മനസ്സില്‍ ഇന്നും ആ ചെറുപ്പക്കാരന്‍

1970-ലാണ്. ഞാൻ കൽക്കത്തയിൽനിന്ന് മാറ്റമായി ദില്ലിയിൽ താമസിക്കുകയായിരുന്നു. ലോധി കോളനിയിൽ ഓഫീസർമാരുടെ ക്വാർട്ടേഴ്‌സിന്റെ ബർസാത്തികളിലൊന്നിൽ താമസം. ലോധി കോളനിയിൽത്തന്നെയുള്ള കൃഷ്ണൻ നായരുടെ ഹോട്ടലിൽനിന്ന് ഊണും. ഒരു ദിവസം കൽക്കത്തയിൽനിന്ന് ശ്രീ. കെ.എം. ഗോവിയുടെ കത്തു കിട്ടുന്നു. ശ്രീ. ഗോവി അവിടെ നാഷനൽ ലൈബ്രറിയിൽ മലയാളം വിഭാഗത്തിന്റെ തലവനായി ജോലി നോക്കുകയാണ്. ഒരു ചെറുപ്പക്കാരന്റെ കാര്യത്തിനാണ് കത്ത്. അയാളെ ദില്ലിയിലേയ്ക്ക് പറഞ്ഞയക്കുന്നു. ഒരു ജോലി ശരിയാക്കിക്കൊടുക്കണം, ഒപ്പംതന്നെ താമസവും ശരിയാക്കണം. ഗോവിസാർ പറഞ്ഞാൽ എനിക്ക് എതിരൊന്നും പറയാനില്ല. അനുസരിക്കുകയേ നിവൃത്തിയുള്ളു. ഒരു ചെറുപ്പക്കാരൻ നന്നാവുന്ന കാര്യമാണ്. എന്റെ ഒപ്പം താമസിക്കാമെന്നും ജോലിയുടെ കാര്യത്തിൽ പരമാവധി ശ്രമിക്കാമെന്നും മറുപടി എഴുതി.

ഒരു സഹൃദയനായ ചെറുപ്പക്കാരൻ. എനിക്കയാളെ ഇഷ്ടമാകുവാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. അയാൾ അച്ഛന്റെ കവിതകൾ വായിക്കുമായിരുന്നു. 'ഒരു പിടി നെല്ലിക്ക' എന്ന കവിതയിലെ രണ്ടു വരി അയാളെ വളരെയധികം ആകർഷിച്ചിട്ടുണ്ടെന്നു പറഞ്ഞു. അതിതാണ്:

'തിരിച്ചു പോകരുതു നീ വിട്ടു പോന്ന മൃഗത്തിനെ
ത്തിരയാൻ, ദേവനിലത്രെ നിനക്കു ലക്ഷ്യം.'

അയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഞാൻ കൃഷ്ണൻ നായരുടെ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിക്കൊടുത്തു. അയാൾ മൂന്നു നേരം ഭക്ഷണവും ചായയും അവിടെനിന്ന് കഴിച്ചു. ജോലിയുടെ കാര്യത്തിൽ എനിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അയാൾക്കും ജോലിയിൽ തീരെ താൽപര്യമില്ലാത്തപോലെ തോന്നി. രാവിലെ മുതൽ ഭക്ഷണത്തിനല്ലാതെ പുറത്തൊന്നും ഇറങ്ങാറില്ല. ഒരു ജോലി അന്വേഷിക്കുന്നതിനെപ്പറ്റി പറഞ്ഞാൽ അയാൾ വിഷയം മാറ്റും. ആഴ്ചകളും, മാസങ്ങളും കടന്നുപോയി. ഞാൻ അയാളുടെ ഹോട്ടൽ ബില്ലും കൊടുത്തുകൊണ്ടിരിക്കയാണ്. എന്റെ കാര്യങ്ങൾ കൂടി നടത്താതെ വീട്ടിലേയ്ക്കു പണമയച്ചിരുന്ന കാലമാണ്. ഈ അധികച്ചിലവ് എന്നെ വിഷമിപ്പിച്ചു. ഒരിക്കൽ അതിനെപ്പറ്റി, അതായത് വേഗം ഒരു ജോലി അന്വേഷിക്കണമെന്നു പറഞ്ഞപ്പോൾ അയാൾ തട്ടിക്കേറുകയാണുണ്ടായത്. പിന്നീട് അയാളുടെ പെരുമാറ്റം അത്ര സുഖമുള്ളതായിരുന്നില്ല. ഏകദേശം ആറു മാസത്തോളം ഞാനയാളെ ഒപ്പം താമസിപ്പിച്ചു. അവസാന ദിവസങ്ങളിൽ അയാൾ വളരെ മോശമായിട്ടാണ് പെരുമാറിയത്. ഒരു ദിവസം വല്ലാതെ ചീത്ത വാക്കുകൾ കേൾക്കേണ്ടി വന്നപ്പോൾ ഗതികെട്ട് ഞാൻ അയാളോട് പോകാൻ പറഞ്ഞു. കാര്യങ്ങൾ വിവരിച്ചു ശ്രീ ഗോവിക്ക് ഒരു കത്തെഴുതുകയും ചെയ്തു. ഒരാൾക്ക് ഉപകാരം ചെയ്തതിനുള്ള കൂലി കിട്ടിയെന്നു മാത്രം മനസ്സിൽ കരുതി.

അയാൾക്കു വേണ്ടി ചെലവാക്കിയ പണെമെല്ലാം എന്നെങ്കിലും തിരിച്ചു തരാതിരിക്കില്ലെന്നു പറഞ്ഞുകൊണ്ടാണയാൾ പോയതെങ്കിലും അതുണ്ടായില്ല. അയാൾ പോയപ്പോൾ എനിക്കു വിഷമമായി. എത്രയായാലും അച്ഛന്റെ കവിതകൾ ഇഷ്ടപ്പെടുന്ന മനുഷ്യനാണ്.

ഞാൻ പിന്നീട് ആ സംഭവം തന്നെ മറന്നു. ഒരു മാസം മുമ്പ് ശ്രീ കെ.എം. ഗോവിയെ തൃശ്ശൂരിൽ അക്കാദമി ഓഫീസിൽവച്ച് കണ്ടപ്പോൾ അദ്ദേഹമാണ് ഈ കാര്യം ഓർമ്മിപ്പിച്ചത്. 'ഞാൻ ഹരിയെ ഒരിക്കൽ കുറച്ചു ബുദ്ധിമുട്ടിച്ചിട്ടുണ്ട്........' അതു സാരമില്ലെന്നു ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അപ്പോഴാണ് അദ്ദേഹം അതു പറഞ്ഞത്, ആ ചെറുപ്പക്കാരന് മാനസിക രോഗമായിരുന്നു. പിന്നീട് കുറേക്കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നുവത്രേ!

അതു കേട്ടപ്പോൾ എനിക്കു ശരിക്കും വിഷമമായി. ഒരു പക്ഷെ അയാളുടെ പെരുമാറ്റത്തിനു കാരണം അയാളുടെ രോഗമായിരിക്കണം. അന്നുതന്നെ രോഗം തുടങ്ങിയിട്ടുണ്ടാവണം. ഇപ്പോൾ ഒരു സമാധാനമുള്ളത് എന്റെ കഴിവിനനുസരിച്ച് കുറച്ചെന്തെങ്കിലും അയാൾക്കു വേണ്ടി ചെയ്യാൻ കഴിഞ്ഞുവല്ലോ എന്നു മാത്രമാണ്.

ഇ ഹരികുമാര്‍

E Harikumar