുഃഖിതനായി.

വാരരമ്മാന് കാണാൻ കഴിയുന്നത് എന്റെ ജീവിതാന്ത്യം വരെ മാത്രമാണ്. അതിനുമപ്പുറത്തുള്ള കാര്യങ്ങളെപ്പറ്റി ജ്യോത്സ്യം പറയുന്നില്ല. ഒരു സാഹിത്യകാരൻ അല്ലെങ്കിൽ കലാകാരൻ അതിനുമപ്പുറത്ത് ജീവിതം പ്രതീക്ഷിക്കുന്നു. അങ്ങിനെയൊരു ജീവിതം പക്ഷെ അർഹിക്കുന്നവർക്കേ കിട്ടു. കാലം തീർച്ചയാക്കും. എനിയ്ക്ക് പരാതിയില്ല.

എന്റെ കഥകളേയും നോവലുകളേയും അപഗ്രഥിച്ചുകൊണ്ട് ഒരു പുസ്തകമെഴുതണമെന്ന് ഞാൻ കുറേക്കാലമായി ആഗ്രഹിക്കുന്നു. ഇപ്പോൾ ഡോ. മിനി പ്രസാദിന്റെ പുസ്തകം അതിനൊരു നിമിത്തമായെന്നു മാത്രം. ബൗദ്ധികപരിവേഷങ്ങളൊന്നുമില്ലാത്ത വെറുമൊരു സാധാരണ എഴുത്തുകാരനായതുകൊണ്ട് ഈ പുസ്തകത്തിൽ ലോകസാഹിത്യത്തിലെ, ഇന്ന് നമ്മുടെ നിരൂപകർ ഇട്ട് അമ്മാനമാടുന്ന, പേരുകളോ നെടുനീളൻ ഉദ്ധരണികളോ ഉണ്ടാവില്ല. അതിൽ ക്ഷമിക്കണം, അല്ലെങ്കിൽ എന്നോട് നന്ദിയുള്ളവരായിരിയ്ക്കണം. അടുത്ത അദ്ധ്യായങ്ങളിൽ ഞാൻ എഴുതാൻ പോകുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.

  1. എങ്ങിനെ, എവിടുന്നെല്ലാം എന്റെ കഥാപാത്രങ്ങളെ, പ്രത്യേകിച്ച് സ്ത്രീകഥാപാത്രങ്ങളെ കണ്ടുമുട്ടി. ചില കഥകളിൽ പ്രധാനപ്പെട്ട പുരുഷകഥാപാത്രം ഞാൻ തന്നെയാണെന്ന് മനസ്സിലാവുന്നു. അങ്ങിനെയല്ലാത്ത കഥാപാത്രങ്ങളുമുണ്ട്. അവരേയും കണ്ടെടുത്ത വഴികൾ.
  2. കഥകളെഴുതിക്കഴിഞ്ഞ ശേഷമുള്ള വായനയിൽ, അല്ലെങ്കിൽ പിന്നീടൊരവസരത്തിലുള്ള വായനയിൽ കഥകളെപ്പറ്റി എനിയ്ക്ക് കൂടുതൽ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ. ഉദാഹരണമായി 'പ്രാകൃതനായ തോട്ടക്കാരൻ' എന്ന കഥ എഴുതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുവന്നശേഷം വായിച്ചു നോക്കുകയായിരുന്നു. അതിന് ചിത്രം വരച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്. വളരെ വലുതാക്കിക്കൊടുത്ത ചിത്രം. ആ അനുഗ്രഹീത കലാകാരന്റെ ചിത്രത്തിൽ നോക്കിക്കൊണ്ടിരിക്കേ എനിയ്ക്കു തോന്നി ആ തോട്ടക്കാരന് എന്റെ അച്ഛന്റെ ഛായയാണല്ലൊ എന്ന്. പെട്ടെന്ന് ആ തോട്ടവും അച്ഛന്റെ കവിതാലോകവുമായി ഉള്ള സാദൃശ്യം ഒരു മിന്നൽപോലെ എന്റെ മനസ്സിലേയ്ക്ക് ഇരച്ചുകയറി. ശരിയാണ്. അത് അച്ഛൻ തന്നെയാണ്, കള്ളിച്ചെടികൾക്കും അപ്പച്ചെടികൾക്കും മറ്റു പൂച്ചെടികൾക്കുള്ളത്ര പ്രാധാന്യം കൊടുക്കുന്ന തോട്ടം അച്ഛന്റെ കവിതതന്നെയാണ്.
    ഈ സാദൃശ്യം ജീനിയസ്സായ ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പെട്ടെന്നു മനസ്സിലായിട്ടുണ്ടാവണം. അതായിരിക്കണം അദ്ദേഹം തോട്ടക്കാരന്റെ ചിത്രം അച്ഛന്റെ ഛായയിൽ വരച്ചത്.
  3. ഞാൻ കഥാപാത്രങ്ങളാക്കിയ പരിചയക്കാർ ഇപ്പോൾ എന്തു ചെയ്യുന്നു. ഇവിടെ എനിക്ക് അല്പം നുണ പറയേണ്ടിവരും, കാരണം ശരിയ്ക്കുള്ള കഥാപാത്രങ്ങളുടെ (അവർ ജീവിച്ചിരിയ്ക്കുന്നവരായാലും മരിച്ചുപോയവരായാലും) ഐഡന്റിറ്റി കൊടുക്കാൻ സദാചാരം സമ്മതിയ്ക്കുന്നില്ല. അതുകൊണ്ട് അവരുടെ പേരും സ്ഥലനാമവും ഒരുപക്ഷെ അവരുടെ ജോലിയുടെ വിവരങ്ങളും കൂടി മാറ്റിപ്പറയേണ്ടി വരും. ഈ ടെക്‌നിക് ഞാൻ എന്റെ ഓർമ്മക്കുറിപ്പുകളായ 'നീ എവിടെയാണെങ്കിലും' എന്ന പുസ്തകത്തിൽ പ്രയോഗിച്ചിട്ടുണ്ട്. എന്നോട് ബന്ധപ്പെട്ടവരുടെ സ്വകാര്യത സൂക്ഷിക്കേണ്ടത് എന്റെ കടമയാണ്. അതിന് വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
  4. ഇതിൽ ഉടനീളം പ്രതിപാദിയ്ക്കന്നത് സ്ത്രീ-പുരുഷ ലൈംഗികതയാണ്. അതാണ് ഈ പുസ്തകം കൊണ്ട് കാര്യമായി പറയാൻ ഞാനുദ്ദേശിക്കുന്നത്. ആ വിധത്തിലുള്ള കഥകളേ ഇവിടെ പ്രതിപാദ്യവിഷയമാക്കിയിട്ടുള്ളു. അവസാനം കുട്ടികൾക്ക് മുൻതൂക്കമുള്ള രണ്ടു കഥകളുമുണ്ട്. മുതിർന്നവരുടെ ലൈംഗിക ലോകത്ത് അവർക്കുള്ള സ്ഥാനം അത്ര അസൂയാർഹമൊന്നുമല്ല. ഡോ. മിനി പ്രസാദിന്റെ ഭാഷയിൽ പറഞ്ഞാൽ, 'ലൈംഗികത എന്നും ബാല്യത്തിന്റെ ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. പിന്നെ സ്വന്തം അറിവിനനുസൃതമായി ചമയ്ക്കുന്ന ഭാഷ്യങ്ങളിലൂടെ സ്വയം സമാധാനത്തിലെത്തുന്നു.' 'ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ', 'കുങ്കുമം വിതറിയ വഴികൾ' എന്നീ കഥകളെപ്പറ്റിയുള്ള ഒരു പഠനത്തിലാണതു പറഞ്ഞത്.
  5. എന്റെ കഥകളിൽ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന പരാതി(?) വളരെക്കാലം മുമ്പുതൊട്ടെയുള്ളതാണ്. തൊള്ളായിരത്തി എൺപത്തെട്ടിൽ മഹാരാജാസിൽ എം.എ.യ്ക്കു പഠിച്ചിരുന്ന ബിന്ദു കെ. പ്രസാദ് 'കലാകൗമുദി'യ്ക്കു വേണ്ടി ചെയ്ത ഒരിന്റർവ്യുവിലെ ചോദ്യവും അതിനെന്റെ മറുപടിയും താഴെ കൊടുക്കുന്നു:

    ചോദ്യം (ബിന്ദു): ഈയിടെ എന്റെയൊരു സുഹൃത്ത് താങ്കളുടെ കഥകൾ വായിച്ചിട്ട് മനഃപൂർവ്വം സെക്‌സിലേക്ക് വലിച്ചിഴയ്ക്കുന്നു എന്ന് പറഞ്ഞു കേട്ടു. ഈ അഭിപ്രായപ്രകടനത്തെക്കുറിച്ച് എന്തു പറയുന്നു?

    എന്റെ മറുപടി: സെക്‌സ് ആവശ്യമുള്ളിടത്ത് അതിന്റെ മനോഹാരിതയോടെ വരച്ചു കാട്ടാനേ ശ്രമിച്ചിട്ടുള്ളു. സെക്‌സ് നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്. അതവിടെ ഇല്ല എന്ന് നടിക്കുന്നതിൽ കാര്യമൊന്നുമില്ല. എന്റെ കഥകളിൽ സെക്‌സുണ്ടെന്നു പറയുന്നവർ, ക്രീം ബിസ്‌ക്കറ്റിന്റെ ക്രീം മാത്രം തിന്ന് ബിസ്‌ക്കറ്റ് വലിച്ചെറിയുന്ന കുട്ടികളെപ്പോലെയാണ്. അവർക്ക് പക്വത വന്നിട്ടില്ല. അവർ വളരട്ടെ. പിന്നെ സെക്‌സിനും വൾഗാരിറ്റിക്കും ഇടയിലുള്ള വരമ്പ് വളരെ നേരിയതാണ്. ആ വരമ്പാകട്ടെ കുറെയൊക്കെ ആസ്വാദകന്റെ മനസ്സിലാണ് താനും.

    (ബിന്ദു കെ. പ്രസാദ്, ഇന്റർവ്യൂ - കലാകൗമുദി - 1988 ഫെബ്രുവരി 2)      

    ഇത് എൺപത്തെട്ടിൽ പറഞ്ഞതാണ്. ഇന്ന് ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷവും ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. വായനക്കാർ വളർന്നിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അമ്പതു കൊല്ലമായി ഞാനെഴുതിയത് ആകപ്പാടെ 160 കഥകളും 9 നോവലുകളുമാണ്. ഇതിൽത്തന്നെ ലൈംഗികത പ്രത്യക്ഷമായി വരുന്നത് ഏകദേശം അഞ്ചോ ആറോ കഥകളിലും മൂന്നോ നാലോ നോവലുകളിലും മാത്രമാണ്. ഈ പുസ്തകത്തിൽ പരാമർശിക്കുന്ന മറ്റ് ഇരുപതു കഥകളിലും ലൈംഗികത വരുന്നത് പരോക്ഷമായാണ്. സ്ത്രീയുടെയും പുരുഷന്റെയും കഥകൾ പറയുമ്പോൾ ആ ബന്ധത്തിന്റെ പ്രധാനപ്പെട്ട ഒരംശമായ ലൈംഗികതയെപ്പറ്റി പറയുന്നില്ലെങ്കിൽ കഥാകൃത്ത് ആത്മാർത്ഥമായല്ല സംസാരിക്കുന്നതെന്നർത്ഥം. ഒരുപാട് കാര്യങ്ങൾ ഒളിപ്പിച്ചുകൊണ്ട് എഴുതുന്ന കഥാകാരന്റെ/കഥാകാരിയുടെ മനസ്സ് സുതാര്യമല്ലെന്നല്ലെ കാണിക്കുന്നത്? കഥ സമ്പൂർണ്ണമായി അറിയാനുള്ള വായനക്കാരന്റെ അവകാശത്തോടൊപ്പം കഥ എഴുതുന്ന വ്യക്തിയുടെ മനസ്സിലേയ്ക്കു കടക്കാനുള്ള വാതിലും തുറന്നു കിട്ടേണ്ടത് ആവശ്യമാണ്. ഒരു കഥ സാധാരണയിൽ നിന്നുയർന്ന് മഹത്തരമാവുന്നത് ഇവിടെയാണ്. ടി. പദ്മനാഭന്റെ കഥകൾ വായിക്കുമ്പോൾ നമ്മൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ യാത്ര ചെയ്യുകയാണ്. അങ്ങിനെയല്ലെങ്കിൽ നാം കഥ പകുതി മാത്രമേ ആസ്വദിക്കുന്നുള്ളു എന്നല്ലെ അർത്ഥം?

    എന്റെ സത്രീകള്‍ എന്ന സമാഹാരത്തിലെ ലേഖനം