ഇടശ്ശേരി, ഞങ്ങളുടെ അച്ഛൻ-2

ഇടശ്ശേരിയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ഇടനാഴിയിലെ മങ്ങിയ വെളിച്ചത്തിൽ വച്ചിരുന്ന അലമാറിയിൽവച്ചായിരുന്നു. എനിക്ക് ആറോ ഏഴോ വയസ്സു പ്രായമുണ്ടാവും. ഉച്ചഭക്ഷണം കഴിഞ്ഞാൽ പറമ്പിൽ ഓടിക്കളിക്കാൻ വേനൽച്ചൂട് സമ്മതിക്കാത്ത ദിവസങ്ങളിൽ ഞാൻ അലമാറി തുറന്ന് അതിലെ പുസ്തകങ്ങൾ പരതാറുണ്ട്. മരംകൊണ്ടുള്ള ആ അലമാറിയുടെ പുസ്തകഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ മണിക്കൂറുകളോളം വിരസത മറന്ന് പുസ്തകങ്ങളുടെ അദ്ഭുതലോകത്തിൽ ലയിച്ച് ഇരിക്കാറുണ്ട്. ഒപ്പം സതീശേട്ടനുമുണ്ടാവും. ഓരോ പുസ്തകവും ഓരോ ലോകമാണ്. പുറം ചട്ടയിലെ ചിത്രം തൊട്ട് അവസാനപേജുവരെ, പിന്നെ പുറം ചട്ടയിൽ കൊടുത്തിട്ടുള്ള വിവരണങ്ങൾ വരെ മറിച്ചുനോക്കും. നോക്കുംതോറും ആ പുസ്തകങ്ങൾ രചിച്ചവരോടുള്ള ആദരവുകൊണ്ട് മനസ്സു നിറയും. അന്ന് എന്റെ വായന തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പിന്നീടെപ്പോഴൊ സതീശേട്ടനാണ് എന്നെ വായനയിലേയ്ക്ക് കൊണ്ടുവന്നത്.

അങ്ങിനെ പരതുന്നതിനിടയിലാണ് ഞങ്ങൾ 'അളകാവലി' കാണുന്നത്. മുകളിലെ തട്ടിൽ പിന്നിലായി ഒളിപ്പിച്ചു വച്ച മട്ടിൽ രണ്ടട്ടിയായി പുതിയ പുസ്തകങ്ങൾ. 'അളകാവലി'യുടെ കോപ്പികൾ. രണ്ടു നിറത്തിലുള്ള പുറം ചട്ടയാണുണ്ടായിരുന്നത്. ഇളം നീലയും ഇളം ചുവപ്പും. മുകളിൽ അളകാവലി എന്നെഴുതിയിട്ടുണ്ട്. നടുവിലായി ഒരു പുവിന്റെ ചിത്രം വളരെ ചെറുതായി കൊടുത്തിരിക്കുന്നു. ഏറ്റവും താഴെ ഇടശ്ശേരി എന്ന പേര്. അന്നുമുതൽ ഇടശ്ശേരി എന്ന പേര് എനിക്ക് ആദരസൂചകമായി. ഞങ്ങൾ ഓരോ കോപ്പി ഉടനെ എടുക്കുകയും സ്വന്തമാക്കുകയും ചെയ്തു. അന്ന് സതീശേട്ടൻ പേരും പഠിക്കുന്ന ക്ലാസ്സും സ്‌കൂളും ആദ്യത്തെ പേജിൽ എഴുതി സ്വന്തമാക്കിയ പുസ്തകം ഇപ്പോൾ എന്റെ കയ്യിലുണ്ട്. സാഹിത്യകാരന്മാർ ആദരിക്കപ്പെടേണ്ടവരാണെന്ന വിശ്വാസം വന്നത് അച്ഛനെയും അച്ഛന്റെ സ്‌നേഹിതന്മാരായ എഴുത്തുകാരെയും കണ്ടപ്പോഴാണ്. വളരെ സംശുദ്ധമായ ജീവിതം നയിക്കുന്നവരായിരുന്നു അവരെല്ലാം. വി.ടി.ഭട്ടതിരിപ്പാട്, പി.സി.മ്മാമ (ഉറൂബ്), അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ, എം. ഗോവിന്ദൻ, എൻ. ദാമോദരൻ, തുടങ്ങിയ എഴുത്തുകാരെല്ലാവരും മാതൃകാജീവിതമാണ് നയിച്ചിരുന്നത്. അങ്ങിനെയല്ലാത്തവരുമുണ്ടായിരുന്നു. പക്ഷേ അവരുടെ ജീവിതത്തിന്റെ ചീത്ത വശം ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കിൽ അതു മനസ്സിലാവാൻ മാത്രം ഞങ്ങൾ വളർന്നിരുന്നുമില്ല. 'അളകാവലി'യുടെ ഇത്രയധികം കോപ്പികൾ അലമാറിയിലിരിക്കുന്നത് ഒരിക്കൽ ചൂണ്ടിക്കാട്ടിയപ്പോൾ അച്ഛൻ നിശ്ശബ്ദനായി. എന്തോ വേദനിപ്പിക്കുന്ന ഒരോർമ്മ അദ്ദേഹത്തെ അലട്ടിയപോലെ തോന്നി. അതെന്താണെന്ന് വളരെ പിന്നീടാണ് മനസ്സിലായത്. തിക്തമായൊരനുഭവത്തിന്റെ ഓർമ്മയായിരുന്നു അത്. അച്ഛന്റെ ആദ്യസമാഹാരമാണ് അളകാവലി. വളരെയധികം മോഹിച്ച്, സ്‌നേഹിതന്മാരുടെ പ്രോത്സാഹനത്തോടെയാണ് ആ പുസ്തകം മാതൃഭൂമിയിൽ അച്ചടിക്കാൻ കൊടുത്തത്. അച്ഛന്റെ ഭാഷയിൽത്തന്നെ പറയട്ടെ.

.......അതേവരെ എഴുതിയിരുന്ന ഖണ്ഡകവിതകളിൽനിന്ന് തെരഞ്ഞെടുത്ത കുറെ കൃതികൾ 'അളകാവലി' എന്ന പേരിൽ പുസ്തകമാക്കി. അതേവരെയും പിന്നീടു മുഖ്യമായും എന്റെ കവിതകൾ പ്രസിദ്ധപ്പെടുത്തിയിരുന്ന മാതൃഭൂമിയാണ് അച്ചടി നിർവ്വഹിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേർക്കുന്ന കവിതകൾക്ക് ചുരുങ്ങിയ തോതിലെങ്കിലും പ്രതിഫലം തരാൻ തുടങ്ങിയിരുന്നു. അങ്ങനെ ഈട്ടംകൂടിയിരുന്ന കാശും അന്നന്നു ഹരജികൾ എഴുതിക്കൊടുത്തു കിട്ടിയ കാശുംകൊണ്ട് അച്ചടി കൂലി തീരാതെ വളരെക്കാലം ആ പുസ്തകങ്ങൾ പ്രസ്സിലെ ഗർഭഗൃഹത്തിൽ കിടന്നു. മാനേജർ ശ്രീ കൃഷ്ണൻ നായർ സദയം വിട്ടുതന്ന 25 കോപ്പികൾ കേരളത്തിലെ പ്രമുഖ കവികൾക്കും എന്റെ ചില സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു ഞാൻ കവിപ്രതിഷ്ഠ നേടി, ഭാവിഭാഗ്യങ്ങളെ സ്വപ്നം കാണാനുള്ള അർഹത സമ്പാദിച്ചു. എന്റെ ഒരു മിത്രം, ശ്രീ. ഇ. പി. സുമിത്രൻ (മാസ്റ്റർ) ഇതിലിടയ്ക്ക് മാനേജരെ സമീപിച്ച് 100 കോപ്പിയെങ്കിലും വിട്ടുതരാനപേക്ഷിച്ചു. അതു വിറ്റ് അച്ചടിക്കൂലി തീർത്ത് ബാക്കി പുസ്തകങ്ങൾ കൈക്കലാക്കാമെന്നായിരുന്നു പ്ലാൻ. സത്യത്തിന്നു നേരുനീക്കം വരുത്താത്ത മാനേജർ സാനുഭാവം അന്വേഷിച്ചു.

'മാസ്റ്റരുടെ കൈയിൽ എത്ര സംഖ്യയുണ്ട്?'

'തല്ക്കാലം ഒമ്പതുറുപ്പിക'

'എന്നാൽ അതടച്ചു തല്ക്കാലം 12 പുസ്തകം വാങ്ങിക്കോളൂ. അതു വിറ്റ വില 9 ക. വീണ്ടും അടച്ചാൽ 12 പുസ്തകം കൂടി എടുക്കാം. അങ്ങനെ ക്രമേണ എല്ലാ പുസ്തങ്ങളും വിട്ടെടുക്കാമല്ലോ.'

മാസ്റ്റർ ആ സൗമനസ്യവും 12 പുസ്തകങ്ങളും വാങ്ങിപ്പോന്നു. പിന്നീടൊ രിക്കൽ ശ്രീ. എസ്.കെ. പൊറ്റക്കാട്ട് ഈ വിവരമറിഞ്ഞു പ്രസ്സിൽ പോയി എന്റെ കടം വീട്ടിയപ്പോഴേക്ക് ഏറെക്കാലം കഴിഞ്ഞിരുന്നുവെങ്കിലും മാനേജർ പലിശ വസൂലാക്കിയില്ല!....

അതായിരുന്നു 'അളകാവലി'യുടെ വ്യസനകരമായ കഥ. തൊള്ളായിരത്തിനാല്പ്പതിൽ മുപ്പത്തിമൂന്നാം വയസ്സിൽ

'മർത്ത്യൻ സുന്ദരനാണ് കാരണമുയിർ-
കൊള്ളും വികാരങ്ങൾതൻ
നൃത്യത്തിന്നുമുതിർക്കുവാൻ സ്വയമണി-
ഞ്ഞിട്ടോരരങ്ങാണവൻ'

എന്നെഴുതാൻമാത്രം വളർന്ന കവി, ആ കവിത 'സൗന്ദര്യാരാധന' ഉൾക്കൊള്ളുന്ന തന്റെ ആദ്യത്തെ പുസ്തകം അച്ചടിക്കാനും വിൽക്കാനും നടത്തിയ ശ്രമങ്ങളും അദ്ധ്വാനവും ഒരുപക്ഷേ ആരും അറിഞ്ഞിട്ടുണ്ടാവില്ല. അനുഭവിച്ച പീഡനങ്ങളുടെ കഥകളൊന്നും അദ്ദേഹം മക്കളോട് പറഞ്ഞിട്ടില്ല. അവയെപ്പറ്റി കുറെയൊക്കെ അറിയുമായിരുന്ന അമ്മയും ഒന്നും പറയുകയുണ്ടായില്ല. അതിന്റെ ശേഷപത്രമായിരുന്നു അലമാറിയിൽ കണ്ട കോപ്പികൾ. വളരെ പ്രതികൂലമായ സാഹചര്യങ്ങളും നർമ്മത്തോടെ നേരിടാനുള്ള അച്ഛന്റെ കഴിവിന്റെ ഒരുദാഹരണമാണ് ഇത്.

അളകാവലിയുടെ കണ്ടുപിടുത്തത്തിനു ശേഷം എന്റെ ജീവിതവീക്ഷണം പാടെ മാറിയിരുന്നു. ഇടശ്ശേരി എന്നത് ആദരവർഹിക്കുന്ന ഒരു പേരാണെന്നും അതിനു കളങ്കം വരുത്തുന്ന ഒരു കാര്യവും ചെയ്യരുതെന്നും എന്റെ മനസ്സിൽ ഉറച്ചത് അതിനുശേഷമാണ്. ആ പവിത്രമായ ഓർമ്മ അധാർമ്മികമായ ഒന്നും ചെയ്യാതിരിക്കാൻ ഇന്നും എന്നെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. എന്തു കാര്യം ചെയ്യുമ്പോഴും ഞാൻ ആദ്യം ഓർക്കുന്നത് അച്ഛനെയാണ്. നല്ല കാര്യം ചെയ്താലും ചീത്ത പേർ കിട്ടുമെന്ന് ഇന്ന് എനിക്കനുഭവമാണ്. ആത്മാർത്ഥതയില്ലാത്ത ചിലർ തല്ക്കാല ലാഭം കൊയ്യാനോ എന്നോടുള്ള ദേഷ്യം തീർക്കാനോ ഒന്നുമല്ലെങ്കിൽ പത്രങ്ങളിൽക്കൂടി അല്പം പേരെടുക്കാനോ വേണ്ടി എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, വേദനയുണ്ടെങ്കിലും ഞാൻ സമാധാനിക്കുന്നത് 'അയാൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവു' മെന്നോർത്താണ്. എന്റെ പല കഥാപാത്രങ്ങളും ആവർത്തിച്ചു പറയുന്ന ഒരു വാചകമാണ്. 'അയാൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവു'മെന്നത്. ഈ മനോഭാവം എനിക്കു കിട്ടിയത് അച്ഛനിൽനിന്നാണ്. നമ്മെ ഒരു കാരണവുമില്ലാതെ കുത്തി വേദനിപ്പിക്കുന്നവരെപ്പോലും സഹാനുഭൂതിയോടെ കാണുക.

അച്ഛന്റെ സുഹൃത്തുക്കളായ ധാരാളം സാഹിത്യകാരന്മാർ വീട്ടിൽ വന്നിരുന്നെങ്കിലും ഞങ്ങൾക്ക് ഓർമ്മവച്ച കാലം തൊട്ട് ആദ്യമുണ്ടായിരുന്ന സാഹിത്യസമാജങ്ങൾ നടന്നിരുന്നില്ല. കുട്ടികൃഷ്ണമാരാരും മറ്റും പുത്തില്ലത്ത് സ്ഥിരം വന്നിരുന്ന ഒരു കാലത്തെപ്പറ്റി ഞങ്ങൾക്ക് കേട്ടറിവേയുള്ളൂ. പല സാഹിത്യകാരന്മാരെയും ഞാൻ കണ്ടിട്ടുള്ളത് അച്ഛന്റെ അതിഥികളായിട്ടാണ്. വി.ടി.ഭട്ടതിരിപ്പാടിന്റെ കുലുങ്ങിച്ചിരി ഇന്നും എന്റെ ഓർമ്മയിലുണ്ട്. അവർ സംസാരിക്കുമ്പോൾ ഞങ്ങൾ ദൂരെ മാറിനിന്നു നോക്കും. രാത്രിഭക്ഷണം കഴിഞ്ഞാലും അവരുടെ സംസാരം തുടരും. പിറ്റേന്നു രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഉമ്മറത്ത് ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികളും തീപ്പെട്ടിക്കോലുകളും വെറ്റിലഞെട്ടിയും അവരുടെ രാത്രി സമ്മേളനത്തിന്റെ ഭീകരത വെളിപ്പെടുത്തും. ചിലപ്പോൾ രാത്രി പോകാൻ പറ്റാതിരുന്നവർ ഉമ്മറത്തിട്ടിരുന്ന നീണ്ട മേശമേലോ ബെഞ്ചിലോ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടാവും.

അച്ഛൻ നാട്ടുകാരുമായി പങ്കുവെക്കേണ്ട ഒരു പൊതുസ്വത്താണെന്ന് വളരെ ചെറുപ്പത്തിലേ മക്കൾക്ക് മനസ്സിലായിരുന്നു എന്ന് എന്റെ അനുജൻ മാധവൻ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. കാര്യം ശരിയായിരുന്നു. അതു മനസ്സിലാക്കിയപ്പോഴായിരിക്കണം ഞാൻ സാഹിത്യരചന തുടങ്ങിയത്. അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരുപാധിയായി, ഒരു കലയായി ഞാനതിനെ വളർത്തിയെടുത്തു. കഥയെഴുതി അച്ഛനെ കാണിക്കുക, അച്ഛന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അതു തിരുത്തുകയോ മാറ്റി എഴുതുകയോ ചെയ്തു വീണ്ടും വായിച്ചുകേൾപ്പിക്കുക. ഇങ്ങിനെ അച്ഛനുമായി ഇടപഴകാൻ മറ്റു മക്കൾക്ക് ലഭിക്കുന്നതിനേക്കാൾ അവസരം ലഭിക്കുക. എന്റെ ഉദ്ദേശ്യം മറ്റുള്ളവർ മണത്തറിഞ്ഞെന്നു തോന്നുന്നു. അവർ എന്റെ സാഹിത്യരചന ഒരു ദേശീയദുരന്തമായി പ്രഖ്യാപിച്ചു, അതിൽ പങ്കാളികളായി. അങ്ങിനെ അച്ഛനിൽനിന്ന് എനിക്കുമാത്രം കിട്ടുമായിരുന്ന സൗഭാഗ്യം എന്റെ സഹോദരങ്ങളുമായി പങ്കിടേണ്ടിവന്നു. അതുകൊണ്ടുകൂടിയായിരിക്കണം അച്ഛന്റെ മക്കളിൽ ഒരാൾമാത്രം എഴുത്തുകാരനായത്. ഞാൻ എഴുതിത്തുടങ്ങിയ കാലത്ത് രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഏറ്റവും താഴെയുള്ള അനുജത്തി ഉഷ മാത്രം ഇപ്പോൾ കഥയെഴുതാൻ ധൈര്യം കാണിക്കുന്നുണ്ട്. സാഹിത്യരചനമാത്രമല്ല അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞാ ൻ ഉപയോഗിച്ചത്. നാടകാഭിനയവും. അതെന്റെ രണ്ടാമത്തെ തുരുപ്പുചീട്ടായിരുന്നു. 'കൂട്ടുകൃഷി'യിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല. പക്ഷെ മറ്റു പല നാടകങ്ങളിലും എനിക്ക് സ്ത്രീകഥാപാത്രങ്ങളുടെ ഭാഗം അഭിനയിക്കാൻ കിട്ടിയിട്ടുണ്ട്. നാടകാഭിനയത്തേക്കാൾ എനിക്കിഷ്ടമായത് റിഹേഴ്‌സൽ സമയമാണ്. അച്ഛനും കുറുപ്പേട്ടനെന്നു ഞങ്ങൾ വിളിക്കുന്ന ടി. ഗോപാലക്കുറുപ്പുമാണ് ഡയറക്ടർമാർ. തൃപ്തിപ്പെടുത്താൻ വളരെ വിഷമമായ കണിശക്കാർ. ഓരോ നടനും എങ്ങിനെയാണ് സ്റ്റേജിൽ നിൽക്കേണ്ടത്, ഇരിക്കേണ്ടത്, പെരുമാറേണ്ടത്, സംസാരിക്കേണ്ടത് എന്നെല്ലാം അവർ കാണിച്ചുതരും. കുറുപ്പേട്ടൻ നല്ലൊരു നടനുമായിരുന്നു. അച്ഛന്റെ പല നാടകങ്ങളും അദ്ദേഹത്തിന്റെ അഭിനയചാതുരി കൊണ്ട് പ്രശംസിപ്പിക്കപ്പെട്ടിരുന്നു.

സ്‌കൂൾ വിട്ടാൽ വീട്ടിലെത്തി കുളിച്ച് ചായ കുടിച്ച് ഞാനും സതീശേട്ടനും കൃഷ്ണപ്പണിക്കർ വായനശാലയിലേയ്‌ക്കോടും. അവിടെ ഞങ്ങളെപ്പോലെ താല്പര്യമുള്ള ചെറുപ്പക്കാർ അച്ഛനേയും കുറുപ്പേട്ടനെയും കാത്തുനിൽക്കുന്നുണ്ടാവും. ഇ. രാമൻ മാസ്റ്റർ, പി. കൃഷ്ണവാരിയർ മാസ്റ്റർ, മാധവൻ മാസ്റ്റർ, ദേവസ്സി മാസ്റ്റർ, എൻ. പി. കുമാരൻ, പി.കെ. ഗോപാലമേനോൻ, വടക്കത്ത് ഭാസ്‌കരൻ, മിഷ്യൻ സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന വർഗ്ഗീസ് മാസ്റ്ററുടെ മക്കൾ. ചിലപ്പോൾ അച്ഛന്റെ സഹചാരിയായിരുന്ന നാരായണൻ വൈദ്യരും വരും. എത്തിയ ഉടനെ അച്ഛൻ പറയും. 'രാമ്മാഷെ ഒരു ചായ വേണം.' രാമൻ മാസ്റ്റർ അച്ഛന് മകനെപ്പോലെയാണ്. അച്ഛന്റെ ഏറ്റവും ഉറ്റ സുഹൃത്തും അച്ഛനെ അസൂയപ്പെടുത്തുമാറ് നല്ല കവിതകളെഴുതുകയും വളരെ ചെറുപ്പത്തിൽ അന്തരിക്കുകയും ചെയ്ത ഇ. നാരായണന്റെ അനുജനാണ് രാമൻ മാസ്റ്റർ. (ഇ. നാരായണന്റെ 'ഇടയന്റെ നിക്ഷേപം' എന്ന കവിതാസമാഹാരം മാത്രമെ അദ്ദേഹം ഓർമ്മയ്ക്കായി ബാക്കിവെച്ചിട്ടുള്ളൂ.) നിമിഷങ്ങൾക്കുള്ളിൽ എതിർവശത്തുള്ള ചായക്കടയിൽനിന്ന് എല്ലാവർക്കും ചായയെത്തും. കുറുപ്പേട്ടനുമെത്തിയാൽ അന്നന്നത്തെ മൂഡനുസരിച്ച് ഒന്നുകിൽ എ.വി.ഹൈസ്‌കൂളിലോ, മിഷ്യൻ സ്‌കൂളിലോ റിഹേഴ്‌സലിനായി പോകുന്നു. സംവിധായകരായ അച്ഛന്റെയും കുറുപ്പേട്ടന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ഉയരാൻ അഭിനേതാക്കളായ ഞങ്ങൾ പാടുപെട്ട് റിഹേഴ്‌സൽ നടന്നുകൊണ്ടിരിക്കെ വീണ്ടും ചായ വരുന്നു. ഒറ്റയ്ക്കല്ല, ഒന്നുകിൽ പപ്പടവട, അല്ലെങ്കിൽ പരിപ്പുവടയുടെ അകമ്പടിയോടെ. സത്യം പറയട്ടെ, ഈ ചായയും ഒപ്പംവരുന്ന 'കടി'യുമായിരുന്നു റിഹേഴ്‌സലുകളുടെ കാതലായ ചൈതന്യം.

ഈ തിരക്കിനിടയിലും മക്കളോടൊത്ത് കുറച്ചു സമയമെങ്കിലും ചെലവാക്കാൻ അച്ഛൻ ശ്രദ്ധിക്കാറുണ്ട്. അവധിദിനങ്ങളിലോ, അതിരാവിലെ മറ്റു പ്രാരാബ്ധങ്ങൾ അലട്ടാത്ത ദിവസങ്ങളിലോ അച്ഛൻ ഞങ്ങളോടൊപ്പം തോട്ടപ്പണിയ്ക്കു ചേരാറുണ്ട്. പറമ്പിന്റെ ഏതോ കാണാമൂലയിൽനിന്ന് ഞാൻ പറിച്ചെടുത്ത പാഴ്‌ചെടികൾ തോട്ടത്തിൽ നട്ടത് സാനുഭാവം വീക്ഷിച്ച്, ആരോഗ്യമുണ്ട് എന്ന ഒരേയോരു കാരണത്താൽ അതിൽനിന്ന് പൂവോ കായോ പ്രതീക്ഷിക്കുന്ന എന്നെ 'ഓ വങ്കാ!' എന്ന ഭാവത്തിൽ അച്ഛൻ നോക്കും. അന്നു ഞാൻ 'മുള്ളൻചീര' എന്ന കവിത വായിച്ചിട്ടില്ല. വായിച്ചിട്ടുണ്ടെങ്കിൽത്തന്നെ, 'വിജയിക്ക മേല്ക്കുമേൽ ക്രൗര്യമേ, സംസ്‌കാര വിഭവത്തിലെന്നുടെ പൈതൃകം നീ' എന്ന് പാടാനുള്ള അവസരം അച്ഛൻ തന്നില്ല. അദ്ദേഹം ആ ചെടികൾ പറിച്ചുകളയാറില്ല.

എതിർദിശയിൽ വ്യാപരിച്ചിരുന്ന രണ്ട് വ്യക്തികൾ അച്ഛന്റെ സ്‌നേഹിതന്മാരായി ഉണ്ടായിരുന്നു. ഒന്ന് യുക്തിവാദിയായ എം.സി. ജോസഫ്. മറ്റേത് പ്രഗത്ഭനായ ജ്യോതിഷി ശ്രീ ടി.വി. ശൂലപാണിവാരിയർ. എം.സി. ജോസഫ് ഒന്നിലധികം തവണ വീട്ടിൽ വന്ന് താമസിച്ചത് എനിക്കോർമ്മയുണ്ട്. ഒരിക്കൽ അദ്ദേഹം വെളിച്ചപ്പാടിന് എങ്ങിനെ കലി വരുന്നു എന്ന് അഭിനയിച്ചു കാണിച്ചത് ഞാനോർക്കുന്നു. എല്ലാം ശരിതന്നെ, പക്ഷെ അച്ഛന് യുക്തിവാദികളോട് അധികം യോജിക്കാൻ കഴിഞ്ഞിരുന്നില്ല. നമുക്കു ചുറ്റും കാണുന്ന പ്രതിഭാസങ്ങളെ നമുക്കു മനസ്സിലാവുന്നില്ല എന്നതുകൊണ്ട് മാത്രം അന്ധവിശ്വാസമായി തള്ളുന്നതിനോട് അച്ഛന് യോജിപ്പുണ്ടായിരുന്നില്ല. അതിന്റെ ഹേതു കണ്ടുപിടിക്കുകയാണ് വേണ്ടത്. 'എനിക്ക് യുക്തി മനസ്സിലാവും, പക്ഷേ യുക്തിവാദം മനസ്സിലാവില്ല' എന്ന് അച്ഛൻ പറയാറുണ്ട്. യുക്തിവാദം ഒരുതരം അന്ധവിശ്വാസമാണെന്നദ്ദേഹം പറയും. മറിച്ചാണ് ശ്രീ. ശൂലപാണിവാരിയർ. അദ്ദേഹത്തോട് സംസാരിക്കുക ഒരനുഭവമാണ്. ഞങ്ങളുടെ വാദങ്ങളെ അദ്ദേഹം ശ്രദ്ധയോടെ കേൾക്കും, പിന്നീട് സ്വന്തം മക്കളോടെന്നപോലെ വാത്സല്യത്തോടെ കാര്യകാരണങ്ങൾ പറഞ്ഞു തന്ന് ഞങ്ങളെ ബോധ്യപ്പെടുത്തും. ഒരുതരം അന്ധവിശ്വാസവുമില്ലാത്ത മനുഷ്യനാണ് ശ്രീ ശൂലപാണിവാരിയർ. ജ്യോതിഷം ഒരു ശാസ്ത്രമാണെന്നും അതിനെ ശരിക്കുള്ള വീക്ഷണത്തിൽ അപഗ്രഥിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശ്വസിച്ചു. ഒട്ടുമുക്കാലും കടന്നുകഴിഞ്ഞ എന്റെ ജീവിതത്തിലേയ്ക്ക് ഞാൻ നോക്കുന്നു. ശ്രീ ശൂലപാണിവാരിയർ എഴുതിയ ജാതകം അമ്മയുടെ കയ്യിലിരിക്കെ ഞാൻ അതു കാണാതെതന്നെ, അറിയാതെ അതൊരു തിരക്കഥയായി എടുത്ത് എന്റെ ജീവിതം നയിക്കുകയാണ് ചെയ്തത്. മറിച്ചു പറയുകയാണെങ്കിൽ എന്റെ ജീവിതം ഉണ്ടായിട്ടുള്ളത് വാരരമ്മാവൻ പണ്ട് എഴുതിവച്ച ജാതകത്തിന്റെ അടിസ്ഥാനത്തിലാണെന്ന്. മുപ്പത്തിനാലാം വയസ്സിൽ എന്റെ ജിവിതത്തിൽ ഒരു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ആ സമയത്ത് എന്നെ താങ്ങേണ്ടിവരുമെന്നും അച്ഛൻ എന്റെ ഏറ്റവും താഴെയുള്ള അനുജൻ അശോകനോട് പറഞ്ഞിരുന്നത്രെ. എല്ലാം സംഭവിച്ചുകഴിഞ്ഞ ശേഷമാണ് അശോകൻ എന്നോടതു പറയുന്നത്. അങ്ങിനെ ഒരു പ്രതിസന്ധി ശരിക്കുമുണ്ടായി. അതിനെപ്പറ്റി ഞാൻ മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്. 'ദിനോസറിന്റെ കുട്ടി', 'ഒരു വിശ്വാസി' എന്നീ കഥകൾ ഈ അനുഭവങ്ങളെ ആസ്പദമാക്കിയാണ് എഴുതിയിട്ടുള്ളത്. ഈ രണ്ടു കഥകളും പ്രസിദ്ധീകരിച്ചത് കലാകൗമുദി വാരികയിലാണ്.

തിരക്കിനിടയിലും മക്കളിൽ ഓരോരുത്തരുടെയും കാര്യങ്ങൾ അന്വേഷിക്കാൻ അച്ഛൻ സമയം കണ്ടെത്തിയിരുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ ഞങ്ങളുടെ കാര്യമൊന്നും ശ്രദ്ധിക്കാറില്ല എന്ന ധാരണയുണ്ടായിരുന്നു എനിക്ക്. പക്ഷേ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നു മാത്രമല്ല അവരുടെ കാര്യത്തിൽ വളരെയധികം മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും ഞങ്ങൾക്കു പിന്നീട് മനസ്സിലായി. ഒരിക്കൽ തിരുനാവാ സർവ്വോദയമേളയ്ക്കു പോയതായിരുന്നു ഞാനും സതീശേട്ടനും. മേളയിൽ അച്ഛനുമുണ്ടായിരുന്നു. എന്തുകൊണ്ടോ പ്രസംഗം കഴിഞ്ഞപ്പോൾ അച്ഛൻ തിരിച്ചുപോയി. ഞങ്ങൾ രാമൻമാസ്റ്ററുടെയും മറ്റും ഒപ്പം എത്തിച്ചേരാമെന്ന് പറഞ്ഞു. രാമൻമാസ്റ്ററും വർഗ്ഗീസ് മാസ്റ്ററുടെ മക്കളായ ജോണും പോളും ഞങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുകയും ചെയ്തു. രാത്രി മുഴുവൻ പരിപാടിയുണ്ടായിരുന്നു. രാത്രി ഒമ്പതു മണിയായപ്പോൾ ഞങ്ങൾ പോകുന്ന കാര്യം സൂചിപ്പിച്ചു. അപ്പോഴേയ്ക്ക് അവസാനത്തെ ബസ്സും പോയിരുന്നു. ഇനി കലാപരിപാടികൾ മുഴുവൻ കണ്ട് പോകാമെന്ന് അവർ സമാധാനിപ്പിച്ചു.

രാവിലെ ആദ്യത്തെ ബസ്സ് പിടിച്ച് വീട്ടിലെത്തിയപ്പോൾ അമ്മ പരിഭ്രമിച്ചുകൊണ്ട് ചോദിച്ചു. 'എന്തേ ഇന്നലെത്തന്നെ വരാതിരുന്നത്?' ഞങ്ങൾ കാര്യം പറഞ്ഞു. അമ്മ തുടർന്നു. 'അച്ഛൻ ദേഷ്യം പിടിച്ച് ഇരിക്ക്യാണ്. രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്ക്യായിരുന്നു. വേഗം പോയി നിങ്ങള് വന്നൂന്ന് പറയൂ.'

അച്ഛൻ മുകളിൽ കസേലയിലിരിക്കുകയായിരുന്നു. രാമൻ മാസ്റ്ററും മറ്റും നിർബ്ബന്ധിച്ചതുകൊണ്ടാണ് ഞങ്ങൾ വരാതിരുന്നത് എന്ന ന്യായമൊന്നും വിലപ്പോയില്ല. ചെകിടത്ത് രണ്ടടി കിട്ടിയപ്പോഴേയ്ക്കും വേദനയും, ഉറക്കമൊഴിച്ചതിന്റെ ക്ഷീണവും കൂടി ഞാനവിടെ നിലത്തു കുഴഞ്ഞു വീണു. സതീശേട്ടനും അതേ സമ്മാനം കിട്ടിയിട്ടുണ്ടാകുമെന്ന അറിവ് എന്റെ വേദന ഒട്ടും കുറച്ചില്ല. വർഷങ്ങൾക്കു ശേഷം ഒരച്ഛനായപ്പോഴാണ് അന്ന് അദ്ദേഹം അനുഭവിച്ച മനക്ലേശം എന്താണെന്ന് എനിക്കു മനസ്സിലാവുന്നത്. അന്നു കിട്ടിയ ശിക്ഷ ഒട്ടും അധികമായിരുന്നില്ല. രാത്രി ഞങ്ങൾ ഊണുകഴിക്കുന്നിടത്ത് അച്ഛൻ വന്നിരിക്കാറുണ്ട്. ഞങ്ങൾ നിലത്തിരുന്നാണ് ഉണ്ണാറ്. ഓരോരുത്തരേയും അച്ഛൻ പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം മതിയാകാത്ത എന്നെ നോക്കി അച്ഛൻ പറയും, 'ജാനു എന്റെ ഭീമസേനന് മതിയായിട്ടില്ലാന്ന് തോന്നുണു, കുറച്ചുകൂടി ചോറു വിളമ്പിക്കൊടുക്കു.' ചില ദിവസങ്ങളിൽ ഞങ്ങളുടെ ഊണു കഴിഞ്ഞാൽ അച്ഛന്റെ വക ഓരോ ഉരുളയും കിട്ടും.

അമ്മമ്മയുടെ എന്ത് ആഗ്രഹങ്ങളും ഒരു ആജ്ഞപോലെ എടുത്ത് നിറവേറ്റുന്നതിൽ അച്ഛൻ ഉത്സാഹം കാണിച്ചിരുന്നു. ഞങ്ങളുടെ വീട് തട്ടിട്ടതായിരുന്നെങ്കിലും ഓലമേഞ്ഞതായിരുന്നു. പുതിയ തൊഴുത്തുണ്ടാക്കിയ പ്പോൾ മേഞ്ഞ ഓടിന്റെ ചുവപ്പുനിറം നോക്കി അമ്മമ്മ നെടുവീർപ്പിടും. വീട് ഓടുമേയുന്നതിനെപ്പറ്റി സൂചിപ്പിക്കും അതുമതി. ഒരു മാസത്തിനുള്ളിൽ കല്ലിറക്കുകയും കൽപ്പണിക്കാർ വന്ന് വീടിന്റെ മുകൾഭാഗം ഉയർത്താനുള്ള ജോലി തുടങ്ങുകയും ചെയ്യും. ഏതാനും മാസങ്ങൾക്കുള്ളിൽ വീട് ഉയർത്തി വീണ്ടുമൊരു തട്ടിട്ട് ഓടു മേഞ്ഞിരിക്കും. കല്യാണത്തിനുമുമ്പുള്ള ഏതാനും വർഷങ്ങൾ അച്ഛൻ പുത്തില്ലത്തായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് അച്ഛന് വസൂരി വന്നപ്പോൾ അമ്മമ്മയാണ് ശുശ്രൂഷിച്ചിരുന്നത്.

ഞാൻ കല്യാണം കഴിഞ്ഞ് ദില്ലിയിലേയ്ക്കു പോയത് വിന്ററിന്റെ അവസാനത്തിലായിരുന്നു. വിന്റർ കഴിഞ്ഞതോടെ ചൂട് കൂടിവന്നു. ഞങ്ങൾ താമസിച്ചിരുന്നത് സൗത് എക്സ്റ്റൻഷനിൽ ഒരു ബർസാത്തി(കെട്ടിടത്തിന്റെ ടെറസ്സിലുള്ള മുറി)യിലായിരുന്നു. ലളിതയ്ക്ക് ചൂടു താങ്ങാനായില്ല. അതറിഞ്ഞപ്പോൾ ചൂടിനെ ചെറുക്കാൻ നല്ലതാണെന്ന് പറഞ്ഞ് അച്ഛൻ കുറെ കൂവപ്പൊടി കൊടുത്തയക്കുകയുണ്ടായി. അതുപോലെ അവളെ രണ്ടൂമാസത്തേയ്ക്ക് അടുക്കളയിൽ കയറ്റേണ്ടെന്നും ഹോട്ടലിൽനിന്ന് ഭക്ഷണം വരുത്തിയാൽ മതിയെന്നും എഴുതി. വല്ലാത്തൊരു അമ്മായച്ഛൻ! കൃഷ്ണൻനായരുടെ ഹോട്ടലിൽനിന്ന് വരുത്തിയ ഭക്ഷണം കഴിച്ച ആ രണ്ടു മാസങ്ങളാണ് അവളുടെ ജീവിതത്തിലെ സുവർണ്ണകാലമെന്ന് ലളിത ഇപ്പോഴും കരുതുന്നു.

അച്ഛന്റെ കവിതകൾ ഇടയ്ക്ക് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു. ആദ്യമൊക്കെ വീട്ടിൽ റേഡിയോ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾക്കതു കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയ്ക്ക് ആരോ പറഞ്ഞു എ.വി. ഹൈസ്‌കൂളിൽ റേഡിയോ ഉണ്ട് ഹെഡ്മാസ്റ്റർ ശേഖരവാരിയരോട് പറഞ്ഞാൽ അദ്ദേഹം അവിടെ പോയി കേൾക്കാൻ അനുവദിക്കും എന്ന്. മറ്റുള്ളവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമില്ലാതിരുന്ന അച്ഛൻ ആ സൗമനസ്യം വേണ്ടെന്നു വയ്ക്കുകയാണുണ്ടായത്. സ്‌കൂളിന്റെ മാനേജർ കൂടിയായിരുന്ന മാസ്റ്റർ രാത്രി എട്ടു മണിവരെ ജോലിയെടുക്കാറുള്ളതാണ്. പക്ഷേ ശേഖരവാരിയർ മാസ്റ്റർ ഒരിക്കൽ ഇതറിയാനിടവരികയും അച്ഛനെ നിർബ്ബന്ധിക്കുകയും ചെയ്തു. തനിക്ക് ഒരു വിധത്തിലും ശല്യമാവില്ലെന്നും, ഇനി അങ്ങിനെ എന്തെങ്കിലും ഭയമുണ്ടെങ്കിൽ അതു മാറ്റിത്തരാമെന്നും പറഞ്ഞ് ഒരു നീണ്ട വയർ ഉപയോഗിച്ച് അടുത്ത വിങ്ങിലെ വരാന്തയിലേയ്ക്ക് സ്പീക്കർ വച്ചുകൊടുക്കുകയും കസേലകളൊരുക്കുകയും ചെയ്തു. അവിടെ ഇരുന്ന് അച്ഛനും അമ്മയും വൈകുന്നേരം കവിത കേട്ടിരുന്നത് എനിക്കോർമ്മയുണ്ട്.

വീട്ടിൽ കവിതയുടെ അന്തരീക്ഷമുണ്ടാക്കാൻ പ്രധാനകാരണം അമ്മയായിരുന്നു. അച്ഛന്റെ കവിതകൾ നല്ല ഈണത്തിൽ ചൊല്ലുന്നതു കേട്ടാണ് ഞങ്ങൾ എഴുന്നേൽക്കാറ്. രാത്രിമുഴുവൻ ഇരുന്ന് അച്ഛൻ എഴുതിയ കവിതയായിരിക്കുമത്. അമ്മയുടെ നാവിലൂടെ തന്റെ സൃഷ്ടി പുറത്തുവരുന്നതു കേട്ടാലെ അച്ഛനു സ്വന്തം കവിതയെപ്പറ്റി വിശ്വാസം വരൂ. രാത്രി അച്ഛന് വേണ്ടപ്പൊഴൊക്കെ എഴുന്നേറ്റ് ചായയുണ്ടാക്കിക്കൊടുക്കുകയും അടുത്തിരുന്ന് എഴുതിയ വരികളെപ്പറ്റി അഭിപ്രായം പറയുകയും ചെയ്ത് അമ്മ നൽകിയിരുന്ന പ്രോത്സാഹനമായിരിക്കണം അച്ഛന്റെ വിജയരഹസ്യം. അച്ഛന്റെ ഒരു കവിത പിറന്നാൽ അടുത്തതു വരുന്നവരെ ആ കവിത എല്ലാവരുടെയും ചുണ്ടിലുണ്ടാവും. അമ്മയുടെ ചെറിയമ്മയുടെ (ലക്ഷ്മി വല്ല്യമ്മ - അമ്മയുടെ എച്ചുവേടത്തി. അമ്മ ചെറിയമ്മമാരെ ഏടത്തിയെന്നാണ് വിളിക്കാറ്) മക്കൾ നന്നായി അച്ഛന്റെ കവിതകൾ ആലപിച്ചിരുന്നു. ഒരു കാലത്ത് എ.വി.ഹൈസ്‌കൂളിൽ പഠിക്കാനായി അവർ പുത്തില്ലത്ത് താമസിച്ചിരുന്നു. അവരിൽ ദാസേട്ടൻ (ഇ. ഹരിദാസ്) പൊന്നാനി വിട്ടുപോകുന്നതുവരെ 'കൂട്ടുകൃഷി'യിലെ സ്ഥിരം ആയിഷയായിരുന്നു. സുകുമാരനായി ഡേവിഡ്ഡും. അടുത്ത തലമുറയിൽ വടക്കത്ത് ഭാസ്‌കരനും ജോർജ്ജും, ആയിഷയുടെയും സുകുമാരന്റെയും വേഷമിട്ടു. സി. ഹരിദാസ്, എക്‌സ്. എം.പി.യും ഒരുകാലത്ത് ആയിഷയുടെ റോൾ എടുത്തവരിൽപ്പെടും. പലപ്പോഴും എനിക്ക് റോളില്ലെങ്കിൽക്കൂടി നാടകങ്ങളുടെ റിഹേഴ്‌സലുകൾക്ക് ഞാൻ പോകാറുണ്ട്. അച്ഛന്റെ സാമിപ്യത്തിന്ന് അങ്ങിനെ അവസരം സൃഷ്ടിക്കുകയായിരുന്നു ഞാൻ.

അച്ഛന് സാമ്പത്തികമായി വളരെയധികം പ്രശ്‌നങ്ങളുണ്ടായിരുന്നു. എട്ടു മക്കളെ പോറ്റിയുണ്ടാക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. കുടുതൽ സമയം ജോലിയെടുക്കേണ്ടി വന്നു. ഒപ്പം തന്നെ കലാസമിതി പ്രവർത്തനങ്ങളും. അച്ഛൻ കോടതിയിൽ നിന്ന് വരുന്നതും കാത്ത് ഒരു പറ്റം സഹൃദയർ കൃഷ്ണപ്പണിക്കർ വായനശാലയുടെ വരാന്തയിൽ കാത്തിരിക്കുന്നുണ്ടാവും. അവരെ നിരാശരാക്കാൻ വയ്യ. നാടക റിഹേഴ്‌സലുകൾ ഉണ്ടാവും. അച്ഛന്റെ എല്ലാ നാടകങ്ങളും അവതരിപ്പിച്ചിരുന്നത് ഈ സുഹൃദ്‌സംഘമായിരുന്നു. പൊതുപ്രവർത്തനം പോക്കറ്റ് കാലിയാക്കുന്ന പരിപാടിയായിരുന്നു. ഓരോ സമ്മേളനവും നാടകോത്സവവും കഴിഞ്ഞാലും കുറേ നഷ്ടങ്ങളുണ്ടാവും. സഹപ്രവർത്തകരുടെ കാര്യവും തദൈവ. ഒരിക്കൽ എ.വി. ഹൈസ്‌കൂളിൽ വച്ച് ഒരു നാടകോത്സവം അരങ്ങേറി. ടിക്കറ്റുവച്ചായിരുന്നു പ്രവേശനം. അച്ഛന്റെ സ്വഭാവമറിയാമായിരുന്ന സ്‌നേഹിതൻ വള്ളത്തോൾ ബാലചന്ദ്രമേനോൻ മാസ്റ്റർ(എ.വി. ഹൈസ്‌കൂൾ) പണത്തിന്റെ കാര്യങ്ങൾ മുഴുവൻ ഏറ്റെടുത്തു. അദ്ദേഹം പണത്തിന്റെ കാര്യത്തിൽ വളരെ കണിശമുള്ള ആളായിരുന്നു. ഒരു പൈസ കിട്ടിയാലും ചെലവാക്കിയാലും കണക്കുവയ്ക്കും. നാടകത്തിനു തൊട്ടുമുമ്പ് അച്ഛന്റെ ഒരു മരുമകൻ കുറ്റിപ്പുറത്തുനിന്ന് വന്ന് നാടകം കാണണമെന്ന് ആവശ്യപ്പെട്ടു. അച്ഛൻ ഉടനെ പോക്കറ്റിൽനിന്ന് പണമെടുത്ത് മുമ്പിലിരിക്കുന്ന ബാലചന്ദ്രമേനോൻ മാസ്റ്ററുടെ കയ്യിൽ കൊടുത്ത് ടിക്കറ്റ് ആവശ്യപ്പെട്ടു. മാസ്റ്റർ ഒന്നും പറയാതെ ടിക്കറ്റ് മുറിച്ചുകൊടുക്കുകയും ചെയ്തു. മാസ്റ്റർക്ക് വേണമെങ്കിൽ പറയാമായിരുന്നു, സ്വന്തം ആളല്ലെ ടിക്കറ്റില്ലാതെ അകത്തു കയറി ഇരുന്നോട്ടെ എന്ന്. ഒരു തെറ്റ് കൂടുതൽ തെറ്റുകൾക്ക് കടന്നുവരാനുള്ള വാതിൽ തുറക്കുമെന്ന് അച്ഛനെപ്പോലെ നന്നായി അറിയാവുന്ന ധർമ്മിഷ്ഠനായ ബാലചന്ദ്രമേനോൻ മാസ്റ്റർ പണം വാങ്ങി ടിക്കറ്റു മുറിച്ചുകൊടുത്തു. നാടകോത്സവം കഴിഞ്ഞ ശേഷം അച്ഛൻ പറയുകയുണ്ടായി, കയ്യിൽനിന്ന് പണം നഷ്ടമാവാതെ ജീവിതത്തിൽ ആദ്യമായി ഒരു പരിപാടി നടത്തിയത് ബാലചന്ദ്രമേനോൻ മാസ്റ്റർ കാരണമാണെന്ന്.

അച്ഛൻ എന്നോട് സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നത് അപൂർവ്വമായതിനു കാരണം ഒരുപക്ഷേ ഞാൻ വളരെ ചെറുപ്പത്തിൽ, സാഹിത്യം സംസാരിക്കാൻ മാത്രം വളരുന്നതിനുമുമ്പ് നാടുവിട്ടതുകൊണ്ടായിരിക്കണം. ഞാൻ കൊല്ലത്തിലൊരിക്കൽ വരുമ്പോൾ അച്ഛൻ എന്റെ അനുജന്മാരുമായി സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നത് കേൾക്കാറുണ്ട്. ഒരിക്കൽ കോഴിക്കോട് ദേവഗിരി കോളേജിൽ പഠിച്ചിരുന്ന അനുജൻ ഉണ്ണി വന്നപ്പോൾ എൻ.എൻ. കക്കാടിന്റെ 'ലോറിക്കടിയിൽ ചതഞ്ഞ തവളകൾ പോലെ ശൂന്യതയിൽ മലച്ചുകിടപ്പൂ നിമിഷങ്ങൾ' എന്ന വരിയുദ്ധരിച്ച് ആധുനിക കവിതയെപ്പറ്റി ചർച്ച നടത്തുന്നത് കേട്ടിട്ടുണ്ട്. അച്ഛന്റെ നാടകങ്ങളിൽ പലതിലും പങ്കെടുക്കാൻ എനിയ്ക്ക് അവസരം തന്നു എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ സാഹിത്യം ഞങ്ങളിൽനിന്ന് വളരെ ഉയർന്ന നിലയിൽ, ഞങ്ങൾക്ക് അപ്രാപ്യമായി നിലകൊണ്ടു. ഒരു കവിത ജനിച്ചാലുടൻ അമ്മയെ കേൾപ്പിയ്ക്കാറുള്ള അച്ഛന്റെ ഈ നിലപാടുകൊണ്ട് ഞങ്ങൾക്ക് വളരെ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. വലുതായപ്പോൾ എനിയ്ക്കു മനസ്സിലായി ഒരു പരിധിവരെ അത് ഞങ്ങളുടെ പരിമിതി കാരണമാണെന്ന്. അച്ഛന്റെ കവിതകളെപ്പറ്റി സംസാരിക്കാനുള്ള നിലവാരത്തിൽ ഞങ്ങൾ എത്തിയിരുന്നില്ല. സാഹിത്യത്തെപ്പറ്റിയുള്ള അറിവിൽ അമ്മയുടെ നാലയലത്തുപോലും മക്കൾ നിന്നിരുന്നില്ല. കുട്ടികൃഷ്ണമാരാര്, ഉറൂബ്, അക്കിത്തം, എം. ഗോവിന്ദൻ, അന്ന് വിവാഹത്തെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്ത ഇടശ്ശേരി തുടങ്ങിയ മഹാരഥന്മാരുടെ സംസാരം ഇരുപതാം വയസ്സിൽ കേട്ടാസ്വദിക്കാനും ഇടയ്ക്ക് അവരുടെ ഉയർന്ന നിലവാരത്തിലുള്ള നർമ്മസംഭാഷണങ്ങളിൽ പങ്കുചേരാനും കഴിവുമുണ്ടായിരുന്ന അമ്മ എനിയ്ക്ക് എന്നും അസൂയയുണ്ടാക്കിയിരുന്നു. അച്ഛന്റെ വിവാഹം കഴിഞ്ഞത് തൊള്ളായിരത്തി മുപ്പത്തെട്ടിലാണ്. വിവാഹത്തിനു ശേഷം സ്വന്തം സാഹിത്യശ്രമങ്ങൾ ഉപേക്ഷിക്കുകയാണ് അമ്മ ചെയ്തത്. അതിനെപ്പറ്റി പിന്നീട് വിശദമായി എഴുതാം.

അച്ഛനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ഉയർന്നു വരുന്ന ചിത്രം ഒരു മാതൃകാഗൃഹനാഥന്റേതാണോ? അറിയില്ല. ജീവിതചിത്രത്തിൽ ഒരു ഗൃഹനാഥൻ എന്ന ഫ്രെയിമിൽ മാത്രമായി അച്ഛനെ ചുരുക്കിക്കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ ബഹുമുഖ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. വീട്ടുകാര്യങ്ങൾ മാത്രം നോക്കി അച്ഛനെ തളച്ചിടാൻ പറ്റില്ലെന്ന് അമ്മയും പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലായി മക്കളിലോരോരുത്തരും മനസ്സിലാക്കിയിരുന്നു. അദ്ഭുതകരമായ കാര്യം തിരക്കുകൾക്കിടയിലും ഞങ്ങളിലോരോരുത്തരെയും എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം വളർത്തിക്കൊണ്ടുവന്നത് എന്നതായിരുന്നു. 'എൻകുഞ്ഞുറങ്ങിക്കൊൾകെൻകുഞ്ഞുറങ്ങി ക്കൊൾ...' എന്ന താരാട്ടു പാടി ഏറ്റവും താഴെയുള്ള കുട്ടിയെ മാറത്തു ചാച്ചു കിടത്തി രാത്രി ഉമ്മറത്തോ, മുറ്റത്തോ ഉലാത്തുന്ന അച്ഛനെ നോക്കി 'എന്റേതിന്നലെവരെയാസ്വർഗ്ഗം!' എന്ന മട്ടിൽ അസൂയയോടെ നോക്കിനിൽക്കാറുള്ള മുതിർന്നവർ എന്റെ കുട്ടിക്കാലത്തെ ഓർമ്മയാണ്. ഞാൻ എന്തായാലും അങ്ങിനെ നോക്കിനിന്നിട്ടുണ്ട്. വീട്ടിൽ എന്നും കുട്ടികളുണ്ടാവാറുണ്ട്. ഞങ്ങൾ എട്ടു മക്കളാണ്. അമ്മ പതിനൊന്നു പ്രസവിച്ചെങ്കിലും മൂന്നു കുട്ടികൾ, ഒരു പെൺകുട്ടിയും രണ്ടാൺകുട്ടികളും നേരത്തെ യാത്രയാവുകയാണുണ്ടായത്. മൂന്നാമതു യാത്രയായ കുട്ടിയെപ്പറ്റി എനിയ്ക്ക് ഓർമ്മയുണ്ട്. ഒരു വയസ്സു തികഞ്ഞിട്ടുണ്ടായിരുന്നില്ല അവന്. തലേന്നുവരെ അസുഖം കാരണം അസ്വസ്ഥനായിരുന്ന അവൻ രാവിലെ നോക്കിയപ്പോൾ ഉറങ്ങിയപോലെ കിടക്കുന്നു. ഉറങ്ങുകയാണെന്നാണ് ഞങ്ങൾ കുട്ടികൾ ആദ്യം കരുതിയത്. അടുത്ത മുറിയിൽ നിലത്ത് വിരിച്ച പായിൽ അമ്മ ബോധമില്ലാതെ കിടക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛൻ 'പൂജാപുഷ്പം' എന്ന കവിതയെഴുതിയത്. '....പെറ്റവളസ്തപ്രജ്ഞമെൻകാൽക്കൽ ഇടിയേറ്റ കാട്ടുവള്ളിയെപ്പോലെ തളർന്നു കിടക്കവേ, കാരിരുമ്പാക്കിത്തീർത്ത കരളോടെ ഞാൻ നിന്നു കാണവേ.......' എനിയ്ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണതു സംഭവിച്ചത്.

പൂജാപുഷ്പം എന്ന കവിത ഞാൻ പിന്നീട് കാസറ്റിൽ ചേർത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. എസ്.പി. രമേശാണ് അതിന് സംഗീതം കൊടുത്ത് ആലപിച്ചത്.

ഇ ഹരികുമാര്‍

E Harikumar