വെള്ളിത്തിരയിലെന്നപോലെ'യിലെ കഥകള്‍

"വെള്ളിത്തിരയിലെന്നപോലെ" എന്ന സമാഹാരത്തിലെ കഥകളെപ്പറ്റി

യന്ത്രവത്കരണം സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇതിനെപ്പറ്റി ഞാൻ നേരത്തെ ഒരു കഥയെഴുതിയിരുന്നു. 'ഒരു ദിവസത്തിന്റെ മരണം'. അതിൽ മുംബൈയിലെ ഫാക്ടറികളിലെ യന്ത്രവത്കരണമാണ് കാണിച്ചിരിക്കുന്നത്. മറിച്ച് നമ്മുടെ നാട്ടിൽ യന്ത്രവത്കരണം ഉണ്ടാകുന്നത് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിലാണ്. ഒരു കാലത്ത് ക്ഷീണിച്ചതെങ്കിലും സന്തോഷത്തോടെ ചിരിക്കുന്ന മുഖവുമായി ബഹളം വച്ച് കെട്ടിടം പണിയിലേർപ്പെട്ടിരുന്ന സ്ത്രീകൾ ഇപ്പോൾ എവിടെ?

നമ്മുടെ നാട്ടിൽ ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല. അതിന്റെയെല്ലാം ഫലം വളരെ തിക്തമാണ്. ഈ സമാഹാരത്തിലെ രണ്ടു കഥകളുടെ വിഷയം ജോലി നഷ്ടപ്പെടുന്ന സ്ത്രീകളാണ്; അവരെ ഒരു വിധത്തിലും സഹായിക്കാത്ത ഭർത്താക്കന്മാരാണ്.

'സ്ത്രീ അവസാന രംഗത്തിൽ മാത്രം പ്രവേശിക്കുന്ന കഥാപാത്രം', 'അമ്മേ അവര് നമ്മടെ ആകാശം കട്ടെടുത്തു' എന്നീ കഥകൾ സ്വയം സംസാരിക്കുന്നു. ആദ്യത്തെ കഥയിൽ ഒരു മാദ്ധ്യമപ്രവർത്തക കെട്ടിടം പണിയിൽ ഏർപ്പെട്ടിരിയ്ക്കുന്ന സ്ത്രീകളെപ്പറ്റി ഒരു സ്റ്റോറിയുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു. അവസാനം അവൾക്ക് സ്ത്രീകളെ കാണാൻ പറ്റിയത് തീരെ പ്രതീക്ഷിക്കാത്ത പരിസരങ്ങളിലാണെന്നത് ഞെട്ടിക്കുന്നതായിരുന്നു. രണ്ടാമത്തെ കഥയാകട്ടെ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നു, അതുകൊണ്ടുതന്നെ കൂടുതൽ ഹൃദയസ്പർശിയുമാകുന്നു. ആദ്യത്തെ കഥയിൽ ഒരു പത്രപ്രവർത്തകയുടെ കണ്ണിൽക്കൂടിയാണ് കഥ പുരോഗമിക്കുന്നത്, മറിച്ച് രണ്ടാമത്തെ കഥ ജോലി നഷ്ടപ്പെടുന്ന ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഭർത്താവ് കുറച്ചെങ്കിലും സഹായിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു സ്ഥിതിവിശേഷം.

നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത് ഒരു പ്രത്യേക സാമ്പത്തിക ഘടനയുടെ കീഴിലാണ്. ഇവിടെ ധാരാളം പണമുണ്ട്. എന്നാൽ ആ പണം ഒരു വിഭാഗം ജനങ്ങളുടെ കയ്യിലാണെന്നത് ഒരു വിരോധാഭാസമാണ്. ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് കഷ്ടിച്ച് ജീവിക്കാനുള്ള വരുമാനത്തിലാണ്. ഈ വൈരുദ്ധ്യം പല വൃത്തികേടുകൾക്കും തുടക്കമിടുന്നു. നമ്മൾ അധികം ശ്രദ്ധ കൊടുത്തിട്ടില്ലാത്ത ഒരു വിഷയമാണ്, വലിയ ഷോപ്പിങ് മാളുകളും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും വരുമ്പോൾ ചെറിയ ചെറിയ കടകളുടെ അവസ്ഥ വളരെ കഷ്ടം തന്നെയാണ്. അവ ഓരോന്നായി പൂട്ടിപ്പോവുകയേ ഗതിയുള്ളു. അവരൊന്നും വലിയ മുതലാളിമാരല്ല. ഒരു മാതിരി നന്നായി കഴിയാനുള്ള വരവുണ്ടാക്കുന്നു എന്നു മാത്രം. അതിനേക്കാൾ കഷ്ടമാണ് അവിടെ ജോലിയെടുത്തുകൊണ്ടിരുന്ന പാവപ്പെട്ടവരുടെ സ്ഥിതി. ആ ജോലിയും പോയാലോ? 'ഒരു ചോക്കളേറ്റ് വിപ്ലവം' എന്ന കഥ ഈ അവസ്ഥയെപ്പറ്റിയാണ്. ഒരു വലിയ ഡിപ്പാർട്‌മെന്റ് സ്റ്റോറിൽ സേയ്‌ല്‌സ് ഗേളായി ജോലിയെടുക്കുന്ന ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് കഥ അവതരിപ്പിയ്ക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയപ്പോരുകളുടെയും രക്തച്ചൊരിയലുകളുടെയും പശ്ചാത്തലത്തിലെഴുതിയ കഥയാണ് 'ഈ നിരത്തിൽ താവളങ്ങളില്ല' എന്നത്.

'വെള്ളിത്തിരയിലെന്ന പോലെ' എന്ന കഥ തൃശ്ശൂർ ആകാശവാണി വളരെ മനോഹരമായ റേഡിയോ നാടകമായി അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഞാനീ കഥയിലൂടെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചത്. ഈ കഥ കേരളത്തിൽ എവിടെയും എന്നും സംഭവിക്കുന്ന കഥയാണ്, പക്ഷെ അതിനെ ഒരു പ്രത്യേക കോണിൽ അവതരിപ്പിയ്ക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. എന്റെ 'അയനങ്ങൾ' എന്ന നോവലിൽ പ്രധാന കഥാപാത്രം സുനിൽ പറയുന്നുണ്ട്:

'ഞാനൊരു ദൈവവിശ്വാസിയാണ്.' സുനിൽ പറഞ്ഞു. 'ഞാൻ അമ്പലങ്ങളിൽ പോകും പള്ളികളിൽ പോകും, ഗുരുദ്വാരകളിൽ പോകും. പ്രാർത്ഥിക്കും. അനീതികൾ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. അനീതികൾക്കെതിരായി നടപടിയെടുക്കാൻ ഞാൻ ദൈവത്തിന് ഒന്നല്ല പല അവസരവും കൊടുക്കും. ഒന്നും നടക്കുന്നില്ലെന്നു കണ്ടാൽ നീതിയ്ക്കായി ഞാൻ മറ്റ് ദൈവങ്ങളെ ആശ്രയിക്കുന്നു. അവർ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.'

'ഏതാണാ ദൈവങ്ങൾ?'

ഏതാണാ ദൈവങ്ങൾ?' എന്ന അപർണ്ണയുടെ ചോദ്യത്തിന് സുനിൽ ഉത്തരമൊന്നും കൊടുക്കുന്നില്ല. പക്ഷെ 'വെള്ളിത്തിരയിലെന്ന പോലെ' എന്ന കഥയിൽ വളരെ വ്യക്തമായ ഉത്തരമുണ്ട്, അത് ആശാസ്യമാണെങ്കിലും അല്ലെങ്കിലും.

'കാലത്തിന്റെ അടയാത്ത വാതിലുകൾ' എന്റെ കഥതന്നെയാണ്. 2001 തൊട്ട് 2006 വരെ ഞാനും എന്റെ ഹൃദയവും തമ്മിലുള്ള പോരാട്ടമായിരുന്നു. നാലു വട്ടം ഐ.സി.യു.വിൽ കിടക്കേണ്ടി വന്നു. അതിൽനിന്നെല്ലാം രക്ഷപ്പെട്ടു വന്നത് എന്നെ സ്‌നേഹിക്കുന്നവർ ചൊരിഞ്ഞ അളവറ്റ സ്‌നേഹം കൊണ്ടാണ്. അമൃതാ ആശുപത്രിയിലുണ്ടായ ഒരനുഭവത്തെപ്പറ്റി ഞാൻ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. ഇപ്പോൾ ഹാർട്ട് എന്നെ അറ്റാക്കു ചെയ്യുന്നില്ല. അത്രയും ഹാർട്ടിനു നല്ലത്.

സീരിയലുകളുമായി ബന്ധപ്പെട്ട സ്ത്രീ പീഡനം ഒരു വാർത്തയേ അല്ലാതായിരിക്കുന്നു ഇപ്പോൾ. ഞാനെന്തിന് അതിനെപ്പറ്റി ഒരു കഥയെഴുതി? 'ഇനിയും മടുത്തിട്ടില്ലാത്ത ഒരുസമകാലീന കഥ'. ഈ കഥയിൽ ഒരു മാഫിയഗാങ്ങില്ല. ആ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളെടുത്ത സീരിയലുകാരനും അവളുടെ ശത്രുവല്ല. പിന്നെ ആരാണവളുടെ ശത്രു?

'ലാവണ്യ' എന്ന കഥയെഴുതാൻ കാരണമെന്താണെന്നറിയില്ല. പെൺകുട്ടികളുടെ സൗന്ദര്യം അവരുടെ നിറത്തിലാണെന്ന മിഥ്യാബോധം ഉടച്ചു വാർക്കാൻ ഈ കഥ ഉപകരിക്കും. പൊതു ധാരണക്ക് വിപരീതമായി പുരുഷന്റെ സ്‌നേഹം കൂടുതൽ ലഭിക്കുന്നത് നിറം കുറഞ്ഞ പെൺകുട്ടികൾക്കാണെന്ന അഭിപ്രായമുണ്ട് എനിക്ക്. നിങ്ങൾ നിറമുള്ള സ്ത്രീയാണോ? എന്നാൽ ഈ ഖണ്ഡിക വായിച്ചില്ലെന്നു കരുതിക്കോളു.

ഈ സമാഹാരത്തിലെ കഥകൾ എന്റെ പ്രിയപ്പെട്ട വായനക്കാർക്കായി സമർപ്പിയ്ക്കുന്നു.

കലാകൗമുദി വാരിക - 2015 ഏപ്രിൽ 19

ഇ ഹരികുമാര്‍

E Harikumar