കുംങ്കുമം വിതറിയ വഴികളി'ല്‍

ആധുനികലോകത്തിൽ, വലിയവരുടെ ലോകത്തിൽ ജീവിക്കുന്ന കുട്ടികളുടെ ജീവിതം വളരെ സങ്കീർണ്ണമാണ്. ഒന്നോ രണ്ടോ മുറികൾക്കുള്ളിൽ അച്ഛനും അമ്മയും കുട്ടികളും, ചിലപ്പോൾ അവരുടെയും മുതിർന്ന വയസ്സായ തലമുറയും ജീവിയ്ക്കുന്നത് സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാക്കുന്നു. പാവപ്പെട്ടവരുടെ കുടുംബം അന്നും ഇന്നും അങ്ങിനെയുള്ള പരിതസ്ഥിതിയിലാണ് ജീവിച്ചു പോരുന്നതെന്ന കാര്യം മറക്കുന്നില്ല. സ്വകാര്യത എന്നൊന്ന് അപരിചിതമായ ഈ പരിസരത്തിൽ മുതിർന്നവരുടെ പല ചെയ്തികളും കുട്ടികളിൽ ആശയക്കുഴപ്പമാണുണ്ടാക്കുന്നത്. 'കുങ്കുമം വിതറിയ വഴികൾ' എന്ന കഥയിലെ സംഗീതയെന്ന ആറു വയസ്സുകാരിയുടെ ലോകം കൽക്കത്തയിൽനിന്ന് വന്ന ഒരങ്കിൾ മാറ്റിമറിക്കുകയാണ്.

അവൾ ആശയക്കുഴപ്പത്തിലായി. അങ്ക്ൾ എന്നപേരുള്ള, ഇതുവരെ കണ്ടിട്ടില്ലാത്ത ആൾ അവളെപ്പറ്റി എല്ലാം പറയുന്നു. കല്ക്കത്തയിൽനിന്ന് ഒരു നിമിഷം കൊണ്ട് ബോംബെയിലെത്തുന്നു. ഹിമാലയത്തിൽ നൂറു കൊല്ലം തപസ്സിരുന്നിട്ടുണ്ട്. തലമുടിയാണെങ്കിൽ നരച്ചിട്ടുമില്ല. അവൾ ആലോചിച്ചിരുന്നു. അവളുടെ ചുണ്ടുകൾ അല്പം പിളർന്നിരുന്നു. അലക്ഷ്യമായി പുറത്തേക്കു നോക്കുന്ന കണ്ണുകൾ. തന്നെ തടവുകാരനാക്കിയ മനോജ്ഞമായ ഒരു ജോടി കണ്ണുകൾ, അയാൾ ഓർത്തു. കുനിഞ്ഞ് ആ കൊച്ചു സുന്ദരിയുടെ കവിളിൽ ഉമ്മകൊടുക്കാൻ അയാൾക്കു തോന്നി. പക്ഷേ, അതു ചെയ്യാതെ അയാൾ പറഞ്ഞു.
സംഗീതയ്ക്കിറങ്ങേണ്ട സ്ഥലമായില്ലെ? വില്ലേപാർലെ സ്റ്റോപ്പായി.

ഏതാനും സമയത്തിനകം വീട്ടിന്റെ വാതില്ക്കൽ ആ അങ്കിൾ പ്രത്യക്ഷപ്പെട്ടപ്പോൾ അവൾ ശരിയ്ക്കും അദ്ഭുതപ്പെട്ടു. അയാളും അമ്മയും തമ്മിലുള്ള സംഭാഷണം അവളെ അതിലേറെ ആശയക്കുഴപ്പത്തിലാക്കുകയാണ്. അവൾ അവരെ വിട്ട് മുകളിലെ നിലയിലെ ഡിംബ്‌ളുമായി കളിക്കാൻ പോകുകയാണ്. ഡിംബ്ൾ കള്ളക്കളി കാണിക്കുക കാരണം തിരിച്ചു വീട്ടിൽ വന്ന സംഗീത മറ്റൊരു ലോകത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. കിടപ്പറയുടെ അടഞ്ഞു കണ്ട വാതിലിനു മുമ്പിൽ നിന്ന് തിരിച്ച് സിറ്റിങ് റൂമിലെത്തിയതു മുതൽ അവളുടെ മനസ്സിൽ പതഞ്ഞു പൊന്തുന്ന സാന്ദ്രത ഒരു പൊട്ടിക്കരച്ചിലായി അവസാനിയ്ക്കുന്നത് രാത്രി അച്ഛൻ വന്നപ്പോൾ അങ്കിൾ കൊണ്ടുവന്ന പൂക്കളെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു. ശരിയ്ക്കു പറഞ്ഞാൽ അപ്പോഴുമല്ല, പൂക്കൾ എടുക്കാൻ അവൾ കിടപ്പറയിലേയ്‌ക്കോടി ആ പൂക്കൾ കണ്ടപ്പോഴായിരുന്നു. ഫ്‌ളവർവാസിൽ വിരിഞ്ഞുനില്ക്കുന്ന പൂക്കൾ അവളെ ശത്രുതയോടെ നോക്കി. വൈകുന്നേരം സ്‌കൂൾ വിട്ട് കൂട്ടുകാരികളെല്ലാം പോയി ഒറ്റയ്ക്കു ബസ്സു കാത്തുനിൽക്കുമ്പോൾ ഉണ്ടാകാറുള്ള ഏകാന്തത അവൾക്കു വീണ്ടും അനുഭവപ്പെട്ടു. വേലിയേറ്റത്തിൽ ഉയർന്നുവരുന്ന ഒരു വലിയ തിരപോലെ തേങ്ങലുകൾ അവളുടെ ഹൃദയത്തിൽ ഉരുണ്ടുകയറി. ഒരു നിമിഷത്തിൽ നിയന്ത്രിക്കാൻ വയ്യാതായപ്പോൾ അവൾ കട്ടിലിൽ തലയണയിൽ മുഖമമർത്തി തേങ്ങിത്തേങ്ങി കരഞ്ഞു. അച്ഛന്റെ സാന്ത്വനങ്ങളോ, അമ്മയുടെ എന്തേ ഉണ്ടായത് എന്ന അന്വേഷണങ്ങളോ തീരെ സഹായകമാകുമായിരുന്നില്ല. അവൾക്കുണ്ടായ നഷ്ടം അപാരമായിരുന്നു. അവൾക്കുണ്ടായ നഷ്ടമെന്താണെന്ന് എഴുത്തുകാരനായ ഞാൻ പറയുന്നില്ല.

മുതിർന്നവരിലെ ലൈംഗികത കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതവും മാനസിക സംഘർഷവും തന്നെയാണ് 'ദുഷ്ട കഥാപാത്രങ്ങളുള്ള കഥകൾ' എന്ന കഥയിൽ. സുചിത്ര എന്ന പത്തു വയസ്സുകാരിയുടെ സാഹിത്യ രചനയാണ് പശ്ചാത്തലം. അവളുടെ കഥകൾ തുടങ്ങുന്നത് ആരെയെങ്കിലും ദുഷ്ടകഥാപാത്രങ്ങളായി സങ്കല്പിച്ചുകൊണ്ടാണ്. ഒരറവുകാരനാണ് ആദ്യകഥയിലെ ദുഷ്ടകഥാപാത്രം. ആ കഥയുടെ അന്ത്യമുണ്ടായത് മലയാളം ടീച്ചറുടെ കത്തികൊണ്ടാണെന്നത് ഒരു വിരോധാഭാസമാണ്. പക്ഷെ കഥാകാരി ആ കഥ കുറച്ചു മാറ്റി വീണ്ടും എഴുതുകയാണ്. ആ പുനർനിർമ്മിതിയിലാകട്ടെ അവൾ അറവുകാരന്റെ ഭാര്യയെ നല്ല കഥാപാത്രമായി ചിത്രീകരിക്കുകയും ചെയ്തു. അതോടെ അവൾ കഥയെഴുത്തിന്റെ ശൈലി രൂപപ്പെടുത്തുന്നുമുണ്ട്. അതായത് സ്ത്രീകളെല്ലാം നല്ല കഥാപാത്രങ്ങളും പുരുഷന്മാരെല്ലാം ദുഷ്ടകഥാപാത്രങ്ങളും ആയി വേർതിരിഞ്ഞു. രണ്ടാമത്തെ കഥ അവളുടെ സ്‌നേഹിതൻ സജിയെപ്പറ്റിയാണ്.

....... പക്ഷെ എല്ലാവരുടേയും മുമ്പിൽവച്ച് അവളെ തടിച്ചിയെന്നു വിളിച്ചതെന്തിനാണ്? അവൾക്ക് തടിയുണ്ട്, ശരിയായിരിക്കാം. ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു പ്രതിഭാസം ഇങ്ങിനെ വിളിച്ചുകൂകി ജനശ്രദ്ധയാകർഷിക്കേണ്ട യാതൊരാവശ്യവും സജിയ്ക്കുണ്ടായിരുന്നില്ല. ആവശ്യപ്പെടാതെ അവളിൽ അടിച്ചേൽപ്പിച്ച ഈ പ്രകോപനം അവൾ നേരിടുകതന്നെ ചെയ്തു. അവൾ പുസ്തകസഞ്ചി നിലത്തിട്ട് ഓടിച്ചെന്ന് സജിയെ മറിച്ചിട്ട്, അവന്റെ വയറ്റിൽ കയറിയിരുന്ന് മുഖത്ത് മാന്തി. പോറലേറ്റ മുഖവുമായി അന്തം വിട്ടു കിടക്കുന്ന സജിയെ ഒരാത്മപരിശേധനയ്ക്ക് വിട്ടശേഷം അവൾ യാത്രതിരിച്ചു. വീട്ടിൽ ചെന്ന ഉടനെ മുറിയിൽ കയറി വാതിലടച്ച് സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്കിൽനിന്ന് ഏടു ചീന്തിയെടുത്ത് ആദ്യത്തെ വാചകമെഴുതി. 'സജി ഒരു ദുഷ്ടകഥാപാത്രമാണ്.'

അവൾക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഥയ്ക്കു പിന്നാലെ കഥകൾ. അവസാനം അച്ഛനെ ദുഷ്ടകഥാപാത്രമായി ചിത്രീകരിച്ചുകൊണ്ടെഴുതിയ കഥ ഒരു വഴിത്തിരിവായി. അച്ഛൻ അമ്മയെ ഉപദ്രവിക്കുകയാണെന്ന് അവൾ മനസ്സിലാക്കി. മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾക്ക് അച്ഛൻ അമ്മയുടെ മേൽ കിടന്ന് ഉപദ്രവിക്കുന്നതു കാണാൻ കഴിഞ്ഞു. താൻ സജിയുടെ വയറ്റിൽ കയറിയിരുന്ന് അവന്റെ മുഖത്തു മാന്തിയതാണ് അവൾക്ക് ഓർമ്മ വന്നത്.

അച്ഛനോടുള്ള സ്‌നേഹവും അമ്മയോടുള്ള സ്ത്രീകൂട്ടായ്മയും തമ്മിൽ അവൾക്ക് ഒരിക്കലും ഒരു ഇടച്ചിലുണ്ടായിട്ടില്ല. മുൻതൂക്കം സ്ത്രീയായ അമ്മയോടുതന്നെയായിരുന്നു. അതാണ് ഒരു കൊച്ചനുജൻ ജനിച്ചപ്പോൾ കിടക്കുന്ന കട്ടിലിൽ സ്ഥലം പോരെന്നു പറഞ്ഞ് അച്ഛൻ സുചിത്രയ്ക്കായി വേറൊരു കൊച്ചു കട്ടിൽ വാങ്ങിയത് അവൾക്കിഷ്ടമാകാത്തത്.

നന്ദുവിന്റെ രാത്രിയുള്ള കരച്ചിൽ, പിന്നെ കട്ടിലിൽ സ്ഥലമില്ലാത്ത കുഴപ്പം, എല്ലാം അച്ഛനെ ശല്യപ്പെടുത്തിയിരുന്നു. അതുകൊണ്ട് അച്ഛൻ മാറിക്കിടക്കുകയാണെന്നും, പിന്നീട്, എന്നെങ്കിലും നന്ദുവിന് മുലകുടിയെന്ന ദുശ്ശീലം നിർത്തണമെന്നു തോന്നുകയാണെങ്കിൽ അവനും അച്ഛന്റെ കൂടെ പോകുമെന്നും, വലിയ കട്ടിൽ തനിയ്ക്കും അമ്മയ്ക്കും മാത്രമായി ഒഴിഞ്ഞു കിട്ടുമെന്നും അവൾ ആശിച്ചു. അങ്ങിനെ സ്ത്രീകൾ മാത്രമായ, അല്ലെങ്കിൽ സ്ത്രീകൾ അധീശത്വം പുലർത്തുന്ന ഒരു ലോകം സ്വപ്നം കണ്ടുകൊണ്ടു നടന്ന സുചിത്രയ്ക്ക് ഒരു ഞെട്ടൽ കൊടുത്തുകൊണ്ട് അച്ഛൻ പറഞ്ഞു.

'ഇന്നു മുതൽ എന്റെ കുഞ്ഞിമോള് ഈ കട്ടിലിലാണ് കിടക്കണത്. മിക്കി മൗസും ടോം ആന്റ് ജെറിയുമുള്ള, സ്വപ്നങ്ങൾ തൊട്ടുതലോടുന്ന ഈ കിടക്കയിൽ.'

അന്നുതന്നെ അച്ഛൻ അവളുടെ കണ്ണിൽ ഒരു നോട്ടപ്പുള്ളിയായിട്ടുണ്ടാകണം. അതിനു ശേഷമാണ് അവൾ അച്ഛന്റെ സ്ത്രീപീഡനം കാണുന്നത്. അതോടെ അവൾ അച്ഛനെ ദുഷ്ടകഥാപാത്രമാക്കി ഒരു കഥയെഴുതി. എഴുത്ത് വേദനാജനകമാണെങ്കിലും അവൾക്ക് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല.

പ്രൊഫ. എം. കൃഷ്ണൻ നായർക്ക് ഈ കഥയോട് വിയോജിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പത്തു വയസ്സിലെന്നല്ല ജനിച്ച ഉടൻ തന്നെ ഒരു കുട്ടിയ്ക്ക് ലൈംഗികതയുണ്ട് എന്നാണ്. ഞാൻ വളരെ യോജിക്കുന്ന ഒരു കാര്യമാണത്. പക്ഷെ അച്ഛനും അമ്മയും തമ്മിലുള്ള വേഴ്ച മനസ്സിലാകത്തക്ക വിധത്തിലുള്ള അറിവല്ല ഫ്രോയിഡ് ഉദ്ദേശിക്കുന്നത്. ഒരു കുഞ്ഞ് മുല കുടിക്കുമ്പോഴും മലമൂത്ര വിസർജ്ജനം നടത്തുമ്പോഴും അനുഭവിക്കുന്നത് ലൈംഗികമായ സംതൃപ്തിയായിരിക്കാം. പക്ഷെ ആ കുട്ടിയ്ക്ക് മുതിർന്നവരുടെ ലൈംഗികത മനസ്സിലാവില്ല. പത്തു വയസ്സിൽ ലൈംഗികത മനസ്സിലാവുന്ന അപൂർവ്വം പെൺകുട്ടികളുണ്ടായിരിക്കാം, (ആ നിഷ്‌കളങ്കമനസ്സുകളുടെ നൈർമ്മല്യം മുതിർന്നവരാരെങ്കിലും നശിപ്പിച്ചിട്ടുണ്ടാകും), പക്ഷെ ഞാൻ പറയുന്നത് അങ്ങിനെയുള്ള കുട്ടിയെപ്പറ്റിയല്ലതന്നെ.

'രാത്രി അച്ഛൻ അമ്മേ ഉപദ്രവിച്ചു അല്ലേ?'

'അച്ഛൻ ഉപദ്രവിക്ക്യേ?' അമ്മ ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.

അത് സുചിത്രയ്ക്കിഷ്ടമായില്ല. അമ്മയുടെ വക ശീലാവതി ചമയലാണ്. ശീലാവതിയുടെയും സാവിത്രിയുടെയും ഒക്കെ കാലം കഴിഞ്ഞിരിക്കുന്നു. ഇത് സ്ത്രീ വിമോചനത്തിന്റേയും പെണ്ണെഴുത്തിന്റേയും കാലമാണ്. അവൾ വീണ്ടും പറഞ്ഞു.

'അമ്മയെ അച്ഛൻ ഉപദ്രവിക്കണത് ഞാൻ കണ്ടല്ലോ. അമ്മ കരയ്യായിരുന്നു, ശബ്ദംണ്ടാക്കാതെ.'

'അപ്പോ നീ ഒണർന്നു കെടക്ക്വായിരുന്നോ?' അവർ തലയിൽ കൈവച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.

ഈ കഥ ഉൾക്കൊള്ളുന്ന ''ദൂരെ ഏതോ നഗരത്തിൽ'' എന്ന പുസ്തകം 'ഇന്ത്യാ ടുഡേ'യ്ക്കു വേണ്ടി റിവ്യു ചെയ്തപ്പോൾ ഡോ. സി. ആർ. സുശീലാദേവി എഴുതിയത് താഴെ കൊടുക്കുന്നു:

'അമ്മ ഒരു ദുഷ്ടകഥാപാത്രമാണ്.''എത്ര സാധാരണവും ലളിതവും നിസ്സംഗവുമൊക്കെയായ ഒരു വചനം! എന്നാൽ ആ വചനത്തിന്റെ പിറവിയുടെ പശ്ചാത്തലം കഥാകൃത്ത് നർമ്മമധുരമായ ഹാസ്യത്തോടെ പ്രകാശിപ്പിക്കുമ്പോൾ കഥാകാരി അതേവരെ അഭിമുഖീകരിച്ച പ്രശ്‌ന-പ്രതിസന്ധികൾ തിരോഭവിക്കുകയാണ്, കഥ അനായാസം രൂപം കൊള്ളുകയാണ്. നന്മ, ദുഷ്ടത എന്നീ വിരുദ്ധദ്വന്ദങ്ങളിലെയും ആശയസംജ്ഞകളിലെയും വിധിയെഴുത്തുകളിലെയും അർത്ഥതലങ്ങളും മാനദണ്ഡങ്ങളും എത്രയോ ആപേക്ഷികമാണെന്ന് നാമറിയുന്നു. സനാതനനന്മയുടെ മൂർത്തിയാണ് അമ്മ എന്ന സങ്കൽപം തലകീഴ്മറിയുകയാണ്, ആ കഥാകാരിയുടെ ഭാവനാലോകത്ത്. അത് സർഗപ്രചോദനമായി ഭവിക്കുകയാണ്. പൊടുന്നനെ, ഉത്തരാധുനികചിന്തയുടെ തലം കഥയിലുളവാക്കുകയാണ്, തികച്ചും നിരുപദ്രവമായ ഹാസ്യത്തിന്റെ രീതിയിൽ. സാഹിത്യസൃഷ്ടിയും സ്രഷ്ടാവിന്റെ വ്യക്തിജീവിതവും കൂട്ടിക്കുഴക്കേണ്ട ആവശ്യമെന്ത് എന്ന ഉത്തരാധുനികശൈലിയിലെ ചോദ്യവും ഉത്തരവുമായി കഥ പരിണമിക്കുകയാണ്. ഇത് ഹരികുമാറിന്റെ ആഖ്യാനകലയിലെ ആർജവത്വമാണ്. 'തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം' എന്ന കഥയിലെ ദീപുമോളും കരുതുന്നത് അച്ഛൻ അമ്മയെ ഉപദ്രവിക്കുകയാണെന്നാണ്. ഭീതിപൂണ്ട കണ്ണുകളോടെ അവൾ, അമ്മയെ അച്ഛൻ ബലാത്സംഗം ചെയ്യുന്നത് നോക്കിക്കിടക്കും. മനുഷ്യർ കുടിച്ചു ബോധം മറിഞ്ഞാൽ ചെയ്യുന്ന ഒരു കർമ്മമാണതെന്ന് ആ കുഞ്ഞ് വിശ്വസിച്ചു. ഒരിക്കൽ എല്ലാം കഴിഞ്ഞ് ദേവകി അവളുടെ അടുത്ത് വന്ന് കിടന്നപ്പോൾ അവൾ ചോദിച്ചു.

'അമ്മയ്ക്ക് വേദനിച്ച്വോ?'

ഇവിടെ 'ദുഷ്ടകഥാപാത്രങ്ങ'ളിലെ അച്ഛനമ്മമാരിൽനിന്നു വ്യത്യസ്തമായി അച്ഛൻ അമ്മയെ ശരിയ്ക്കും ഉപദ്രവിക്കുകതന്നെയാണ്. സ്‌നേഹമില്ലാത്ത സംയോഗം ബലാൽസംഗം തന്നെ, അത് ഭാര്യാഭർത്താക്കന്മാർ തമ്മിലായാലും എന്ന എന്റെ വിശ്വാസം ഇവിടെ പ്രസക്തമാകുന്നു.

എന്റെ കഥകളെപ്പറ്റി ഈ പുസ്തകത്തിൽ പരാമർശിച്ചവർക്കു പുറമെ മറ്റു പലരും നല്ല അഭിപ്രായങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ ഇവിടെ ഞാൻ ചൂണ്ടിക്കാട്ടിയിട്ടുള്ളതെല്ലാം നിരൂപകരായ സ്ത്രീകളാണ്. സ്ത്രീകൾ, അവർ നിരൂപകരായാലും, വെറും വായനക്കാരായാലും, എന്റെ കഥകൾ എങ്ങിനെ വീക്ഷിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ കാതൽ. എന്റെ കഥകൾക്കും നോവലുകൾക്കും വന്ന ചില റിവ്യുകളും പഠനങ്ങളും എന്റെ വെബ് പേജുകളിൽ കൊടുത്തിട്ടുണ്ട്.

ആ ലേഖനങ്ങൾ കൂടി വായിക്കുന്നത് കഥകളെ വിവിധ തലത്തിൽ മനസ്സിലാക്കാൻ സഹായകമായിരിക്കും.

എന്റെ സ്ത്രീകള്‍ എന്ന സമാഹാരത്തിലെ ലേഖനം