കള്ളിച്ചെടി'യെപ്പറ്റി പറഞ്ഞത്

2008 ജൂണിലാണ് 'കള്ളിച്ചെടി' എന്ന കഥയെക്കുറിച്ച് ദേശാഭിമാനിയ്ക്കു വേണ്ടി എഴുതിയത്. 'കള്ളിച്ചെടി' എന്ന കഥയെഴുതിയത് 1990-ല്‍ 'സരോവരം' മാസികയില്‍. കഥയെഴുതാനുണ്ടായ സാഹചര്യങ്ങള്‍, പ്രധാനകഥാപാത്രത്തെ പിന്നീട് കണ്ടപ്പോഴുണ്ടായ അനുഭവം, ഇതൊക്കെയാണ് വിഷയം. ലേഖനം താഴെ കൊടുക്കുന്നു, മാറ്റമൊന്നുമില്ലാതെത്തന്നെ. നിഗൂഹനം ചെയ്ത സ്‌ത്രൈണലൈംഗികതയാണ് കഥയിൽ, ഒപ്പം തന്നെ മറയിൽ നില്‍ക്കുന്ന പുരുഷലൈംഗികതയും.

ലേഖനത്തിന്റെ പേര് 'എനിയ്ക്കു കള്ളിച്ചെടികള്‍ ഇഷ്ടമല്ല' എന്നാണ്. ഈ ലേഖനം മറ്റൊരു പേജിലും കൊടുത്തിട്ടുണ്ട്. ഈ പേജിലും ലേഖനത്തിന് സാംഗത്യമുള്ളതുകൊണ്ട് ഇവിടെയും ചേര്‍ക്കുന്നു.

സാരിയുടുത്ത് അല്പം തടിച്ച പ്രകൃതക്കാരിയായ ഒരു സ്ത്രീ അടുത്തുവന്ന് ചോദിച്ചു.

'ഞാനിവിടെ ഇരുന്നോട്ടെ?'

എറണാകുളത്ത് ടി.ഡി.എം. ഹാളില്‍ അന്ന് തിരക്ക് കുറവായിരുന്നു. വധു തൃശൂര്‍കാരിയായതുകൊണ്ടായിരിയ്ക്കണം തിരക്ക് കുറഞ്ഞത്. ഇനി വരന്റെ പാര്‍ട്ടി വന്നാലാണ് ഹാൾ നിറയുക. ലളിതയുടെ അടുത്ത ബന്ധുവിന്റെ കല്യാണമായതുകൊണ്ട് അവളുടെ വീട്ടുകാർ ഒരുമാതിരി എല്ലാവരും ഉണ്ട്. അതുകൊണ്ട് ലളിത അവരുടെ ഒപ്പം വിലസുകയായിരിയ്ക്കും. ഞാന്‍ ഒറ്റപ്പെട്ടിരിയ്ക്കയാണ്. സാധാരണ അങ്ങിനെയാണ് പതിവ്. വരന്‍ എത്താൻ ഇനിയും സമയമുണ്ട്. ഞാന്‍ ഓരോരുത്തരെ പഠിച്ചുകൊണ്ട് ഹാളിൽ ഒരരുക്കിലെ കസേലയിൽ ഇരിയ്ക്കുകയാണ്. എന്നിലേയ്ക്കുതന്നെ തിരിയുന്ന സന്ദര്‍ഭം. അപ്പോഴാണ് അവള്‍ അടുത്തുവന്ന് ചോദിച്ചത്. 'ഞാനിവിടെ ഇരുന്നോട്ടെ?'

ഹാളില്‍ നിറയെ ഒഴിഞ്ഞ കസേലകളുള്ള സ്ഥിതിയ്ക്ക് ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. ഞാനവരുടെ മുഖത്തേയ്ക്കു നോക്കി. ആ മുഖം അധികനേരം പഠിയ്‌ക്കേണ്ടി വന്നില്ല. ഞാന്‍ പറഞ്ഞു.

'വിമലയ്ക്ക് എന്റെ അടുത്തിരിയ്ക്കാന്‍ സമ്മതമാവശ്യമില്ല.'

'ഓ.... അപ്പൊ എന്നെ മനസ്സിലായി അല്ലെ?'

അവള്‍ ചിരിച്ചുകൊണ്ട് എന്റെ അടുത്ത കസേലയിലിരുന്നു.

എനിയ്ക്കുതന്നെ വിശ്വസിയ്ക്കാന്‍ പറ്റിയില്ല. ഇങ്ങിനെയൊരു മാറ്റമോ? അവളുടെ മാറ്റം പൂര്‍ണ്ണമായിരുന്നു. ഒരു പുഴുവില്‍നിന്ന് ചിത്രശലഭത്തിലേയ്ക്കുള്ള ദൂരത്തെ അവൾ മറികടന്നിരിയ്ക്കുന്നു. എങ്ങിനെയിതു സംഭവിച്ചു?

'എന്താ ഒറ്റയ്ക്കിരിക്കണത്? ലളിതച്ചേച്ചി എവിടെ?'

'അവള്‌ടെ വീട്ട്കാര്‌ടെ ഒപ്പം കാണും, ഹാളിലെവിടേങ്കിലും.'

'ഓ, ചേച്ചീടെ ബന്ധുക്കാരിയാണല്ലെ വധു? ദിനേശൻ വരനായിട്ട് ബന്ധംണ്ട്. അപ്പൊ മൂപ്പര്‌ടെ ആള്‍ക്കാരെല്ലാം എത്തീട്ട്ണ്ട്. ഇനി ആളെ സദ്യടെ സമയത്ത് നോക്ക്യാ മതി.'

'അപ്പൊ നമ്മള് തുല്യദുഃഖിതരാണല്ലെ?'

അവള്‍ ചിരിച്ചു. അപ്പോഴും ഞാന്‍ ആലോചിയ്ക്കുകയായിരുന്നു. എങ്ങിനെ ഈ മാറ്റം സംഭവിച്ചു?'

ഞങ്ങളവളെ കാണുന്നത് പതിനഞ്ചു കൊല്ലം മുമ്പാണ്. ശല്യക്കാരിയായ ഒരയല്‍ക്കാരിയായിട്ട്. ശല്യമെന്നു പറഞ്ഞാല്‍ കുറച്ചൊരതിശയോക്തിയാവും. ഞങ്ങള്‍ക്കു കാണാൻ താല്പര്യമില്ലാത്ത ഒരു വ്യക്തി, അത്ര മാത്രം. തീരെ പ്രതീക്ഷിയ്ക്കാത്ത അവസരങ്ങളില്‍ അവളുടെ വരവുണ്ടാകുന്നു. ഉമ്മറവാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കിൽ ഞങ്ങളെ അന്വേഷിച്ച് കിടപ്പറവരെ എത്തുന്നു.

''ഓ ചേട്ടന്‍ണ്ടോ? ഞാനറിഞ്ഞില്ല.'' അവള്‍ പറഞ്ഞു. ''ഞാന്‍ വാതില്‍ക്കൽ മുട്ടി. ആരേയും കണ്ടില്ല. അപ്പോ അകത്തു കടന്നതാ.''

നുണയാണ്. രമേശനതറിയാം. അവള്‍ എപ്പോഴും അങ്ങിനെയാണ്. വാതില്‍ തുറന്നു കണ്ടാൽ അകത്തു നുഴഞ്ഞു കയറും. കിടപ്പറവരെ എത്തുകയും ചെയ്യും. ഒരിക്കല്‍ രജനി കുളിച്ചുവന്ന് ബ്രേസിയറിന്റെ ഹുക്ക് ഇട്ടുതരാന്‍ പറഞ്ഞതായിരുന്നു. അയാള്‍ ഒരു കുസൃതി ഒപ്പിച്ചു. ഹുക്കിടന്നതിനു പകരം ബ്രേസിയര്‍ തന്നെ അഴിച്ചുമാറ്റി. എന്നിട്ട്....... അപ്പോഴാണ് വിമലയുടെ വരവ്. അവള്‍ ശബ്ദമുണ്ടാക്കാതെയാണ് വരിക. മുറിയിലെത്തിയാലെ അറിയൂ.

സംഭവം നല്ലവണ്ണം ആസ്വദിച്ചതിനു ശേഷമാണ് അവള്‍ തൊണ്ടയനക്കി ശബ്ദമുണ്ടാക്കിയത്.

ഞാനും അവളുമായുണ്ടായിരുന്ന ബന്ധം വളരെ വിചിത്രമായ രീതിയിലായിരുന്നു. നേരിട്ടു കാണുമ്പോള്‍ മുഖത്തു നോക്കില്ല. രണ്ടു വ്യക്തികള്‍ തമ്മിൽ ഉപയോഗിയ്ക്കാവുന്നതില്‍വച്ച് ഏറ്റവും കുറച്ച് വാക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയം. 'ചേച്ചിയില്ലേ?' കാര്യമായി അതു മാത്രം. ഉണ്ടെന്നു പറഞ്ഞാല്‍ തലയും താഴ്ത്തി അകത്തേയ്ക്കു പോകും. ഇല്ലെന്നു പറഞ്ഞാല്‍ ഒന്നും മിണ്ടാതെ അതേപടി തിരിച്ചു പോകും. പക്ഷെ ഞാന്‍ തോട്ടം ശുശ്രൂഷിക്കാനായി പുറത്തിറങ്ങിയാൽ ശ്രദ്ധിക്കാത്തൊരു നിമിഷത്തില്‍ അവളുടെ മുറിയുടെ ജനൽ ഒരു ചെറിയ പഴുതുമാത്രം ബാക്കി വച്ച് അടയ്ക്കപ്പെടുന്നു. അതിനു പിന്നില്‍ നമ്മെ ശ്രദ്ധിച്ചുകൊണ്ട് ഒരു സ്ത്രീ നില്‍ക്കുന്നുണ്ടെന്നത് നമുക്ക് വിഷമമുണ്ടാക്കുന്നു.

മുപ്പത്തഞ്ച് മുപ്പത്തെട്ട് വയസ്സു പ്രായമായ ആ അവിവാഹിതയിൽ ആകര്‍ഷിക്കപ്പെടാനായി ഒന്നുമുണ്ടായിരുന്നില്ല. ആ ശരീരമോ മുഖമോ ആകര്‍ഷകമാക്കാൻ ഒരു ശ്രമവും അവൾ നടത്തിയിരുന്നതുമില്ല. ഒരു പൗഡര്‍ പോലും ആ മുഖത്ത് പൂശിയതായി കണ്ടിട്ടില്ല.

അവര്‍ ഷാരടിമാരായിരുന്നു. ഒരു വരനെ അന്വേഷിക്കാൻ ലളിതയോടാവശ്യപ്പെടുമ്പോഴും അവള്‍ പറഞ്ഞിരുന്നത് 'നായന്മാരെ ഒക്കെ കല്ല്യാണം കഴിക്കണത് രണ്ടാന്തരായിട്ടാ കണക്കാക്കണത്' എന്നായിരുന്നു. വര്‍ഷങ്ങൾ കൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിയ്‌ക്കെ ക്രമേണ ലളിതയുടെ മുമ്പില്‍ തുറക്കാറുള്ള പൊങ്ങച്ചസ്സഞ്ചിയിലെ കോപ്പുകൾ ഒഴിഞ്ഞുവന്നു. നായന്മാരായാലും കുഴപ്പമില്ല എന്ന നിലയിലെത്തി. പിന്നെ അവിടനിന്ന് 'ഭാര്യ മരിച്ചതോ, ഡൈവേഴ്‌സ് ചെയ്തതോ ആയിട്ട്ള്ള ആരെങ്കിലുണ്ടെങ്കില്‍ പറയണംട്ടോ. എന്നെപ്പോലെ വയസ്സായ ഒരു പെണ്ണിനെ കെട്ടാന്‍ ഇനി വയസ്സായ ആരെങ്കിലുമേ വരു' എന്ന നിലയിലെത്തി. അതിനിടയ്ക്ക് ഒരു കള്ളിച്ചെടിയും, അവളുടെ ഭാവന കാടു കയറിയതായിരിയ്ക്കണം ഒരു ചെറുപ്പക്കാരന്‍ കാമുകനും രംഗത്തെത്തി. 'കള്ളിച്ചെടി' എന്ന എന്റെ കഥ ആ കള്ളിച്ചെടിയെപ്പറ്റിയും, ആ കാമുകനെപ്പറ്റി അവള്‍ ലളിതയോടു പറയാറുള്ള കഥകളെപ്പറ്റിയുമാണ്.

എന്തായാലും പുതിയ അനുരാഗം ഇതെല്ലാം മാറ്റി. ഇപ്പോൾ വിമലയുടെ കഥകൾ കേള്‍ക്കാൻ രസമുണ്ടെന്നാണ് രജനി പറയുന്നത്.

രമേശന്‍ ഓഫീസിൽ പോയാൽ വിമല വന്ന് തലേന്നുണ്ടായ സംഭവങ്ങൾ മുഴുവൻ വിവരിച്ചു കൊടുക്കുന്നു.

പുതിയ അയല്‍ക്കാരൻ നല്ല റൊമാന്റിക് ആണെന്നാണ് വിമല പറയുന്നത്. ദിവസവും രാവിലെ എഴുന്നേറ്റാല്‍ വിമല ജനൽ തുറക്കുന്നതുവരെ കാത്തുനില്‍ക്കുമത്രെ. ഗുഡ്‌മോണിംഗ് പറഞ്ഞിട്ടേ അയാള്‍ പ്രഭാത കൃത്യങ്ങൾ നിര്‍വ്വഹിക്കുകയുള്ളൂ.

മറ്റൊരാളുടെ സ്നേഹബന്ധങ്ങളെപ്പറ്റി കേള്‍ക്കുക രസമാണ്. നമ്മുടെയൊക്കെ ഒരു ദൗര്‍ബ്ബല്യമാണത്. വിമല പെട്ടെന്ന് ആ വീട്ടില്‍ സ്വീകാര്യയായി. ഓരോ ദിവസവും പുതിയ പുതിയ കഥകള്‍ കേള്‍ക്കാനായി രജനി, രമേശിനെ ഓഫീസില്‍ പറഞ്ഞയച്ചശേഷം വിമലയെ കാത്തിരിപ്പായി.

കാമുകന്‍ അവളുടെ ഭാവനാസൃഷ്ടിയാണെന്ന് മനസ്സിലായത് വളരെ പിന്നീടാണ്.

ഒരിയ്ക്കല്‍ മാത്രം അവൾ എന്നോടു ഹൃദയം തുറന്നു സംസാരിച്ചു. അത് ആ കള്ളിച്ചെടി പൂത്തതു കാണാന്‍ അവളുടെ ടെറസ്സിൽ പോയപ്പോഴായിരുന്നു. വളരെ കുറച്ചു വാക്കുകള്‍ മാത്രം.

'ഈ പൂവും എന്നെപ്പോലെയാണ്. വിരിയും. വാസനയില്ലാതെ രണ്ടു ദിവസം നില്‍ക്കും, പിന്നെ കൊഴിഞ്ഞു പോകും. കായയൊന്നുമുണ്ടാവില്ല.'

അത്ര മാത്രം, പക്ഷെ ആ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. പിന്നെ, എന്നോടെന്തിനവള്‍ അതു പറഞ്ഞു?

ഞങ്ങള്‍ ആ വീടു മാറിയ ശേഷം ഒരിയ്ക്കൽ അവരെ കാണാൻ ചെന്നപ്പോൾ വിമലയുണ്ടായിരുന്നില്ല. കുറച്ചൊരു വിഷമം തോന്നി. പിന്നീട് പത്തു കൊല്ലം കഴിഞ്ഞിട്ടൊരു ദിവസമാണ് ഈ കൂടിക്കാഴ്ച. അതുകൊണ്ട് ഈ കൂടിക്കാഴ്ച തികച്ചും അവിശ്വസനീയമായിരുന്നു. ഇപ്പോള്‍ അവളെ കണ്ടാൽ ഒരു മുപ്പതു വയസ്സിനു മീതെ തോന്നുകയില്ല. ഒരു കാലത്ത് തീരെ മയമില്ലാതെയിരുന്ന അവളുടെ ചര്‍മ്മം മിനുസപ്പെട്ടിരുന്നു. കണ്ണുകളില്‍ പ്രകാശം, തുടുത്ത കവിളുകള്‍, ചോര തുടിയ്ക്കുന്ന ചുണ്ടുകള്‍. ഇതില്‍ ഒരു ബ്യൂട്ടീഷന്റെ കൈ എത്രത്തോളമുണ്ടെന്നറിയില്ല. പക്ഷെ ഒരു ബ്യൂട്ടീഷന് ഈ നിലയില്‍ എത്തിയ്ക്കാൻ മാത്രം പറ്റിയ ദേഹമായിരുന്നില്ല ഞങ്ങൾ പത്തു കൊല്ലം മുമ്പ് പിരിഞ്ഞു പോയപ്പോള്‍ അവള്‍ക്കുണ്ടായിരുന്നത്.

'എപ്പഴാണ് വിമലേടെ കല്യാണം കഴിഞ്ഞത്?'
'നാലു കൊല്ലായി.'
'കുട്ടികള്‍?'
'ഒരു മോനുണ്ട്. അവന്‍ അച്ഛന്റെ ഒപ്പാണ്..........'
'ദിനേശന്റെ നാട്?'
'ആലപ്പുഴ. പഴേ ഫാമിലിയാണ്. അച്ഛന്റെ ആകെള്ള മോനാണ്.'
'എന്തു ചെയ്യുണു?'
'മൂപ്പര് കണ്‍സ്ട്രക്ഷൻ ബിസിനസ്സിലാണ്. അച്ഛനും അതന്ന്യാ ബിസിനസ്സ്.
അച്ഛന്റെ ഓഫീസ് ആലപ്പുഴേലാണ്, മോനിവിടെ എറണാകുളത്തും.

അവള്‍ സംസാരിയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെപ്പറ്റി, മൂന്നു വയസ്സായ മകനെപ്പറ്റി. ഭര്‍ത്താവിന്റെ വീട്ടുകാരെപ്പറ്റിയെല്ലാം. ഞാന്‍ അതെല്ലാം കേട്ടുകൊണ്ടിരിയ്‌ക്കെത്തന്നെ പഴയ കാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നു. ഇടയ്‌ക്കൊരിയ്ക്കൽ ഞാൻ ചോദിച്ചു.

'ആ പഴയ കള്ളിച്ചെടി...... അതിപ്പോഴുംണ്ടോ?'

അവള്‍ ചിരിച്ചു. അവളും ആ കാര്യങ്ങള്‍ ഓര്‍ക്കുകയായിരിക്കണം. ആ പഴയ കള്ളിയുടെ മുഖം തിരിച്ചുവന്നു. അവളെന്റെ കൈ പിടിച്ച് പതുക്കെ അമര്‍ത്തി.

'ഉം, അത് എന്റെ അത്ര ഉയരം വെച്ചിരിയ്ക്കുണു. ഇപ്പഴും പൂവിട്ണ്ണ്ട്.'

ഒരിയ്ക്കല്‍ക്കൂടി എന്റെ കൈ പിടിച്ചമര്‍ത്തിക്കൊണ്ട് അവൾ പറഞ്ഞു.

'ഞാന്‍ പോട്ടെ, വരന്‍ എത്തീന്ന് തോന്നുണു. പോണേന്റെ മുമ്പെ ഞാന്‍ ദിനേശനെ പരിചയപ്പെടുത്താം.'

പരിചയപ്പെടുത്തലുണ്ടായില്ല. കരുതിക്കൂട്ടിയായിരിയ്ക്കില്ല. അവസരം കിട്ടിയിട്ടുണ്ടാവില്ല, ഞാന്‍ ലളിതയെ അവള്‍ക്കും ദിനേശന്നും കാണിച്ചു കൊടുക്കാതിരുന്നതുപോലെ.

വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍ ഞാൻ ആലോചിച്ചിരുന്നത് കൊല്ലത്തിലൊരിയ്ക്കൽ പൂവിട്ടിരുന്ന ഒരു കള്ളിച്ചെടിയെപ്പറ്റിയായിരുന്നു. അതിന്റെ ഉടമയായിരുന്ന കള്ളിയെപ്പറ്റിയും.

ആ കള്ളിച്ചെടി എന്നോട് കൊണ്ടുപോകാന്‍ പറഞ്ഞിരുന്നതായിരുന്നു. അതെടുക്കാന്‍ പോയ ദിവസം ഞാന്‍ ഓര്‍ത്തു. ഞാന്‍ കഥയിൽ നിന്ന് ഉദ്ധരിയ്ക്കാം.

അയാള്‍ വിമലയെ അടുത്തു വിളിച്ച് ആ കള്ളിച്ചെടി കാണിച്ചുകൊടുത്തു. അതിന്റെ ഏണുകളില്‍ നേരിയ ചുവപ്പുള്ള മൊട്ടുകൾ മുളയ്ക്കുന്നു.

'ഞാന്‍ അതു കണ്ടിട്ടുണ്ട്.' വിമല പറഞ്ഞു. അവള്‍ കുമ്പിട്ടു നില്‍ക്കുകയായിരുന്നു. അയാളുടെ അടുത്ത്, വളരെ അടുത്ത്. ബ്ലൗസിന്റെ മുകള്‍ ഭാഗത്തുകൂടെ അവളുടെ മാറിടം കാണാം. കാറ്റില്‍ കാച്ചിയ വെളിച്ചെണ്ണയുടെ ഗന്ധം. അയാള്‍ അസ്വസ്ഥനായി പിന്‍മാറി.

'ഇതില്‍ നിറയെ മൊട്ടുകളാണ്.' അയാള്‍ പറഞ്ഞു. 'അതെല്ലാം വിരിയട്ടെ. എന്താണിത്ര ധൃതി. ഞാന്‍ പിന്നീട് കൊണ്ടു പൊയ്‌ക്കൊള്ളാം.'

അയാള്‍ തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു.

'പിന്നെ, എനിയ്ക്ക് കള്ളിച്ചെടികള്‍ അത്രയധികം ഇഷ്ടൊന്നുംല്ല്യ.'

ഇപ്പോള്‍ ഞാൻ അത്ഭുതപ്പെടുകയാണ്, ഞാനെന്തിനതു പറഞ്ഞു. എനിയ്ക്ക് കള്ളിച്ചെടികള്‍ വളരെ ഇഷ്ടം തന്നെയാണ്. (അതോ കള്ളികളേയോ?)

('കള്ളിച്ചെടി' എന്ന കഥ 'സൂക്ഷിച്ചുവച്ച മയില്‍പ്പീലി' എന്ന കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. വിമല എന്ന പേര് ശരിയ്ക്കുള്ളതല്ല.)

എന്റെ സ്ത്രീകള്‍ എന്ന സമാഹാരത്തിലെ ലേഖനം

ഇ ഹരികുമാര്‍

E Harikumar